കേരളം

kerala

ശ്രീലങ്കയ്‌ക്ക് 'വാങ്കഡെ ട്രാജഡി' ; പേസര്‍മാരുടെ അഴിഞ്ഞാട്ടത്തില്‍ തകര്‍ന്നടിഞ്ഞ് ലങ്ക, ഇന്ത്യന്‍ വിജയം 302 റണ്‍സിന്

By ETV Bharat Kerala Team

Published : Nov 2, 2023, 8:50 PM IST

Updated : Nov 2, 2023, 10:31 PM IST

India With A Huge Win Against Srilanka: എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നതിന് മുമ്പേ ശ്രീലങ്കയ്ക്ക് പ്രധാനപ്പെട്ട വിക്കറ്റുകളെല്ലാം നഷ്‌ടപ്പെട്ടിരുന്നു.

Cricket World Cup 2023  India Vs Srilanka Match In Cricket World Cup 2023  India Vs Srilanka Match Highlights  Who will lift Cricket World Cup 2023  Cricket World Cup History  ഇന്ത്യ ശ്രീലങ്ക മത്സരം  ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് ജയം  ഇത്തവണത്തെ ക്രിക്കറ്റ് ലോകകപ്പ് ആര് നേടും  ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയുടെ പ്രകടനം  ലോകകപ്പില്‍ ശ്രീലങ്കയുടെ സാധ്യതകള്‍
India Vs Srilanka Match In Cricket World Cup 2023

മുംബൈ :ഇന്ത്യന്‍ പേസ് നിരയ്‌ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് ശ്രീലങ്ക. എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ ഇന്ത്യ നെയ്‌തെടുത്ത 357 റണ്‍സ് മറികടക്കാനെത്തിയ ലങ്കന്‍ നിര, 55 റണ്‍സിന് വിക്കറ്റുകളെല്ലാം നഷ്‌ടപ്പെട്ട് തോല്‍വി സമ്മതിക്കുകയായിരുന്നു. ഇതോടെ ടീം ഇന്ത്യ ഏഴില്‍ ഏഴ് മത്സരങ്ങളും വിജയിച്ച് സെമിയിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമുമായി.

വാങ്കഡെയില്‍ കണ്ടത് പേസ് ബൗളിങ്ങിന്‍റെ മാരക വേർഷൻ എന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്‌തിയാകില്ല. ഇന്ത്യ ഉയർത്തിയ 358 റൺസ് വിജയ ലക്ഷ്യം പിന്തുടരാനെത്തിയ ശ്രീലങ്കയെ ഇന്ത്യൻ പേസർമാർ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. സ്കോർബോർഡില്‍ ആദ്യ റൺസിന് മുൻപേ വിക്കറ്റ് എഴുതി ചേർത്താണ് ഇന്ത്യ ബോളിങ് തുടങ്ങിയത്.

പേസ് കൊടുങ്കാറ്റില്‍ വീണ് ലങ്കന്‍ നിര :ആദ്യ വിക്കറ്റ് ജസ്‌പ്രീത് ബുംറ നേടിയെങ്കില്‍, പിന്നീട് കണ്ടത് മൊഹമ്മദ് സിറാജിന്‍റെ വിളയാട്ടം. ഇരുവരും നാല് ഓവർ വീതം പൂർത്തിയാക്കിയപ്പോൾ തന്നെ ലങ്കയുടെ നാല് വിക്കറ്റുകൾ വീണിരുന്നു. അതിന് ശേഷമെത്തിയത് മുഹമ്മദ് ഷമി. ആദ്യ ഓവറില്‍ രണ്ട് വിക്കറ്റുമായി ഷമി കൂടി കത്തിക്കയറിയതോടെ ലങ്കയുടെ അക്കൗണ്ടില്‍ 21 റൺസിന് ആറ് വിക്കറ്റ് എന്ന നിലയിലായി കാര്യങ്ങൾ.

ഓഫ്സ്റ്റമ്പിനോട് ചേർന്ന് മൂളിപ്പറക്കുന്ന പേസ് ബോളുകൾ ലങ്കൻ ബാറ്റർമാരെ ശരിക്കും വിറപ്പിക്കുകയായിരുന്നു. അതിനിടെയായിരുന്നു തലയ്ക്ക് മുകളിലൂടെ ബൗൺസറുകൾ എറിഞ്ഞ് സിറാജിന്‍റെ പേസ് അറ്റാക്ക്. പേസിലെ ത്രിമൂര്‍ത്തികള്‍ ഒന്നിനൊന്ന് മികച്ച് പന്തെറിഞ്ഞതോടെ മത്സരം പൂര്‍ണമായും ഇന്ത്യയുടെ വരുതിയിലുമായി.

നില്‍പ്പുറയ്‌ക്കാതെ ശ്രീലങ്ക : ഇന്ത്യ ഉയര്‍ത്തിയ സ്‌കോര്‍ മറികടക്കാനായി ശ്രീലങ്കയ്‌ക്കായി ഓപ്പണര്‍മാരായ പാതും നിസ്സങ്കയും ദിമുത്ത് കരുണരത്‌നെയുമാണ് ആദ്യമായി ക്രീസിലെത്തിയത്. എന്നാല്‍ ആദ്യ പന്തില്‍ തന്നെ പാതും നിസ്സങ്ക (0) ബുംറയുടെ പന്തില്‍ ലെഗ്‌ ബൈ വിക്കറ്റില്‍ കുരുങ്ങി. തൊട്ടടുത്ത ഓവറുകളില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി സിറാജും ലങ്കന്‍ മുന്നേറ്റനിരയുടെ മുനയൊടിച്ചു. ഇതോടെ ദിമുത്ത് കരുണരത്നെ (0), നായകന്‍ കുസാല്‍ മെന്‍ഡിസ് (1), സധീര സമരവിക്രമ (0) എന്നിവര്‍ തിരിച്ചുകയറി.

പിന്നീട് മുഹമ്മദ് ഷമിയുടെ ഊഴമായിരുന്നു. ഒന്നിനുപിറകെ ഒന്നായി ക്രീസിലെത്തിയ ചരിത് അസലങ്ക (1), ഏഞ്ചലോ മാത്യൂസ് (12), ദുഷന്‍ ഹേമന്ത (0), ദുഷ്‌മന്ത ചമീര (0) എന്നിവരെ മടക്കി ഷമിയും തന്‍റെ റോള്‍ ഭംഗിയാക്കി. എന്നാല്‍ പിന്നീട് ക്രീസിലുണ്ടായിരുന്ന മഹീഷ്‌ തീക്ഷണയും കസുന്‍ രജിതയും തോല്‍വി ഭാരം കുറയ്‌ക്കാനുള്ള ചെറുത്തുനില്‍പ്പ് നടത്തി. എന്നാല്‍ 18ാം ഓവറില്‍ കസുന്‍ രജിതയെ (17 പന്തില്‍ 14 റണ്‍സ്) മടക്കി ഷമി തന്‍റെ അഞ്ചാം വിക്കറ്റ് കുറിച്ചു. സ്‌കിപ്പില്‍ നിന്ന ശുഭ്‌മാന്‍ ഗില്ലിന്‍റെ കൈകളില്‍ അകപ്പെട്ടായിരുന്നു രജിതയുടെ മടക്കം.

തൊട്ടുപിന്നാലെയെത്തിയ ദില്‍ഷന്‍ മധുശങ്കയെ തന്‍റെ ആദ്യ ഓവറിലെ നാലാം പന്തില്‍ ശ്രേയസ് അയ്യരുടെ കൈകളിലെത്തിച്ച് രവീന്ദ്ര ജഡേജ ശ്രീലങ്കയുടെ പെട്ടിയിലെ അവസാന ആണിയുമടിച്ചു. അതേസമയം ഓപ്പണര്‍മാരായ നിസ്സങ്കയും കരുണരത്‌നെയും ഉള്‍പ്പടെ അഞ്ച് ശ്രീലങ്കന്‍ താരങ്ങളാണ് റണ്ണുകളൊന്നും നേടാനാവാതെ കൂടാരം കയറിയത്.

റെക്കോഡിന്‍റെ കൂടി മത്സരം : 176 പന്തുകള്‍ അവശേഷിക്കെയാണ് ഇന്ത്യ 302 റണ്‍സിന്‍റെ വിജയത്തോടെ ശ്രീലങ്കയുടെ കാറ്റൂരിവിട്ടത്. ഇത് ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായും മാറി. ശ്രീലങ്കയ്‌ക്കെതിരെ തന്നെ ഈ വര്‍ഷം തിരുവനന്തപുരം കാര്യവട്ടത്ത് വച്ച് നടന്ന മത്സരത്തില്‍ നേടിയ 317 റണ്‍സ് വിജയത്തിന് പിന്നിലായി മൂന്നാം സ്ഥാനത്താണ് ഇന്നത്തെ വിജയം.

മാത്രമല്ല ശ്രീലങ്കയ്‌ക്കെതിരെയുള്ള മത്സരത്തിലെ അഞ്ച് വിക്കറ്റുകളോടെ 45 വിക്കറ്റുകളുമായി ഇന്ത്യയ്‌ക്ക് വേണ്ടി ലോകകപ്പില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ നേടുന്ന ആദ്യ താരമായി മുഹമ്മദ് ഷമി മാറി. 44 വിക്കറ്റുകളെന്ന സഹീര്‍ ഖാന്‍റെയും ജവഗല്‍ ശ്രീനാഥിന്‍റെയും റെക്കോഡ് മറികടന്നാണ് ഷമി ഈ നേട്ടം കൊയ്‌തത്.

Also Read: കോഹ്‌ലിയും ഗില്ലും നിര്‍ത്തിയിടത്ത് തുടങ്ങി ശ്രേയസ് അയ്യര്‍ ; ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍, 5 വിക്കറ്റ് നേട്ടത്തിലും മധുരം കുറഞ്ഞ് മധുശങ്ക

Last Updated : Nov 2, 2023, 10:31 PM IST

ABOUT THE AUTHOR

...view details