മുംബൈ; ഒടുവില്‍ ബിസിസിഐയ്ക്ക് സഞ്ജുവിന്‍റെ പേര് ഓർമ വന്നു. ഒരു മത്സരം പോലും കളിക്കാൻ അവസരം നല്‍കാതെ ടീമില്‍ നിന്ന് ഒഴിവാക്കിയ മലയാളി താരം സഞ്ജു സാംസണെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവിളിച്ചു. ഓപ്പണർ ശിഖർ ധവാന് പരിക്കേറ്റതോടെയാണ് വെസ്റ്റിൻഡീസിന് എതിരായ ടി ട്വൻടി ടീമില്‍ സഞ്ജുവിന് അവസരം ലഭിച്ചത്. സയ്യിദ് മുഷതാഖ് അലി ടൂർണമെന്‍റില്‍ കളിക്കുന്നതിനിടെ ശിഖർ ധവാന് കാലിന് പരിക്കേറ്റതായി ബിസിസിഐ മെഡിക്കല്‍ ടീം സ്ഥിരീകരിച്ചു. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വൃദ്ധിമാൻ സാഹയ്ക്കും പരിക്കേറ്റിട്ടുണ്ട്. സാഹയ്ക്ക് ബംഗ്ലാദേശിന് എതിരായ പിങ്ക് ടെസ്റ്റിലാണ് കൈവിരലിന് പരിക്കേറ്റത്.
സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമില്‍
ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് സഞ്ജുവിന് ഇന്ത്യൻ ടീമിലേക്ക് അവസരം ഒരുക്കിയത്. എന്നാല്‍ കഴിഞ്ഞ പരമ്പരയില്‍ ഒരു മത്സരം പോലും കളിക്കാൻ അവസരം നല്‍കാതെ ഒഴിവാക്കിയതില്‍ വലിയ പ്രതിഷേധം ഉണ്ടായി. അതിനു ശേഷമാണ് സഞ്ജുവിന് വീണ്ടും ഇന്ത്യൻ ടീമിലേക്ക് വിളിയെത്തുന്നത്.
ഈ സാഹചര്യത്തിലാണ് ഇന്ത്യൻ സീനിയർ സെലക്ഷൻ കമ്മിറ്റി ധവാന് പകരക്കാരനായി ടി ട്വൻടി ടീമിലേക്ക് സഞ്ജു സാംസന്‍റെ പേര് നിർദ്ദേശിച്ചത്. മൂന്ന് ടി ട്വൻടി മത്സരങ്ങളാണ് വെസ്റ്റിൻഡീസ് ഇന്ത്യയ്ക്കെതിരെ കളിക്കുന്നത്. അതില്‍ തിരുവനന്തപുരം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഡിസംബർ എട്ടിന് നടക്കുന്ന മത്സരവും ഉൾപ്പെടും. നേരത്തെ വെസ്റ്റിൻഡീസിന് എതിരായ ടീമിനെ പ്രഖ്യാപിച്ചപ്പോൾ സഞ്ജുവിനെ ഉൾപ്പെടുത്താതിരുന്നതില്‍ വലിയ പ്രതിഷേധമാണ് ക്രിക്കറ്റ് ആരാധകരില്‍ നിന്നുണ്ടായത്. ശശി തരൂർ, ഹർഭജൻ സിങ് അടക്കമുള്ള പ്രമുഖരും ബിസിസിഐ നിലപാടിനെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും സഞ്ജുവിനെ ടീമില്‍ നിന്ന് ഒഴിവാക്കിയത് കടുത്ത വിമർശനത്തിനിടയാക്കിയിരുന്നു.
ബിസിസിഐയുടെ ഫേസ് ബുക്ക് പേജില്‍ മലയാളി ക്രിക്കറ്റ് ആരാധകർ നടത്തിയ വിമർശനങ്ങൾ ദേശീയ തലത്തില്‍ ചർച്ചയായിരുന്നു. അതേസമയം, വിരാട് കോലി, രോഹിത് ശർമ, കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യർ, മനിഷ് പാണ്ഡെ, റിഷഭ് പന്ത്, ശിവം ദുബെ എന്നിവരടങ്ങിയ ബാറ്റിങ് നിരയില്‍ സഞ്ജുവിന് കളിക്കാൻ അവസരം ലഭിക്കുമോ എന്ന് കാത്തിരുന്ന് കാണാം.