ഹൈദരാബാദ്: അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്‌റ്റൻ മഹേന്ദ്ര സിങ് ധോണിക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആശംസകള്‍ക്ക് നന്ദി അറിയിച്ച ധോണി പ്രധാനമന്ത്രി അയച്ച കത്തും ട്വിറ്ററിലൂടെ പുറത്തുവിട്ടു. ധോണിയെ പ്രതിഭാസമെന്ന് അഭിസംബോധന ചെയ്‌ത പ്രധാനമന്ത്രി അദ്ദേഹം എറ്റവും മികച്ച ക്യപ്‌റ്റനാണെന്നും അഭിപ്രായപ്പെട്ടു. ഇന്ത്യൻ ക്രിക്കറ്റിനെ ലോകത്തിന്‍റെ നെറുകയിലേക്കെത്തിക്കാൻ നിങ്ങള്‍ക്ക് കഴിഞ്ഞു. മികച്ചവരില്‍ മികച്ച ബാറ്റ്‌സ്‌മാൻ, വിക്കറ്റ് കീപ്പര്‍, ക്യാപ്‌റ്റൻ എന്നീ മേഖലകളില്‍ നിങ്ങളുടെ പേര് ചരിത്രത്തില്‍ എന്നും സ്‌മരിക്കപ്പെടും - മോദി കത്തില്‍ എഴുതി.
2011 ലോകകപ്പിലെ പ്രകടനത്തെയും മോദി പരാമര്‍ശിച്ചു. തലമുറകള്‍ ആ മത്സരത്തെ ഓര്‍ത്തുവയ്‌ക്കും. കരിയറിലെ പ്രകടനത്തിന്‍റെ കണക്കുകളേക്കാള്‍ എംഎസ് ധോണി എന്ന പേരായിരിക്കും എക്കാലത്തും ഓര്‍മിക്കുക. ഒരു ക്രിക്കറ്റര്‍ എന്നതിനേക്കാളുപരി വലിയ സ്വാധീനം താങ്കള്‍ക്ക് സമൂഹത്തില്‍ നിന്ന് ലഭിക്കും. സാധാരണ നിലയില്‍ നിന്ന് തുടങ്ങി ഇത്രയധികം നേട്ടങ്ങള്‍ സ്വന്തമാക്കിയ നിങ്ങളുടെ ജീവിതം രാജ്യത്തെ യുവാക്കള്‍ക്ക് ഒരു മാതൃകയാണെന്നും മോദി കത്തിലെഴുതി. കഴിഞ്ഞ ഓഗസ്‌റ്റ് 15നാണ് ധോണി തന്‍റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഐസിസിയുടെ മൂന്ന് ലോക കീരിടങ്ങളും രാജ്യത്തിനായി നേടിയെടുത്ത ധോണിയുടെ ക്യാപ്‌റ്റൻസിയില്‍ തുടര്‍ച്ചയായ 600 ദിവസം ഇന്ത്യ ടെസ്‌റ്റ് റാങ്കിങ്ങില്‍ ഒന്നാമതായി ചരിത്രം കുറിച്ചിരുന്നു.