മാഞ്ചസ്റ്റര്‍:മാഞ്ചസ്റ്ററില്‍ ആദ്യ മൂന്ന് ദിനവും നിറഞ്ഞ് കളിച്ചത് പാകിസ്ഥാൻ. അതോടെ ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരത്തില്‍ പാകിസ്ഥാൻ വിജയം സ്വപ്‌നം കണ്ടു. നാലാം ദിനം 277 റൺസ് ലക്ഷ്യമിട്ട് ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിന് 117 റൺസിന് അഞ്ച് വിക്കറ്റുകൾ നഷ്ടമായതോടെ പാകിസ്ഥാൻ താരങ്ങൾ വിജയാഘോഷത്തിനുള്ള ഒരുക്കത്തിലായിരുന്നു. എന്നാല്‍ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ജോസ് ബട്‌ലറും ഓൾറൗണ്ടർ ക്രിസ് വോക്‌സും ക്രീസില്‍ ഒരുമിച്ചതോടെ കളി മാറി. ആക്രമണമാണ് ഏറ്റവും നല്ല പ്രതിരോധമെന്ന് തിരിച്ചറിഞ്ഞ ഇരുവരും പാക് ബൗളർമാരെ ആത്മവിശ്വാസത്തോടെ നേരിട്ടു. ദീർഘനാളായി ബാറ്റിങില്‍ ഫോം ഔട്ടായിരുന്ന ബട്‌ലർക്ക് ടീമില്‍ തുടരാനുള്ള അവസാന അവസരമായിരുന്നു ഈ മത്സരം. അതോടെ ഓള്‍ഡ് ട്രാഫോഡ് ടെസ്റ്റില്‍ പാകിസ്ഥാന് കാര്യങ്ങൾ കൈവിട്ടു. ഒരു ദിവസം ശേഷിക്കെ ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് ജയം. ബട്‌ലർ, ഒരു സിക്‌സും ഏഴ് ഫോറും അടക്കം 75 റൺസ് നേടി പുറത്താകുമ്പോൾ വോക്‌സുമായി 139 റണ്‍സിന്‍റെ സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിച്ച് വിജയം അരികിലെത്തിച്ചാണ് മടങ്ങിയത്. പത്ത് ഫോറടക്കം 84 റണ്‍സെടുത്ത് ക്രിസ് വോക്‌സ് പുറത്താകാതെ നിന്ന് വിജയം ഇംഗ്ലണ്ടിന് സമ്മാനിച്ചു. ക്രിസ് വോക്‌സാണ് മത്സരത്തിലെ താരം.
വോക്‌സും ബട്‌ലറും കളിച്ചു: പ്രതീക്ഷിച്ച ജയം കൈവിട്ട് പാകിസ്ഥാൻ
പാകിസ്ഥാനെതിരെ ഓള്‍ഡ് ട്രാഫോഡ് ടെസ്റ്റില്‍ മൂന്ന് വിക്കറ്റിന്‍റെ ജയമാണ് ജോ റൂട്ടും കൂട്ടരും സ്വന്തമാക്കിയത്
വോക്‌സും ബട്ട്‌ലറും
കൂടുതല്‍ വായനക്കായി: മാഞ്ചസ്റ്ററില്‍ ജയത്തിനായി ഇംഗ്ലണ്ട് പൊരുതുന്നു
പാകിസ്ഥാന് വേണ്ടി യാസിര്‍ ഷാ നാല് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ നസീം ഷാ, മുഹമ്മദ് അബ്ബാസ്, ഷഹീന്‍ ഷാ അഫ്രീദി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി. നേരത്തെ രണ്ടാം ഇന്നിങ്സില്‍ പാകിസ്ഥാന്‍ 169 റണ്‍സെടുത്ത് പുറത്തായിരുന്നു. എട്ടാമനായി ഇറങ്ങി 33 റണ്‍സെടുത്ത യാസിര്‍ ഷായായിരുന്നു പാക് നിരയിലെ ടോപ്പ് സ്‌കോറര്‍. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരം ഈമാസം 13ന് സതാംപ്‌ടണില്‍ നടക്കും.