ന്യൂഡല്‍ഹി: ഇന്ത്യാ-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരം രാത്രിയും പകലുമാക്കി മാറ്റാന്‍ ബിസിസിഐ താല്‍പര്യം പ്രകടിപ്പിച്ചതായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. അടുത്ത മാസം പതിനാലിന് ഇന്‍ഡോറിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ഇരുപത്തിരണ്ടിന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാർഡനില്‍ നടക്കുന്ന രണ്ടാമത്തെ ടെസ്റ്റ് രാപ്പകലാക്കി മാറ്റാനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട് ബിസിസിഐയുടെ ശുപാർശകത്ത് ലഭിച്ചതായി ബിസിബി ചെയർമാന്‍ അക്രം ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു. രാപ്പകല്‍ ടെസ്റ്റ് മത്സരം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ആലോചനകള്‍ പുരോഗമിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഇരു ക്രിക്കറ്റ് ബോർഡുകളും തമ്മില്‍ കത്തിടപാടുകൾ നടന്നിട്ടുണ്ട്. രാപ്പകല്‍ ടെസ്റ്റ് മത്സരവുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തിനകം ബിസിസിഐ തീരുമാനം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാപ്പകല്‍ ടെസ്റ്റിന് ഈഡന്‍ ഗാർഡന്‍ വേദിയായേക്കും
ഈഡന്‍ ഗാർഡനില്‍ നടക്കുന്ന ഇന്ത്യാ-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരം രാത്രിയും പകലുമാക്കി മാറ്റാന്‍ ബിസിസിഐ താല്‍പര്യം പ്രകടിപ്പിച്ചതായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്
അതേസമയം കളിക്കാരുമായും ടീം മാനേജ്മെന്‍റുമായും ആലോചിച്ചേ അന്തിമ തീരുമാനം എടുക്കൂവെന്ന് ബിസിബി ചീഫ് നിസാമുദ്ദീന്‍ ചൗധരിയും വ്യക്തമാക്കി. ബൗണ്‍ ബോൾ ഉപയോഗിച്ചുള്ള ടെസ്റ്റ് മത്സരങ്ങൾ രാത്രിയും പകലുമാക്കി മാറ്റുമ്പോഴുള്ള സാങ്കേതിക പ്രശ്നങ്ങള്‍ പരിഗണിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നായകന്‍ വിരാട് കോലി അംഗീകരിച്ചാല്‍ സമീപഭാവിയില്‍ ഇന്ത്യ രാപ്പകല്‍ ടെസ്റ്റ് പരമ്പര കളിക്കുമെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി നേരത്തെ വ്യക്തമാക്കിയിരുന്നു. അടുത്തിടെ നടക്കാനിരുന്ന ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയില്‍ ഇത് യാഥാർഥ്യമാകുമെന്നാണ് അന്ന് ഗാംഗുലി സൂചന നല്‍കിയത്.