സിഡ്നി: ഈ മാസം ഇംഗ്ലണ്ടിലും വെയില്‍സിലുമായി നടക്കുന്ന ഏകദിന ലോകകപ്പില്‍ നിലവിലെ ജേതാക്കളായ ഓസ്ട്രേലിയ കിരീടം നിലനിർത്തുമെന്ന് ഓസ്ട്രേലിയൻ ഇതിഹാസ താരം ബ്രെറ്റ് ലീ. കിരീടമാരുയർത്തുമെന്ന ചർച്ച ലോകമെമ്പാടും നടക്കുന്നതിനിടെയാണ് ബ്രെറ്റ് ലീയുടെ പ്രവചനം.
ലോകകപ്പ് ജേതാക്കളെ പ്രവചിച്ച് ഓസീസ് ഇതിഹാസം ബ്രെറ്റ് ലീ
സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ടീമില്‍ തിരിച്ചെത്തിയത് ഓസീസിന്‍റെ കരുത്ത് വർധിപ്പിക്കും
പരിക്കേറ്റ പേസർ ജേ റിച്ചാർഡ്സണിന്‍റെ അഭാവം ആരോൺ ഫിഞ്ച് നയിക്കുന്ന ഓസ്ട്രേലിയയെ ബാധിക്കില്ലെന്ന് ലീ പറഞ്ഞു. ജേ റിച്ചാർഡ്സണിന് പകരം കെയ്ൻ റിച്ചാർഡ്സണെ ഓസ്ട്രേലിയ ടീമില്‍ ഉൾപ്പെടുത്തി. മുൻ നായകൻ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ടീമില്‍ തിരിച്ചെത്തിയത് ടീമിന്‍റെ കരുത്ത് വർധിപ്പിക്കുന്നു. എല്ലാ ടീമുകളും ലോകകപ്പിന് മികച്ച തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെങ്കിലും ഇംഗ്ലണ്ടിലെ സാഹചര്യങ്ങളുമായി എങ്ങനെ പൊരുത്തപ്പെടുമെന്നതിലാണ് കാര്യമെന്ന് ബ്രെറ്റ് ലീ വ്യക്തമാക്കി. ഓസ്ട്രേലിയ മികച്ച ഫോമിലാണെന്നും ഇന്ത്യൻ മണ്ണില്‍ കോലിയേയും സംഘത്തെ തകർത്ത ഓസ്ട്രേലിയ പാകിസ്ഥാനെതിരെ 5-0ത്തിന്‍റെ വൻവിജയമാണ് സ്വന്തമാക്കിയതെന്നും ബ്രെറ്റ് ലീ പറഞ്ഞു.
ഇംഗ്ലണ്ടിലെ വിക്കറ്റ് ബൗളിംഗിന് അനുകൂലമാണെന്നാണ് പൊതുവെ പറയാറ്. എന്നാല്‍ അങ്ങനെയാകണമെന്ന് നിർബന്ധമില്ല. പുതിയ പന്തില്‍ പേസർമാർക്ക് തിളങ്ങാനാകുമെങ്കിലും പന്ത് പഴകുന്തോറും ബൗളർമാർക്ക് ബുദ്ധിമുട്ടാകുമെന്നും ബ്രെറ്റ് ലീ പറഞ്ഞു.