ഇന്‍ഡോര്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്‌ക്ക് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ ലഞ്ചിന് പിരിയുമ്പോള്‍ 26 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 84 റണ്‍സ് എന്ന നിലയിലാണ്. ആര്‍ അശ്വിന്‍ (1*), അക്‌സര്‍ പട്ടേല്‍ (6*) എന്നിവരാണ് ക്രീസില്‍.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, രവീന്ദ്ര ജഡേജ, ശ്രേയസ് അയ്യര്‍, വിരാട് കോലി, ശ്രീകര്‍ ഭരത് എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്‌ടമായത്. ഓസീസ് സ്‌പിന്നര്‍മാരാണ് നിലയുറപ്പിക്കും മുമ്പ് ഇന്ത്യന്‍ ബാറ്റര്‍മാരെ തിരികെ കയറ്റിയത്. ഇതേവരെ മാത്യു കുഹ്‌നെമാനും നഥാൻ ലിയോൺ മൂന്ന് വിക്കറ്റുകള്‍ വീതം സ്വന്തമാക്കിയപ്പോള്‍ ടോഡ് മര്‍ഫി ഒരു വിക്കറ്റും വീഴ്‌ത്തിയിട്ടുണ്ട്.
ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുഭ്‌മാന്‍ ഗില്ലും ചേര്‍ന്ന് കരുതലോടെ തുടങ്ങിയെങ്കിലും ആറാം ഓവറില്‍ തന്നെ ഇന്ത്യയ്‌ക്ക് ആദ്യ വിക്കറ്റ് നഷ്‌ടമായി. മാത്യു കുഹ്‌നെമാന്‍റെ പന്തില്‍ രോഹിത് ശര്‍മയെ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരി സ്റ്റംപ് ചെയ്‌ത് പുറത്താക്കുകയായിരുന്നു. 23 പന്തില്‍ 12 റണ്‍സാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടിയത്.
പിന്നാലെ ഗില്ലും വീണു. 18 പന്തില്‍ 21റണ്‍സെടുത്ത ഗില്ലിനെ കുഹ്‌നെമാന്‍ സ്റ്റീവന്‍ സ്‌മിത്തിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു. മൂന്നാമന്‍ ചേതേശ്വര്‍ പുജാരയ്‌ക്ക് നാല് പന്തുകള്‍ മാത്രമായിരുന്നു ആയുസ്. ഒരു റണ്‍സെടുത്ത താരത്തെ നഥാന്‍ ലിയോണ്‍ ബൗള്‍ഡാക്കിയാണ് തിരികെ കയറ്റിയത്.
നാലാം നമ്പറിലെത്തിയ വിരാട് കോലി ഒരറ്റത്ത് ചെറുത്ത് നില്‍പ്പിന് ശ്രമിച്ചുവെങ്കിലും രവീന്ദ്ര ജഡേജയും ശ്രേയസ് അയ്യരും വന്നപാടെ മടങ്ങിയത് ഇന്ത്യയെ പ്രതിരോധത്തിലാക്കി. ഈ സമയം 11.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 45 റണ്‍സാണ് ഇന്ത്യന്‍ ടോട്ടലിലുണ്ടായിരുന്നത്. ഒമ്പത് പന്തില്‍ നാല് റണ്‍സെടുത്ത ജഡേജ ലിയോണിന്‍റെ പന്തില്‍ ഷോര്‍ട്ട് കവറില്‍ കുഹ്‌നെമാന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്.