ദുബായ് : ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിന് ഇന്ന് തുടക്കം. ഉദ്‌ഘാടന മത്സരത്തില്‍ ശ്രീലങ്കയും അഫ്‌ഗാനിസ്ഥാനും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്ക്കാണ് മത്സരം.
നേരത്തെ ശ്രീലങ്കയിലാണ് നിശ്ചയിച്ചിരുന്നതെങ്കിലും രാജ്യത്തെ രാഷ്‌ട്രീയ പ്രതിസന്ധികളുടെ പശ്ചാത്തലത്തിലാണ് ടൂര്‍ണമെന്‍റ് യുഎഇയിലേക്ക് മാറ്റിയത്. അഞ്ച് തവണ ഏഷ്യ കപ്പ് കിരീടം നേടാന്‍ ശ്രീലങ്കയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രഥമ കിരീടമാണ് അഫ്‌ഗാനിസ്ഥാന്‍ ലക്ഷ്യം വയ്‌ക്കുന്നത്.
ഇരുവരും തമ്മിലുള്ള മത്സരത്തില്‍ ലങ്കയ്‌ക്ക് മുന്‍തൂക്കമുണ്ട്. ഓസ്‌ട്രേലിയയ്‌ക്കും പാകിസ്ഥാനും എതിരെ മികവ് പുലര്‍ത്തിയാണ് ലങ്ക ടൂര്‍ണമെന്‍റിനെത്തുന്നത്. ദാസുൻ ഷനക നയിക്കുന്ന ടീമില്‍ കുശാല്‍ മെന്‍ഡിസ്, ഭാനുക രജപക്‌സ, ചരിത് അസലങ്ക, വാനിന്ദു ഹസരങ്ക, എന്നിവര്‍ നിര്‍ണായകമാവും.
മറുവശത്ത് അയര്‍ലന്‍ഡിന് എതിരായ ടി20 പരമ്പരയില്‍ തോല്‍വി വഴങ്ങിയാണ് അഫ്‌ഗാന്‍റെ വരവ്. ഓള്‍റൗണ്ടര്‍മാരില്‍ ഒന്നാം റാങ്കുകാരനായ ക്യാപ്റ്റന്‍ മുഹമ്മദ് നബിയിലാണ് സംഘത്തിന്‍റെ പ്രതീക്ഷ. റാഷിദ് ഖാന്‍, മുജീബ് ഉര്‍ റഹ്‌മാന്‍, നവീന്‍ ഉള്‍ ഹഖ്, നജിബുള്ള സദ്രാന്‍ എന്നിവര്‍ നിര്‍ണായകമാവും.
അതേസമയം നാളെ പാകിസ്ഥാനെതിരെയാണ് ഇന്ത്യ ആദ്യ മത്സരത്തിനിറങ്ങുന്നത്. ടി20 ഫോര്‍മാറ്റില്‍ രണ്ട് ഗ്രൂപ്പുകളിലായി ആറ് ടീമുകളാണ് മത്സരിക്കുന്നത്. ടെസ്റ്റ് പദവിയുള്ള ഇന്ത്യ, പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ ടീമുകള്‍ക്ക് പുറമെ യോഗ്യതാമത്സരം കളിച്ചെത്തിയ ഹോങ്കോങ്ങുമാണ് ടൂര്‍ണമെന്‍റില്‍ പോരടിക്കുന്നത്. ഇന്ത്യ, പാകിസ്ഥാന്‍, ഹോങ്കോങ് എന്നീ ടീമുകള്‍ ഉള്‍പ്പെട്ടതാണ് ഗ്രൂപ്പ് ഒന്ന്.