ലാഹോര്‍ : ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ശ്രീലങ്കയോട് തോല്‍വി വഴങ്ങിയ അഫ്‌ഗാനിസ്ഥാന്‍ ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായിരുന്നു (Sri Lanka vs Afghanistan). ടീമിന്‍റെ പുറത്താവലിന് അവരുടെ അമളി കൂടി കാരണമായെന്നതാണ് വാസ്‌തവം (Afghanistan crash out of Asia Cup 2023 due to a miscalculation). ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോട് തോല്‍വി വഴങ്ങിയ അഫ്‌ഗാന്, ശ്രീലങ്ക ഉയര്‍ത്തിയ 292 റണ്‍സ് വിജയ ലക്ഷ്യം 37.1 ഓവറില്‍ മറികടന്നാല്‍ മാത്രമേ നെറ്റ് റണ്‍റേറ്റിന്‍റെ ആനുകൂല്യത്തില്‍ സൂപ്പര്‍ ഫോറിലേക്ക് കടക്കാന്‍ കഴിയൂവെന്നാണ് എല്ലാവരും കരുതിയിരുന്നത്.
37-ാം ഓവര്‍ അവസാനിക്കുമ്പോള്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 289 റണ്‍സ് എന്ന നിലയിലായിരുന്നു അഫ്‌ഗാനിസ്ഥാന്‍. ഇതോടെ 38-ാം ഓവറിന്‍റെ ആദ്യ പന്തില്‍ മൂന്ന് റണ്‍സ് നേടിയാല്‍ ടീമിന് യോഗ്യത ഉറപ്പിക്കാമെന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തി. ധനഞ്ജയ ഡി സിൽവയുടെ ( Dhananjaya de Silva) പന്തില്‍ സ്‌ട്രൈക്ക് ചെയ്‌ത മുജീബ് ഉർ റഹ്മാൻ (Mujeeb ur Rahman) ബിഗ് ഹിറ്റിന് ശ്രമം നടത്തി.
എന്നാല്‍ ലോങ് ഓണില്‍ സദീര സമരവിക്രമ പിടികൂടി. ഇതോടെ എല്ലാം അവസാനിച്ചുവെന്ന നിരാശയില്‍ നോണ്‍ സ്‌ട്രൈക്കറായിരുന്ന റാഷിദ് ഖാന്‍ (Rashid Khan) നിരാശയോടെ ഗ്രൗണ്ടിലിരിക്കുന്ന കാഴ്‌ചയുമുണ്ടായി. പക്ഷേ, ടൂര്‍ണമെന്‍റില്‍ മുന്നേറ്റം ഉറപ്പിക്കാന്‍ അഫ്‌ഗാന് മുന്നില്‍ ഇനിയും സാധ്യതകളുണ്ടായിരുന്നു. 37.2 ഓവറില്‍ 293 റണ്‍സ് അടിച്ച് വിജയം നേടിയാലും ലങ്കയുടെ നെറ്റ് റണ്‍ റേറ്റ് മറികടക്കാന്‍ അഫ്‌ഗാന് കഴിയുമായിരുന്നു.