ദേശീയ ചലച്ചിത്ര അവാര്‍ഡിലെ മലയാളത്തിലെ നേട്ടങ്ങളെ പ്രശംസിച്ച് പൃഥ്വിരാജും ജയസൂര്യയും ഉൾപ്പെടെയുള്ള സിനിമാതാരങ്ങൾ എത്തിയിരുന്നു. മികച്ച ചിത്രത്തിന് പുരസ്കാര നേട്ടം കൈവരിച്ച മരക്കാർ അറബിക്കടലിന്‍റെ സിംഹം, മികച്ച തമിഴ് ചിത്രമായി തെരഞ്ഞെടുത്ത അസുരൻ ചിത്രങ്ങളുടെ ഭാഗമാകാൻ സാധിച്ചതിലെ സന്തോഷം നടി മഞ്ജു വാര്യരും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. മോഹൻലാലിനെപ്പോലെ സഹതാരങ്ങൾക്ക് പിന്തുണ നൽകുന്ന ദി ഫാമിലി മാനിൽ തനിക്കൊപ്പം അഭിനയിച്ച മനോജ് ബാജ്പേയിയുടെ അവാർഡ് നേട്ടത്തിന് നീരജ് മാധവും അഭിനന്ദനമറിയിച്ചു.
തങ്ങളുടെ സഹതാരങ്ങളും സുഹൃത്തുക്കളും ദേശീയ അവാർഡിൽ തിളങ്ങിയ സന്തോഷത്തിൽ പ്രശംസകളറിയിച്ച പ്രമുഖരിൽ നിന്ന് വ്യത്യസ്തമാവുകയാണ് നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ്. സിനിമയിൽ എഡിറ്റർമാരുടെ പ്രാധാന്യത്തെ കുറിച്ചാണ് സംവിധായകൻ വിശദീകരിച്ചത്. പല സിനിമകളും രൂപപ്പെടുന്നതും രക്ഷപ്പെട്ടതും എഡിറ്റിങ് ടേബിളിൽ വച്ചാണെന്ന് വിനീത് ഫേസ്‌ബുക്കിൽ പറഞ്ഞു. ജേഴ്സി എന്ന തെലുങ്ക് ചിത്രം ഒരു കവിത പോലെ ഒഴുകുകയായിരുന്നുവെന്നും ഇക്ബാൽ എന്ന ചിത്രത്തിന് ശേഷം കണ്ട ഏറ്റവും പ്രിയപ്പെട്ട സ്പോർട്സ് ചിത്രമിതാണെന്നും വിനീത് പറഞ്ഞു.
"ദേശീയ അവാർഡ് ഫലങ്ങൾ കണ്ടപ്പോൾ, തെലുങ്ക് ചിത്രമായ ജേഴ്സി മികച്ച എഡിറ്ററിനും മികച്ച പ്രാദേശിക ചിത്രത്തിനുമുള്ള (തെലുങ്ക്) ദേശീയ പുരസ്കാരം നേടിയതിൽ ഞാൻ വളരെയധികം സന്തോഷിച്ചു.. ജേഴ്സി കാണുന്നതുവരെ നാഗേഷ് കുക്കുനൂറിന്‍റെ 'ഇക്ബാല്‍' എന്‍റെ എക്കാലത്തെയും മികച്ച ഇന്ത്യൻ കായിക ചിത്രമായിരുന്നു. ചിത്രം പരിധികളില്ലാതെ എഡിറ്റു ചെയ്തു, അത് കവിത പോലെ ഒഴുകുന്നു.. എഡിറ്റർമാരോട് എനിക്ക് വലിയ ബഹുമാനമുണ്ട്. എഡിറ്റിങ് ടേബിളിൽ സംരക്ഷിച്ച നിരവധി ചിത്രങ്ങളുണ്ട്. സംവിധായകൻ ചെയ്യുന്ന ഒരു സാധാരണ ജോലി എഡിറ്ററുടെ കാഴ്ചപ്പാടിൽ വ്യത്യസ്‌തമാകും. സിനിമയിൽ ഇത് മിക്കപ്പോഴും സംഭവിക്കും.. ഇത് എഡിറ്റർമാർ ആഘോഷിക്കപ്പെടേണ്ട സമയം," എന്ന് വിനീത് ശ്രീനിവാസൻ ഫേസ്ബുക്കിൽ വിശദീകരിച്ചു.
നാനി നായകനായ ജേഴ്സി എന്ന ചിത്രത്തിലൂടെ നവീൻ നൂലിയാണ് മികച്ച ചിത്രസംയോജകനുള്ള ദേശീയ അവാർഡ് നേടിയത്. തെലുങ്ക് ചിത്രം ഷാഹിദ് കപൂറിലൂടെ ബോളിവുഡിലേക്കും റീമേക്കിനൊരുങ്ങുന്നു.