കേരളം

kerala

By

Published : Jun 18, 2021, 8:15 AM IST

ETV Bharat / sitara

അത്ഭുതമായിരുന്നു അയാള്‍... സച്ചിയുടെ ഓര്‍മകള്‍ക്ക് ഒരാണ്ട്...

2007 ചോക്കേറ്റ് എന്ന സിനിമയുടെ തിരക്കഥ സേതുവിനൊപ്പം ചേര്‍ന്ന് ഒരുക്കിയാണ് സച്ചി മലയാള സിനിമയിലേക്ക് എത്തുന്നത്. പതിനാല് സിനിമകളുടെ തിരക്കഥകള്‍ക്ക് പിന്നില്‍ സച്ചിയുണ്ടായിരുന്നു. അനാര്‍ക്കലി, അയ്യപ്പനും കോശിയും എന്നീ രണ്ട് ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്‌തത്

screenwriter director and producer Sachy first death anniversary  അത്ഭുതമായിരുന്നു അയാള്‍... സച്ചിയുടെ ഓര്‍മകള്‍ക്ക് ഒരാണ്ട്...  സംവിധായകന്‍ സച്ചി  അയ്യപ്പനും കോശിയും  സച്ചി ചരമവാര്‍ഷികം  സച്ചി അനാര്‍ക്കലി  സച്ചി പൃഥ്വിരാജ്  Sachy first death anniversary  screenwriter director Sachy first death anniversary  Sachy first death anniversary news  sachy ayyappanum koshiyum
അത്ഭുതമായിരുന്നു അയാള്‍... സച്ചിയുടെ ഓര്‍മകള്‍ക്ക് ഒരാണ്ട്...

കാശ് കൊടുത്ത് തിയേറ്ററിൽ എത്തുന്ന ജനത്തിനും തന്നെ വിശ്വസിച്ച് പണം മുടക്കുന്ന നിർമാതാവിനും ഒരിക്കലും നഷ്ടം സംഭവിക്കരുതെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചയാൾ... വ്യത്യസ്‌തയാർന്ന കഥാപരിസരങ്ങളെ കൃത്യമായ പ്ലാനിങ്ങോടെ രസച്ചരട് പൊട്ടാതെ നമുക്ക് മുന്നിൽ അവതരിപ്പിച്ച പ്രേക്ഷകന്‍റെ പൾസ്‌ അറിയുന്ന കഥ പറച്ചിലുകാരൻ.

സൂപ്പർഹിറ്റ് സിനിമകൾ ഒരുക്കി മലയാള മനസിൽ സച്ചി എന്ന പേരിന് ബ്രാൻഡ് വാല്യു സൃഷ്ടിച്ച ശേഷം പുതിയൊരു തലത്തിലേക്ക് വളരാൻ കാലെടുത്ത് വെക്കുമ്പോഴായിരുന്നു ആ അപ്രതീക്ഷിത വിടവാങ്ങല്‍... അയ്യപ്പനും കോശിയുമൊക്കെ സച്ചി ഇനി ചെയ്യാന്‍ ഉദ്ദേശിക്കുന്ന സിനിമകളുടെ ചെറിയ ഉദാഹരണം മാത്രമായിരുന്നു. അദ്ദേഹത്തിന്‍റെ ഉറ്റ ചങ്ങാതി പൃഥ്വിരാജ് പറഞ്ഞത് പോലെ... 'അയാൾ ശരിക്കും തുടങ്ങാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു....' ഒരുപാട് സ്വപ്നങ്ങളും അതിലേറെ കഥകളും ബാക്കി വെച്ച് സച്ചി പോയിട്ട് ഒരു വര്‍ഷം തികയുന്നു....

പൃഥ്വിരാജിനും ബിജു മേനോനും ഒപ്പം സച്ചി

പലപ്പോഴും വ്യക്തിബന്ധങ്ങൾക്ക് അധികമായി ഒരു വ്യക്തി ജനങ്ങളോട് ബന്ധം സ്ഥാപിക്കുന്നുണ്ടെങ്കിൽ അത് കൂടുതലായും നടക്കുന്നത് സിനിമാ മേഖലയിലാണ്. ഓരോ സംവിധായകന്‍റേയും എഴുത്തുക്കാരന്‍റേയും സൃഷ്ടികളിൽ പ്രതിഫലിക്കുന്നത് അയാളുടെ ജീവിതം തന്നെയാണ്. ഒരമ്മ തന്‍റെ കുഞ്ഞിനെ പത്ത് മാസം വയറ്റിൽ ചുമന്ന് നടക്കുന്ന അതേ ശ്രദ്ധയോട് കൂടി തന്നെയാണ് ഓരോ സംവിധായകനും എഴുത്തുകാരനും തന്‍റെ സിനിമ കൊണ്ടുനടക്കുന്നത്. അങ്ങനെ നോക്കുകയാണെങ്കിൽ സച്ചി പറഞ്ഞതും കാണിച്ച് തന്നതും അയാളുടെ ജീവിതം തന്നെയാണ്. അതുകൊണ്ട് തന്നെയായിരിക്കാം ഒരു പരിചയവും ഇല്ലാഞ്ഞിട്ട് പോലും ആ വിട വാങ്ങൽ ഇപ്പോഴും ഒരു നൊമ്പരമായി ഓരോ സിനിമാ ആസ്വാദകന്‍റെയും മനസില്‍ അലയടിക്കുന്നത്.

അയ്യപ്പനും കോശിയും ചിത്രീകരണ വേളയില്‍

അഭിഭാഷകനില്‍ നിന്നും തിരക്കഥാകൃത്തിലേക്ക് പിന്നീട് സംവിധാനവും

കോളജ് പഠനകാലത്ത് ഫിലിം സൊസൈറ്റിയിലും നാടക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു സച്ചി. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സിനിമ പഠിക്കാനായിരുന്നു ആഗ്രഹമെങ്കിലും സാധിച്ചില്ല. പിന്നീട് നിയമം പഠിച്ച് അഭിഭാഷകനായി. തുടര്‍ന്ന് ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്‌തു. അക്കാലത്താണ് സേതുവിനെ പരിചയപ്പെടുന്നതും ഒരുമിച്ച് സിനിമ ചെയ്യാന്‍ പദ്ധതിയിട്ടതും.

ചോക്ലേറ്റിന്‍റെ മധുരവുമായി വിമൻസ് കോളജിൽ പഠിക്കാൻ എത്തുന്ന ഒരു പുരുഷ വിദ്യാർത്ഥിയുടെ കഥ പറഞ്ഞ് കൂട്ടുകാരൻ സേതുവുമൊത്ത് കെ.ആര്‍ സച്ചിദാനന്ദൻ എന്ന സച്ചിയായി 2007ൽ മലയാള സിനിമയിലേക്ക് എത്തി. അതിന്‍റെ വിജയം വെറുതെയുണ്ടായതല്ലെന്ന് തൊട്ടുപിന്നാലെ വന്ന റോബിൻഹുഡ് തെളിയിച്ചതോടെ സച്ചിയും സേതുവും മലയാള സിനിമയിലെ അവിഭാജ്യ ഘടകങ്ങളായി. തുടര്‍ന്ന് വന്ന മേക്കപ്പ് മാനും സീനിയേഴ്‌സും കച്ചവടത്തിലെ ഗ്രാഫുയർത്തിയെങ്കിലും ആദ്യത്തെ മമ്മൂട്ടി ചിത്രമായ ഇരുവരും തിരക്കഥയെഴുതിയ ഡബിൾസ് അത്ര നല്ല അനുഭവമായിരുന്നില്ല ഈ കൂട്ടുകെട്ടിന് സമ്മാനിച്ചത്. തുടർന്ന് 2011ല്‍ ആ കൂട്ടുകെട്ട് വഴിപിരിഞ്ഞു.

അനാര്‍ക്കലി ഷൂട്ടിങിനിടെ

പിന്നെ റൺ ബേബി റൺ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര തിരക്കഥാകൃത്തായി സച്ചി മാറിയപ്പോൾ മോഹൻലാലിന്‍റെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നാണ് പിറവിയെടുത്തത്. തുടർന്ന് ചേട്ടായീസ് എന്ന ഒരു ചെറിയ ചിത്രം സാമ്പത്തിക വിജയമായതിന്‍റെ പിന്നിലും സച്ചി എന്ന എഴുത്തുകാരനായിരുന്നു. ഒപ്പം അതിന്‍റെ നിർമാതാക്കളിൽ ഒരാളുമായിരുന്നു സച്ചി. പിന്നീട് ഏതാണ്ട് മൂന്ന് വർഷത്തിന് ശേഷം 2015ലാണ് സച്ചി സ്വതന്ത്ര സംവിധായകനായത്.

നടന്‍ രഞ്ജിത്തിനൊപ്പം

ആദ്യ സിനിമയിലെ നായകൻ പൃഥ്വിരാജായിരുന്നു. ഒപ്പം ബിജു മേനോനും. ചിത്രം അനാർക്കലി. മലയാള സിനിമയിൽ അധികമാരും പരീക്ഷിക്കാത്ത ലക്ഷദ്വീപിന്‍റെ ഭംഗിയിലൂടെ ഒരു പ്രണയ കഥ പറഞ്ഞപ്പോൾ അത് ഏറെ വ്യത്യസ്തമായ ഒരനുഭവമായിരുന്നു ആസ്വാദകന്. 2017ൽ ദിലീപ് നായകനായ രാമലീലയിലൂടെയാണ് സച്ചിയുടെ പേര് വീണ്ടും കേള്‍ക്കുന്നത്. വലിയൊരു പരീക്ഷണമായിരുന്നു രാമലീലയിലൂടെ നടന്നത്. എന്നാൽ ചിത്രം എല്ലാത്തരം പ്രതിബന്ധങ്ങളെയും മറികടന്ന് വലിയ വിജയമായി. തിയേറ്ററിൽ എത്തിയവരെ ഞെട്ടിക്കുന്ന ട്വിസ്റ്റുകൾ തന്നെയായിരുന്നു രാമലീലയില്‍ സച്ചി എഴുതിചേര്‍ത്തത്.

അനാര്‍ക്കലി അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം സച്ചി

തുടർന്ന് രണ്ട് വർഷത്തിന് ശേഷം ജീൻ പോൾ ലാലിന്‍റെ സംവിധാനത്തിൽ ഡ്രൈവിങ് ലൈസൻസുമായാണ് സച്ചി എന്ന എഴുത്തുകാരൻ തിരിച്ചുവന്നത്. വളരെ നിസാരമെന്ന് തോന്നിക്കുന്ന കഥാതന്തുവിനെ അങ്ങേയറ്റം പിരിമുറുക്കത്തോടെ 135 മിനിറ്റ് കൊണ്ടുപോകാൻ സച്ചിക്ക് കഴിഞ്ഞു. താരവും ആരാധകനും തമ്മിലുള്ള ഈഗോ ക്ലാഷിന്‍റെ കഥ അതുകൊണ്ട് തന്നെ 2019ലെ ഏറ്റവും വലിയ വിജയമായി. എന്നാല്‍ സച്ചിയുടെ ഏറ്റവും വലിയ വമ്പൻ വിജയം വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ... അയ്യപ്പനും കോശിയും. രണ്ട് വ്യക്തികൾ തമ്മിലുള്ള ഈഗോ ക്ലാഷിന്‍റെ കഥ... എന്നാൽ വ്യത്യസ്തമായ മറ്റൊരു കഥാപ്രപഞ്ചമായിരുന്നു... തന്‍റെ രണ്ടാമത്തെ സംവിധാന സംരഭത്തിനായി സച്ചി കരുതിവെച്ചിരുന്നത്. സിനിമയിലൂടെ അധികമൊന്നും കാണാത്ത അട്ടപ്പാടി അയ്യപ്പനും കോശിയിലും നിറഞ്ഞുനിന്നു.... അങ്ങേയറ്റം പിരിമുറക്കം സമ്മാനിച്ച ചിത്രം അതുകൊണ്ടുതന്നെ ബോക്സോഫീസിൽ നിന്ന് കോടികള്‍ വാരാന്‍ താമസമുണ്ടായില്ല... കഥയുടെ പുറകിൽ വെറുതെ എടുത്തു വെക്കുന്ന ദൃശ്യമല്ല സിനിമയുടെ ലൊക്കേഷൻ എന്ന് തെളിയിക്കുന്നതായിരുന്നു സച്ചിയുടെ രണ്ട് സംവിധാന സംരംഭങ്ങളും.

അയ്യപ്പനും കോശിയും റിലീസ് ചെയ്‌ത് 130 ദിവസം പിന്നിട്ടപ്പോഴാണ് സച്ചിയുടെ മരണവാര്‍ത്ത എത്തിയത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മരിക്കുമ്പോള്‍ 48 വയസായിരുന്നു പ്രായം. ഇത്രയും കുറഞ്ഞ കാലയളവിൽ നമ്മെ രസിപ്പിച്ച്... ഇത്രയധികം നാടകീയതോടെ അമ്പരപ്പിക്കുന്ന ഒരു ട്വിസ്റ്റോടെ മലയാളത്തിൽ അടുത്തെങ്ങും ഒരു സംവിധായകൻ കടന്നുപോയിട്ടില്ല...

പ്രണയത്തിന്‍റെ കവിത തീർത്ത അനാർക്കലി

പ്രണയം എന്നത് മരണം പോലെ ശക്തമായൊരു സത്യമാണെന്ന് പ്രേക്ഷകന് കാണിച്ച് തന്നു അനാര്‍ക്കലിയിലൂടെ ശന്തനുവും നാദിറയും. ഇനിയൊരു അനാർക്കലി ഉണ്ടാവില്ല എന്നത് തന്നെയാണ് മരണത്തോളം സത്യമായ കാര്യം. ടീനേജറായ ഒരു പെൺകുട്ടിക്ക് ഒരു പുരുഷനോട് തോന്നുന്നത് പ്രായത്തിന്‍റെ പക്വതയില്ലായ്‌മയായി മാത്രം കണ്ടിരുന്ന സമൂഹത്തിന് മുന്നിൽ പതിനഞ്ച് വയസിൽ തന്‍റെ പ്രണയത്തിന് ഉറപ്പ് നൽകിയവളായിരുന്നു നാദിറ. ഒന്നും നടക്കില്ലെന്ന് മനസിലാക്കി വെറുതെ ജീവിച്ച് തീർക്കാതെ ഒരിക്കൽ എങ്കിലും എല്ലാം നടക്കുമെന്ന് പ്രതീക്ഷിച്ച് ജീവിക്കുന്ന സമൂഹത്തിലെ ശാന്തനുമാരുടെ പ്രതീകമായിരുന്നു അനാര്‍ക്കലി എന്ന സിനിമ.

പൃഥ്വിരാജിനൊപ്പം
അനാര്‍ക്കലി

പ്രണയത്തെക്കാൽ എത്ര മനോഹരമാണ് പ്രണയത്തിന് വേണ്ടിയുള്ള കാത്തിരിപ്പെന്നും പ്രതീക്ഷയുള്ള കാത്തിരിപ്പിനേക്കാൾ വേദനയാണ് പ്രതീക്ഷയില്ലാത്ത കാത്തിരിപ്പിനെന്നും ഒരേ സമയം അനാർക്കലി തോന്നിപ്പിക്കുന്നു. പൃഥ്വിരാജ് എന്ന നടന്‍റെ കരിയര്‍ ബെസ്റ്റ് സിനിമകളില്‍ ഒന്നുതന്നെയായിരുന്നു അനാര്‍ക്കലി.

അതിഗംഭീരമായ അയ്യപ്പനും കോശിയും

പൂർണമായും സച്ചി എന്ന തിരക്കഥാകൃത്തിന്‍റേയും സംവിധായകന്‍റേയും സിനിമയായിരുന്നു അയ്യപ്പനും കോശിയും. ഒരിടത്ത് പോലും കാഴ്ചക്കാരനെ ബോർ അടിപ്പിക്കാതെ മനോഹരമായ കഥ പറച്ചില്‍... കഥയ്‌ക്കൊപ്പം നില്‍ക്കുന്ന ഒട്ടും മുഷിപ്പിക്കാതെ ടൈറ്റിൽ കഥാപാത്രങ്ങളായി വന്ന് പൃഥ്വിരാജിന്‍റെയും ബിജുമേനോന്‍റെയും തകര്‍പ്പന്‍ പ്രകടനം. പൃഥ്വി ചെയ്‌ത ഹവീൽദാർ കോശി കുര്യൻ എന്ന കഥാപാത്രം ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പൻ നായർക്ക് പോന്ന എതിരാളി തന്നെയായിരുന്നു. കൂടാതെ രഞ്ജിത്ത്, അനിൽ നെടുമങ്ങാട്, ഡ്രൈവർ കുമാരൻ, സാബുമോൻ എന്നിവരും മികച്ച് നിന്നു.

അയ്യപ്പനും കോശിയും റിലീസ് ചെയ്‌ത് 130 ദിവസം പിന്നിട്ടപ്പോഴാണ് സച്ചി അന്തരിച്ചത്
അനാര്‍ക്കലി, അയ്യപ്പനും കോശിയും എന്നീ രണ്ട് ചിത്രങ്ങളാണ് സച്ചി സംവിധാനം ചെയ്‌തത്

കട്ടപ്പനയില്‍ നിന്നും അട്ടപ്പാടി വഴി ഊട്ടിയിലേക്ക് പോവുകയായിരുന്ന കോശി കുര്യനെ പ്രത്യേക സാഹചര്യത്തിൽ അയ്യപ്പൻ നായർ അറസ്റ്റ് ചെയ്‌ത് ലോക്കപ്പിൽ ഇട്ട് എഫ്ഐആര്‍ രേഖപ്പെടുത്തി ജാമ്യം പോലും എടുക്കാനാവാത്ത കേസിട്ട് കോശിയെ പൂട്ടുന്നു. ഇതിന് പ്രതികാരമായി സബ് ജയിലിൽ നിന്നും ഇറങ്ങിയ ശേഷം കോശി അയ്യപ്പൻ നായരോട് പകരം വീട്ടാന്‍ ഇറങ്ങുന്നു. പിന്നെ അങ്ങോട്ട് ഇരുവരും തമ്മില്‍ ഒരു യുദ്ധമാണ്. ഒരു ആക്ഷൻ എന്‍റര്‍ടെയ്ന‌ർ കാണാൻ തിയേറ്ററിലേക് അമിത പ്രതീക്ഷയുമായി എത്തിയ കാണികളെ ഒട്ടും നിരാശപ്പെടുത്തിയില്ല സച്ചി രചനയും സംവിധാനവും നിര്‍വഹിച്ച അയ്യപ്പനും കോശിയും.

Also read:യഥാർഥ നായകന്മാരെ കണ്ടുമുട്ടി; രാജ്യാതിർത്തിയിൽ ജവാന്മാർക്കൊപ്പം അക്ഷയ് കുമാർ

മലയാളത്തിലെ കൊമേര്‍ഷ്യൽ സിനിമകളുടെ മുഖം മാറ്റാൻ കഴിവുള്ള സംവിധായകൻ തന്നെയായിരുന്നു സച്ചി.... വാണിജ്യ സിനിമയായിട്ട് കൂടി അയ്യപ്പനും കോശിയും പറഞ്ഞ രാഷ്ട്രീയം തന്നെ മതി സച്ചി എന്ന ക്ലാസ്‌ മേക്കറെ ആസ്വാദകന് മനസിലാക്കാന്‍. സച്ചി പോയപ്പോള്‍ ഇല്ലാതായത് മിനിമം ഗ്യാരന്‍റിയുള്ള സിനിമ അനുഭവങ്ങളാണ്. ഇനിയും ഒരുപാട് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിക്കാൻ സച്ചിക്കാവുമായിരുന്നു.

മികച്ച തിരക്കഥാകൃത്ത്, മികച്ച സംവിധായകൻ...! സച്ചി...നിങ്ങളുടെ വേര്‍പാട് അത്രമേൽ ശക്തമായ മാറ്റാനാകാത്ത മുറിപ്പാടായി ഇന്നും പ്രേക്ഷകനുള്ളിലുണ്ട്. സച്ചിയില്ലാത്ത ഒരു വര്‍ഷം കടന്നുപോയിരിക്കുന്നു.... ആ വേര്‍പാട് മലയാള സിനിമയ്‌ക്ക് വലിയൊരു നഷ്ടമാണ്.... ആരാലും നികത്താൻ കഴിയാത്ത വലിയ നഷ്ടം.

ABOUT THE AUTHOR

...view details