സിരുത്തൈ ശിവയുടെ സംവിധാനത്തിൽ രജനികാന്ത് നായകനാകുന്ന അണ്ണാത്തയുടെ ചിത്രീകരണത്തിനായി തലൈവ ഹൈദരാബാദിലേക്ക് തിരിച്ചു. ചെന്നൈയിൽ നിന്നും ചാർട്ടേഡ് ഫ്ലൈറ്റിലാണ് രജനികാന്ത് ഹൈദരാബാദിലേക്ക് തിരിച്ചത്. ദീപാവലിക്ക് റിലീസിനെത്തുന്ന തമിഴ് ചിത്രത്തിന്‍റെ ഷൂട്ടിങ് ഉടൻ ആരംഭിക്കുമെന്നാണ് സൂചന. നേരത്തെ അണ്ണാത്തെ ചിത്രത്തിന്‍റെ ഷൂട്ടിങ് പകുതിക്ക് നിർത്തിവച്ചിരുന്നു. ഡിസംബറിൽ ഹൈദരാബാദിലായിരുന്നു സിനിമ ചിത്രീകരണം ആരംഭിച്ചത്.
എന്നാൽ, സൂപ്പർസ്റ്റാറിന് രക്തസമ്മർദം ഉയർന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് രജനി ചെന്നൈയിലേക്ക് മടങ്ങുകയും ചെയ്തു. താരത്തിന്‍റെ ആരോഗ്യസ്ഥിതി പരിഗണിച്ച് ഡോക്ടർമാർ പൂർണവിശ്രമത്തിനായും നിർദേശിച്ചിരുന്നു. ചെന്നൈയിൽ അണ്ണാത്തെയുടെ ബാക്കി ഭാഗങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്. എന്നാൽ, രജനികാന്ത് ഷൂട്ടിങ്ങിന്‍റെ ഭാഗമായിരുന്നില്ല. തെന്നിന്ത്യൻ നടൻ ജഗപതി ബാബു ചെന്നൈയിലെ ചിത്രീകരണത്തിന് ഭാഗമായതായും നിർമാതാക്കൾ അറിയിച്ചിരുന്നു.
സൺ പിക്ചേഴ്സ് നിർമിക്കുന്ന അണ്ണാത്തെയിൽ നയൻതാരയും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. നവംബർ നാലിന് ദീപാവലി റിലീസായാണ് തലൈവയുടെ ചിത്രം പ്രദർശനത്തിനെത്തുന്നത്. എന്നാൽ, കമൽ ഹാസൻ നായകനാകുന്ന ലോകേഷ് കനകരാജിന്‍റെ വിക്രം എന്ന ചിത്രവും ദീപാവലിക്കാണ് പുറത്തിറങ്ങുന്നതെന്നാണ് സൂചന. ഇതിന് മുമ്പ് 2005ലാണ് തലൈവയുടെയും ഉലകനായകന്‍റെയും ചിത്രങ്ങൾ ഒരുമിച്ച് തിയേറ്ററുകളിലെത്തിയത്. രജനികാന്തിന്‍റെ ചന്ദ്രമുഖി, കമൽ ഹാസന്‍റെ മുംബൈ എക്സ്‌പ്രസ് എന്നിവയായിരുന്നു ചിത്രങ്ങൾ.