കേരളം

kerala

ജീവിത മധുര ഗാനം പാടി നിർത്തി: സ്വരസൗന്ദര്യത്തിന് വിട

ജുഗല്‍ബന്ദികളിലൂടെയും തനതായ ഖയാല്‍ ഗാനാലാപനത്തിലൂടെയും വലിയ ആരാധക വൃന്ദത്തെ സൃഷ്ടിച്ച ജസ്‌രാജ് ഇന്ത്യയിലും വിദേശത്തും ഒരു പോലെ പ്രിയങ്കരനായിരുന്നു.

By

Published : Aug 17, 2020, 9:50 PM IST

Published : Aug 17, 2020, 9:50 PM IST

Updated : Aug 17, 2020, 11:02 PM IST

pandit jasraj
പണ്ഡിറ്റ് ജസ്‌രാജ്

പതിഞ്ഞ താളത്തില്‍ പണ്ഡിറ്റ് ജസ്‌രാജ് പാടിത്തുടങ്ങുകയാണ്. രാഗ് ദർബാരി കന്നഡയില്‍ ഒരു ബഡാ ഖയാലിന്‍റെ പടിപടിയായി ഉയരുന്ന മനോധർമങ്ങളിലേക്ക്, പതിയെ, നാഭിയില്‍ നിന്നും കനം കൂടി പുറത്തേക്കൊഴുകുന്ന ശബ്‌ദ സൗകുമാര്യം. വശ്യതയുടേയും ശൃംഗാരത്തിന്‍റെയും ഭക്തിയുടേയും സംഗീത ശാഖകളായി മറഞ്ഞു പോകുമായിരുന്ന തുമ്രികളെ ഖയാലിന്‍റെ ഭാഗമാക്കി അവതരിപ്പിച്ച ജസ്‌രാജ് ഹിന്ദുസ്ഥാനി സംഗീതത്തില്‍ വിപ്ലവത്തിന് വഴിതുറക്കുകയായിരുന്നു. ക്ലാസിക്കല്‍ സംഗീതത്തിന്‍റെ ചിട്ടവട്ടങ്ങൾ വ്രത ശുദ്ധിയോടെ കൊണ്ടു നടന്ന ഹിന്ദുസ്ഥാനി ഖരാനകളില്‍ നിന്ന് ജസ്‌രാജ് വഴിമാറി നടന്നു. ഗ്വാളിയോർ സംഗീത ശൈലിയുടെ അരികു പറ്റി മേവാതി ഖരാനയുടെ ഭാഗമായി വളരുകയായിരുന്നു ജസ്‌രാജ്. ഇൻഡോർ രാജസദസില്‍ സംഗീതജ്ഞൻമാർ തികഞ്ഞ ആത്മസമർപ്പണത്തോടെ പാടി ചിട്ട തെറ്റാതെ കൊണ്ടുനടന്ന സംഗീത രീതിയെ സാധാരണക്കാർക്ക് കേട്ടാല്‍ മനസിലാകുന്ന, ആസ്വദിക്കാവുന്ന അമൃതായി ജസ്‌രാജ് മാറ്റിയെടുത്തു. ദിവസവും 14 മണിക്കൂറിലധികം സാധകം ചെയ്തെടുത്ത സംഗീത സപര്യ. അവിടെയും ക്ലാസിക്കല്‍ സംഗീതത്തിന്‍റെ ആത്മാവ് നഷ്ടമാകാതെ കാത്തു സൂക്ഷിക്കാൻ ജസ്‌രാജിന് കഴിഞ്ഞു. തബലിസ്റ്റായി സംഗീത ജീവിതം തുടങ്ങിയ ജസ്‌രാജ് വളരെ വേഗം അച്ഛന്‍റെ കൈപിടിച്ച് വായ്‌പ്പാട്ടിലേക്ക് മാറി.

ജീവിത മധുര ഗാനം പാടി നിർത്തി: സ്വരസൗന്ദര്യത്തിന് വിട

ജുഗല്‍ബന്ദികളിലൂടെയും തനതായ ഖയാല്‍ ഗാനാലാപനത്തിലൂടെയും വലിയ ആരാധക വൃന്ദത്തെ സൃഷ്ടിച്ച ജസ്‌രാജ് ഇന്ത്യയിലും വിദേശത്തും ഒരു പോലെ പ്രിയങ്കരനായിരുന്നു. സ്വരമണ്ഡലില്‍ പതിയെ വിരലുകൾ ഓടിച്ച് കണ്ണുകൾ അടച്ച് രാഗാലാപനത്തിന്‍റെ ഓരോ സൂക്ഷ്‌മ മാത്രകളിലേക്കും ഇറങ്ങിയും കയറിയും പാടുന്ന ജസ്‌രാജ്, ഇന്ത്യൻ ക്ലാസിക്കല്‍ സംഗീതത്തിന്‍റെ പ്രതിരൂപമായി 80 വർഷത്തോളം നിറഞ്ഞു നിന്നു. രാഗ വിസ്താരങ്ങളില്‍ പാരമ്പര്യ സമ്പ്രദായങ്ങളെ മാറ്റിയെഴുതിയ തന്‍റേതായ രീതി.. എന്നും സംഗീതത്തെ പരിഷ്‌കരണത്തിന് വിധേയമാക്കിയ ജസ്‌രാജ് ആസ്വാദകനെ തന്‍റെ ആലാപനത്തിനൊപ്പം കൊണ്ടുപോയിരുന്നു. ഓരോ രാഗവും ആസ്വാദകന് അനുഭവവേദ്യമാക്കാൻ ജസ്‌രാജിനോളം കഴിവുള്ള ഗായകർ ഇന്ത്യയിലുണ്ടായിരുന്നില്ല. ഖരാനകൾക്കിടയിലുണ്ടായിരുന്ന മതില്‍ പൊളിച്ച് എല്ലാ ഖരാനകളുടേയും സാരാംശങ്ങളെ ജസ്‌രാജ് സ്വീകരിച്ചതോടെ ക്ലാസിക്കല്‍ സംഗീതത്തിന്‍റെ വിപുലമായ കഴിവുകളെ ചേർത്തിണക്കാനും സൂക്ഷിച്ചുവെക്കാനും കഴിയുന്ന തരത്തിലേക്ക് മാറി. തന്‍റേതായ ജുഗല്‍ബന്ദി രീതി സൃഷ്ടിച്ച് ഒരേ സമയം സ്ത്രീ ഗായകരെ കൂടെ ഉൾപ്പെടുത്തി വ്യത്യസ്ത രാഗങ്ങളുടെ കൂടിച്ചേരലിനും അതുവഴിയുള്ള വ്യത്യസ്തമായ സംഗീത അനുഭവത്തിനും തുടക്കം കുറിച്ചു. ജസ്‌രംഗി എന്നൊരു പുതിയ സംഗീത രീതിക്കാണ് ജസ്‌രാജ് അന്ന് തുടക്കമിട്ടത്.

അന്യം നിന്നു പോകുമായിരുന്ന ഒട്ടനവധി അപൂർവ രാഗങ്ങളെ സംഗീത സദസുകളിലേക്ക് തിരിച്ചു കൊണ്ടുവന്നതും ജസ്‌രാജ് എന്ന അതുല്യ ഗായകനാണ്. ഒരു ബഡാ ഖയാലില്‍ തുടങ്ങി ഛോട്ടാ ഖയാല്‍ പാടി ജസ്‌രാജ് നിർത്തുകയാണ്. ഇനിയൊരിക്കലും പിറക്കാതെ പോകുമായിരുന്ന അപൂർവ സംഗീതാനുഭവം ആസ്വാദകർക്ക് സമ്മാനിച്ച് തന്‍റേടത്തോടെ, താൻ നെഞ്ചോട് ചേർത്ത് വെച്ച സംഗീതത്തില്‍ തെറ്റും ശരിയും ഇല്ലെന്നും ആസ്വാദനം മാത്രമേ ഉള്ളൂ എന്നും പറയാതെ പാടിവെച്ച ഒറ്റയാൻ. ജസ്‌രാജ് വിടപറയുമ്പോൾ കേരളത്തിലെ ലക്ഷക്കണക്കിന് സംഗീത ആരാധകർക്ക് നഷ്ടമാകുന്നതും മേവാതി ഖരാനയും അതിന്‍റെ സൃഷ്ടാവുമാണ്. രമേഷ് നാരായൺ എന്ന ജസ്‌രാജിന്‍റെ ശിഷ്യനിലൂടെ മേവാതി സ്വാതി ഖരാനയെ മലയാളിക്ക് ആസ്വദിക്കാമെന്ന പ്രതീക്ഷ മാത്രം ബാക്കിയാണ്.

Last Updated : Aug 17, 2020, 11:02 PM IST

ABOUT THE AUTHOR

...view details