'അവൻ തിരിച്ചുവരും...' 'ഒരുപാട് പുതുമുഖങ്ങളെ താരങ്ങളാക്കിയ ആളാണ് ഫാസിൽ. പക്ഷേ സ്വന്തം മകനെ താങ്കൾക്ക് ഒരു താരമാക്കാൻ കഴിഞ്ഞില്ല. അത് കേവലം ഒരു ഭാഗ്യദോഷമായാണോ കരുതുന്നത്?' ഒരു അഭിമുഖത്തിനിടെ സംവിധായകൻ ഫാസിലിന് നേരിടേണ്ടി വന്ന ചോദ്യവും അതിന്‍റെ ഉത്തരവും.
വിജയത്തിന് കുറുക്കുവഴികളില്ല, കഠിനപ്രയത്‌നത്തിന്‍റെയും ആത്മവിശ്വാസത്തിന്‍റെയും നേർവഴിയാണ് അതിന് മുന്നിലുള്ളതെന്ന് 19 വർഷത്തിന് ശേഷം ഫഹദ് ഫാസിൽ പറഞ്ഞുവക്കുന്നു.
2002ൽ പുറത്തിറങ്ങിയ കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലെ ക്ലീഷേ ചോക്ലേറ്റ് ഹീറോ മലയാളത്തിന് വലിയ സ്വീകാര്യമായ അവതരണമായിരുന്നില്ല. എന്നാൽ, ഒരിക്കൽ കേട്ട പഴിയെല്ലാം പ്രശംസയും പെരുമയുമാക്കി എഴ് വർഷങ്ങൾക്ക് ശേഷം അയാൾ പടി പടിയായി നടന്നു കയറി മലയാളസിനിമയിൽ സിംഹാസനം ഉറപ്പിച്ചു കഴിഞ്ഞു. ആ കീർത്തിയും പെരുമയും ഭാഷാന്തരങ്ങൾ കടന്ന് തമിഴിലേക്കും തെലുങ്കിലേക്കും ബഹുഭാഷ ചിത്രങ്ങളിലേക്കും വളരുകയാണ്.
അഭിനയമെന്നാൽ ഭ്രാന്താണയാൾക്ക്.... കണ്ണുകളുടെ ചലനത്തിൽ പോലും സസൂഷ്‌മം കരുതിവക്കുന്ന ഭാവങ്ങൾ. റൊമാന്‍റിക് ഹീറോയായും സീരിയസ് വേഷങ്ങളിലും കോമഡി കഥാപാത്രങ്ങളിലും മാസ് റോളുകളിലും പ്രതിനായക മുഖങ്ങളിലുമെല്ലാം അയാളിലെ അഭിനയത്തിന്‍റെ ആഴവും പരപ്പും കാണാം.
പ്രണയിച്ച് വഞ്ചിക്കുന്ന സിറിൽ സി.മാത്യു (22 ഫീമെയിൽ കോട്ടയം), അത്യാവശ്യം തരികിടയൊക്കെ അറിയാവുന്ന ഖദറണിഞ്ഞ അയ്‌മനം സിദ്ധാർഥൻ (ഒരു ഇന്ത്യൻ പ്രണയകഥ), മടിയനും കൂർമബുദ്ധിക്കാരനുമായ ജോജി (ജോജി), നഷ്‌ടപ്പെട്ട ആത്മാഭിമാനത്തിനായി പോരിടുന്ന മഹേഷ് എന്ന നിഷ്‌കളങ്കനായ ചെറുപ്പക്കാരൻ (മഹേഷിന്‍റെ പ്രതികാരം), കുടുംബത്തിലെ പെണ്ണുങ്ങളെ മുഴുവൻ തന്‍റെ ചൊൽപ്പിടിയിലാക്കുന്ന പുരുഷാധിപത്യത്തിന്‍റെ ഷമ്മി (കുമ്പളങ്ങി നൈറ്റ്‌സ്), അധ്വാനിക്കാതെ പ്രമാണിയാവാനും വിദേശത്ത് പോകാനും ആഗ്രഹിക്കുന്ന പ്രകാശൻ (ഞാൻ പ്രകാശൻ), വക്രബുദ്ധിക്കാരനായ തൊണ്ടിമുതലിലെ കള്ളന്‍....
മാലിക്കും വരത്തനും ഇയ്യോബിന്‍റെ പുസ്‍തകവും ട്രാൻസുമെല്ലാം ഫഹദിലെ അഭിനയസാധ്യതകളെ കൂടുതൽ അടയാളപ്പെടുത്തിയ സിനിമകളായിരുന്നു.