സിനിമാറ്റോഗ്രാഫ് ആക്‌ട് 2021 നടപ്പാക്കുന്നതിനെതിരെ ഉലകനായകൻ കമൽ ഹാസൻ. അതിരൂക്ഷമായ തിന്മക്കെതിരെ പ്രതികരിക്കുകയെന്നതാണ് ജനാധിപത്യത്തെ മുറിവേൽപ്പിക്കുന്നതിനുള്ള പ്രതിവിധിയെന്നും, അതിനാൽ തന്നെ സിനിമക്കും മാധ്യമങ്ങൾക്കും വിദ്യാഭ്യാസത്തിനും ഒരിക്കലും നിശബ്‌ദരായി ഇരിക്കാനാവില്ലെന്നും കമൽ ഹാസൻ ട്വിറ്ററിൽ കുറിച്ചു.
മോചനത്തിനും സ്വതന്ത്ര്യത്തിനുമായി ശബ്‌ദമുയർത്തൂവെന്നും താരം പറഞ്ഞു. കേന്ദ്രസർക്കാരിന്‍റെ ഔദ്യോഗിക സൈറ്റിൽ ബില്ലിനെതിരെ നിങ്ങളുടെ വിയോജിപ്പ് രേഖപ്പെടുത്താനും കമൽ ഹാസൻ ആഹ്വാനം ചെയ്‌തു.
സിനിമാറ്റോഗ്രാഫ് ആക്‌ട് 2021നെതിരെ കമൽ ഹാസൻ
'സിനിമ, മാധ്യമം, സാക്ഷരത എന്നിവയ്ക്ക് കേൾക്കാനും പറയാനും കാണാനും ശേഷിയില്ലാത്ത ആ കുരങ്ങുകളുടെ മൂന്ന് പ്രതിരൂപങ്ങളാകാൻ കഴിയില്ല. ആസന്നമായ തിന്മയെ കാണുകയും കേൾക്കുകയും സംസാരിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തെ മുറിവേൽപ്പിക്കുന്നതിനും ദുർബലപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങൾക്കെതിരായ ഒരേയൊരു മരുന്നാണ്.' എന്ന് കമൽ ഹാസൻ ട്വിറ്ററിലൂടെ പ്രതികരിച്ചു.
More Read: ബലേ ഭേഷ്! സിനിമാറ്റോഗ്രാഫ് നിയമഭേദഗതിയിൽ വിമർശനവുമായി മുരളി ഗോപി
സെർസർ ബോർഡ് സർട്ടിഫിക്കറ്റ് കിട്ടിയ ശേഷമുള്ള ചിത്രങ്ങളുടെ ഉള്ളടക്കം കേന്ദ്ര സർക്കാരിന് പുനപരിശോധിക്കാന്‍ അനുമതി നല്‍കുന്നതാണ് പുതിയ കരട് ബിൽ. കേന്ദ്രത്തിന് ഇതുവഴി സിനിമകളില്‍ കൂടുതല്‍ ഇടപെടല്‍ നടത്താന്‍ അധികാരം നല്‍കുന്നു. ഇതുസംബന്ധിച്ച കരടുരേഖ അഭിപ്രായം തേടുന്നതിനായി പൊതുജനത്തിന് മുന്‍പില്‍ വക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു.
സിനിമയിലൂടെയുള്ള അഭിപ്രായ സ്വതന്ത്ര്യത്തെ ഹനിക്കുന്ന ബില്ലിനോടുള്ള വിയോജിപ്പ് 'എംഐബി ഇന്ത്യ' എന്ന ട്വിറ്റർ പേജിൽ അടയാളപ്പെടുത്താനാണ് കമൽ ഹാസൻ നിർദേശിച്ചത്. കേന്ദ്രം നടപ്പിലാക്കുന്ന നിയമഭേദഗതിക്കെതിരെ ഫെഫ്‌കയും തിരക്കഥാകൃത്തും നടനുമായ മുരളി ഗോപിയും നേരത്തെ പ്രതികരണമറിയിച്ചിരുന്നു.