അഭിനയത്തിന് വ്യക്തമായൊരു നിർവചനം നൽകാനാകില്ല. മറ്റുള്ളവരിലേക്ക് അനുഭവമായി പകർന്നു നൽകുന്ന ഒരു കലാകാരന്‍റെ മികവ് അനുസരിച്ച് അഭിനയത്തിലെ പ്രാവിണ്യം അളക്കാം. അങ്ങനെയെങ്കിൽ മലയാളത്തിലെ ആരാണ് മഹാനായ നടൻ? കാലങ്ങൾക്ക് മുൻപുണ്ടായിരുന്ന പരിമിതികളും കാലചക്രം കടന്നുപോകുമ്പോഴും മാറ്റ് തെളിഞ്ഞ് വരുന്നതുമായ പ്രതിഭാധനന്മാർ... മഹാനടനെന്ന് ആദ്യം വിളിക്കാവുന്നത് കൊട്ടാരക്കരയെ ആണെങ്കിലും കാലത്തിന്‍റെ ഓർമകളിൽ പിന്നീട് ഭരത് ഗോപിയെന്ന വിശ്വകലാകാരന്‍റെയും പേര് ചേർക്കപ്പെട്ടിട്ടുണ്ട്. നടന്മാരിൽ മഹാനായ നടൻ... ഭരത് ഗോപിയെന്നും കൊടിയേറ്റം ഗോപിയെന്നും മലയാളി വിളിച്ച ഇതിഹാസം അരങ്ങൊഴിഞ്ഞിട്ട് ഇന്ന് 13 വർഷങ്ങൾ...
അവസാനത്തെ ഭരത് അവാർഡ് നേടി സ്വന്തം പേരിലേക്ക് കൂടി അത് കൂട്ടിച്ചേർത്ത ഗോപിനാഥൻ വേലായുധൻ നായർ എന്ന ഭരത് ഗോപി. ജി. ശങ്കരപിള്ളയുടെ കാർക്കശ്യത്തിന് വഴങ്ങിയാണ് അയാൾ അഭിനയത്തിലേക്ക് വരുന്നത്. അന്ന് നാടകത്തിലെ മിനിറ്റുകൾ മാത്രമുള്ള രംഗങ്ങളിൽ പ്രത്യക്ഷപ്പെട്ടു. അഭിനയം തനിക്ക് ചേരുമെന്ന് മനസിലാക്കി പിന്നീട് കാവാലം നാരായണപ്പണിക്കർക്കൊപ്പം തിരുവരങ്ങിൽ പ്രവർത്തിച്ചു. അടൂർ ഗോപാലകൃഷ്‌ണന്‍റെ ചിത്രലേഖ ഫിലിം സൊസൈറ്റി ഗോപിയെ സിനിമയുടെ വാതായനങ്ങൾ തുറന്നു കടന്ന് ചെല്ലാൻ പ്രോത്സാഹിപ്പിച്ചു. അങ്ങനെ, 1972ൽ അടൂരിന്‍റെ സ്വയംവരത്തിൽ ഒരു ചെറിയ വേഷത്തിലൂടെ അയാൾ തുടങ്ങി... തളർച്ചയിലും തകർച്ചയിലും സിനിമ കൈവിടാതെ 36 വർഷങ്ങൾ നീണ്ട സിനിമാജീവിതത്തിലേക്കുള്ള ആരംഭം.
സ്വയംവരത്തിന് അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് കൊടിയേറ്റത്തിൽ അദ്ദേഹത്തെ പ്രേക്ഷകർ കാണുന്നത്. ചിത്രത്തിലെ ശങ്കരൻ കുട്ടിയെ ജീവസുറ്റനാക്കിയ ഗോപിയെ തേടി സംസ്ഥാന - ദേശീയ പുരസ്‌കാരങ്ങളെത്തി. പിന്നീടങ്ങോട്ട് മലയാളം സാക്ഷ്യം വഹിച്ചത് ഭരത് ഗോപിയുടെ അഭിനയപ്രകടനങ്ങളുടെ കൊയ്ത്തുത്സവമാണ്. ഭരതന്‍റെ 'ഓർമക്കായ്' ഭരത് ഗോപിയുടെ ഓർമകളെ പുനരുജീവിപ്പിക്കുന്നു. കുഞ്ഞിന് പേരിടുന്ന ഊമയായ ആ പാവം മനുഷ്യന്‍റെ രംഗം അഭിനയിച്ച് ഫലിപ്പിക്കാൻ എത്ര പ്രയാസമുള്ളതാണ്. എന്നിട്ടും, അയാളിലെ നിസഹായതയും വൈകാരികതയും ഭരത് ഗോപിയിലൂടെ വളരെ യാഥാർഥ്യത്തോടെ പ്രേക്ഷകൻ അനുഭവിച്ചറിഞ്ഞു.
പെരുവഴിയമ്പലത്തിലെ വിശ്വംഭരൻ നായർ, കള്ളൻ പവിത്രനിലെ മാമച്ചൻ, ആലോലം സിനിമയിലെ ഡോ. മുകുന്ദൻ മേനോൻ, സന്ധ്യ മയങ്ങും നേരത്തിലെ ജസ്റ്റിസ് ബാലഗംഗാധര മേനോൻ, ചിദംബരത്തിലെ ശങ്കരൻ, ആദാമിന്‍റെ വാരിയെല്ല് ചിത്രത്തിലെ മാമച്ചൻ മുതലാളി... രൂപത്തിലും ഭാവത്തിലും ആവർത്തനമില്ലാതെ ആ പ്രഗത്ഭനായ കലാകാരൻ അഭ്രപാളിയിൽ ജീവിച്ചു.
പഞ്ചവടിപ്പാലത്തിലെ പഞ്ചായത്ത് പ്രസിഡന്‍റ് ദുശ്ശാസന കുറുപ്പ് ഭരത് ഗോപിയുടെ വേറിട്ട പ്രകടനത്തെ വ്യക്തമാക്കുന്നതായിരുന്നു. തബലിസ്റ്റ് അയ്യപ്പൻ, പ്രൊഫസർ ഷേക്‌സ്പിയർ കൃഷ്‌ണൻപിള്ളയുമൊക്കെ കാലം സൂക്ഷിച്ചുവച്ചിരിക്കുന്ന കഥാപാത്രങ്ങളായി. എന്‍റെ മാമാട്ടികുട്ടിയമ്മ്ക്ക് ചിത്രത്തിൽ ആടിയും പാടിയും ഒത്തിരി വാത്സല്യം നൽകുന്ന വളർത്തച്ഛന്‍റെ നേരെ എതിർമുഖമാണ് പാളങ്ങളിലെ ഭാര്യ സഹോദരിയോട് ആസക്തിയുള്ള വാസു മേനോനിൽ കാണാനാവുന്നത്. അവിടെ അയാളിലെ നോട്ടത്തിലും ചലനങ്ങളിലും പോലും അത് പ്രകടമായി കാണാം.
മലയാളം മാത്രമല്ല, ആഗത്, മണികൗളിന്‍റെ സതഹ് സെ ഉഡ്താ ആദ്മി എന്നീ ഹിന്ദി ചിത്രങ്ങളിലും ഭരത് ഗോപി അഭിനയിച്ചിട്ടുണ്ട്. സിനിമയെ വിൽപനചരക്കായി കണ്ട നടനല്ല ഭരത് ഗോപി. പൈസ എത്ര കൊണ്ടുവന്നാലും നന്നല്ലെന്ന് തോന്നിയ കഥകളോട് അയാൾ വിസമ്മതം പറഞ്ഞു. അതിന് ഡേറ്റില്ലെന്നോ പ്രതിഫലം അധികം വേണമെന്നോ പറഞ്ഞ് ഒഴിയുകയല്ലായിരുന്നു, പകരം താൽപര്യമില്ലെന്ന് വ്യക്തമായി അയാൾ തുറന്നുപറയും. ക്ഷുഭ്രകോപിയെന്നും കാർക്കശ്യക്കാരനെന്നുമുള്ള വിശേഷണം കൂടികിട്ടാൻ അവ വഴിവെച്ചെങ്കിലും അഭിനയത്തെ ഉള്ളറിഞ്ഞ കലാകാരന്‍റെ മൂല്യവും അത് വെളിവാക്കുന്നുണ്ട്. ചെറിയ നടനായി തുടങ്ങി ദേശീയ ബഹുമതികളുടെ ജേതാവായപ്പോഴും, രോഗബാധിതനായി സിനിമകളുടെ എണ്ണം ചുരുങ്ങിയപ്പോഴുമൊക്കെ ഭരത് ഗോപി തന്‍റെ നിലപാടിനൊപ്പം തന്നെ നിന്നു.