കേരളം

kerala

അഭിനയത്തിന്‍റെ രസതന്ത്രം; വിസ്‌മയ നടനത്തിന്‍റെ 13 നഷ്ട വർഷങ്ങൾ

By

Published : Jan 29, 2021, 6:20 AM IST

മലയാളസിനിമ കണ്ട അതുല്യകലാകാരൻ ഭരത് ഗോപിയുടെ 13-ാം ചരമവാർഷികമാണിന്ന്. നാടകങ്ങളിലും സിനിമയിലും അഭിനേതാവായും സംവിധായകനായും ശോഭിച്ച പ്രതിഭയാണ് ഭരത് ഗോപി.

ഭരത് ഗോപിയുടെ ഓർമക്കായി വാർത്ത  ഭരത് ഗോപി 13-ാം ഓർമ വാർത്ത  ഭരത് ഗോപി ചരമവാർഷികം വാർത്ത  നടന്മാരിലെ മഹാനടൻ ഭരത് ഗോപി വാർത്ത  കൊടിയേറ്റം ഗോപി വാർത്ത  actor director bharat gopi news  malayalam legend actor bharat gopi news  kodiyettam gopi latest news  bharat gopi 13th death anniversary news  ormakkayi go
ഭരത് ഗോപിയുടെ ഓർമക്കായി

അഭിനയത്തിന് വ്യക്തമായൊരു നിർവചനം നൽകാനാകില്ല. മറ്റുള്ളവരിലേക്ക് അനുഭവമായി പകർന്നു നൽകുന്ന ഒരു കലാകാരന്‍റെ മികവ് അനുസരിച്ച് അഭിനയത്തിലെ പ്രാവിണ്യം അളക്കാം. അങ്ങനെയെങ്കിൽ മലയാളത്തിലെ ആരാണ് മഹാനായ നടൻ? കാലങ്ങൾക്ക് മുൻപുണ്ടായിരുന്ന പരിമിതികളും കാലചക്രം കടന്നുപോകുമ്പോഴും മാറ്റ് തെളിഞ്ഞ് വരുന്നതുമായ പ്രതിഭാധനന്മാർ... മഹാനടനെന്ന് ആദ്യം വിളിക്കാവുന്നത് കൊട്ടാരക്കരയെ ആണെങ്കിലും കാലത്തിന്‍റെ ഓർമകളിൽ പിന്നീട് ഭരത് ഗോപിയെന്ന വിശ്വകലാകാരന്‍റെയും പേര് ചേർക്കപ്പെട്ടിട്ടുണ്ട്. നടന്മാരിൽ മഹാനായ നടൻ... ഭരത് ഗോപിയെന്നും കൊടിയേറ്റം ഗോപിയെന്നും മലയാളി വിളിച്ച ഇതിഹാസം അരങ്ങൊഴിഞ്ഞിട്ട് ഇന്ന് 13 വർഷങ്ങൾ...

കൊടിയേറ്റം ചിത്രത്തിലെ ശങ്കരൻകുട്ടി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായി

അവസാനത്തെ ഭരത് അവാർഡ് നേടി സ്വന്തം പേരിലേക്ക് കൂടി അത് കൂട്ടിച്ചേർത്ത ഗോപിനാഥൻ വേലായുധൻ നായർ എന്ന ഭരത് ഗോപി. ജി. ശങ്കരപിള്ളയുടെ കാർക്കശ്യത്തിന് വഴങ്ങിയാണ് അയാൾ അഭിനയത്തിലേക്ക് വരുന്നത്. അന്ന് നാടകത്തിലെ മിനിറ്റുകൾ മാത്രമുള്ള രംഗങ്ങളിൽ പ്രത്യക്ഷപ്പെട്ടു. അഭിനയം തനിക്ക് ചേരുമെന്ന് മനസിലാക്കി പിന്നീട് കാവാലം നാരായണപ്പണിക്കർക്കൊപ്പം തിരുവരങ്ങിൽ പ്രവർത്തിച്ചു. അടൂർ ഗോപാലകൃഷ്‌ണന്‍റെ ചിത്രലേഖ ഫിലിം സൊസൈറ്റി ഗോപിയെ സിനിമയുടെ വാതായനങ്ങൾ തുറന്നു കടന്ന് ചെല്ലാൻ പ്രോത്സാഹിപ്പിച്ചു. അങ്ങനെ, 1972ൽ അടൂരിന്‍റെ സ്വയംവരത്തിൽ ഒരു ചെറിയ വേഷത്തിലൂടെ അയാൾ തുടങ്ങി... തളർച്ചയിലും തകർച്ചയിലും സിനിമ കൈവിടാതെ 36 വർഷങ്ങൾ നീണ്ട സിനിമാജീവിതത്തിലേക്കുള്ള ആരംഭം.

അടൂർ ഗോപാലകൃഷ്‌ണന്‍റെ സ്വയംവരത്തിലൂടെ സിനിമയിൽ തുടക്കം കുറിച്ചു

സ്വയംവരത്തിന് അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് കൊടിയേറ്റത്തിൽ അദ്ദേഹത്തെ പ്രേക്ഷകർ കാണുന്നത്. ചിത്രത്തിലെ ശങ്കരൻ കുട്ടിയെ ജീവസുറ്റനാക്കിയ ഗോപിയെ തേടി സംസ്ഥാന - ദേശീയ പുരസ്‌കാരങ്ങളെത്തി. പിന്നീടങ്ങോട്ട് മലയാളം സാക്ഷ്യം വഹിച്ചത് ഭരത് ഗോപിയുടെ അഭിനയപ്രകടനങ്ങളുടെ കൊയ്ത്തുത്സവമാണ്. ഭരതന്‍റെ 'ഓർമക്കായ്' ഭരത് ഗോപിയുടെ ഓർമകളെ പുനരുജീവിപ്പിക്കുന്നു. കുഞ്ഞിന് പേരിടുന്ന ഊമയായ ആ പാവം മനുഷ്യന്‍റെ രംഗം അഭിനയിച്ച് ഫലിപ്പിക്കാൻ എത്ര പ്രയാസമുള്ളതാണ്. എന്നിട്ടും, അയാളിലെ നിസഹായതയും വൈകാരികതയും ഭരത് ഗോപിയിലൂടെ വളരെ യാഥാർഥ്യത്തോടെ പ്രേക്ഷകൻ അനുഭവിച്ചറിഞ്ഞു.

പെരുവഴിയമ്പലത്തിലെ വിശ്വംഭരൻ നായർ, കള്ളൻ പവിത്രനിലെ മാമച്ചൻ, ആലോലം സിനിമയിലെ ഡോ. മുകുന്ദൻ മേനോൻ, സന്ധ്യ മയങ്ങും നേരത്തിലെ ജസ്റ്റിസ് ബാലഗംഗാധര മേനോൻ, ചിദംബരത്തിലെ ശങ്കരൻ, ആദാമിന്‍റെ വാരിയെല്ല് ചിത്രത്തിലെ മാമച്ചൻ മുതലാളി... രൂപത്തിലും ഭാവത്തിലും ആവർത്തനമില്ലാതെ ആ പ്രഗത്ഭനായ കലാകാരൻ അഭ്രപാളിയിൽ ജീവിച്ചു.

നടനായും സംവിധായകനായും നിർമാതാവായും മലയാള സിനിമക്ക് സംഭാവനകൾ നൽകി

പഞ്ചവടിപ്പാലത്തിലെ പഞ്ചായത്ത് പ്രസിഡന്‍റ് ദുശ്ശാസന കുറുപ്പ് ഭരത് ഗോപിയുടെ വേറിട്ട പ്രകടനത്തെ വ്യക്തമാക്കുന്നതായിരുന്നു. തബലിസ്റ്റ് അയ്യപ്പൻ, പ്രൊഫസർ ഷേക്‌സ്പിയർ കൃഷ്‌ണൻപിള്ളയുമൊക്കെ കാലം സൂക്ഷിച്ചുവച്ചിരിക്കുന്ന കഥാപാത്രങ്ങളായി. എന്‍റെ മാമാട്ടികുട്ടിയമ്മ്ക്ക് ചിത്രത്തിൽ ആടിയും പാടിയും ഒത്തിരി വാത്സല്യം നൽകുന്ന വളർത്തച്ഛന്‍റെ നേരെ എതിർമുഖമാണ് പാളങ്ങളിലെ ഭാര്യ സഹോദരിയോട് ആസക്തിയുള്ള വാസു മേനോനിൽ കാണാനാവുന്നത്. അവിടെ അയാളിലെ നോട്ടത്തിലും ചലനങ്ങളിലും പോലും അത് പ്രകടമായി കാണാം.

ഓരോ സിനിമയിലും ആവർത്തനമില്ലാത്ത കഥാപാത്രങ്ങൾ

മലയാളം മാത്രമല്ല, ആഗത്, മണികൗളിന്‍റെ സതഹ് സെ ഉഡ്താ ആദ്മി എന്നീ ഹിന്ദി ചിത്രങ്ങളിലും ഭരത് ഗോപി അഭിനയിച്ചിട്ടുണ്ട്. സിനിമയെ വിൽപനചരക്കായി കണ്ട നടനല്ല ഭരത് ഗോപി. പൈസ എത്ര കൊണ്ടുവന്നാലും നന്നല്ലെന്ന് തോന്നിയ കഥകളോട് അയാൾ വിസമ്മതം പറഞ്ഞു. അതിന് ഡേറ്റില്ലെന്നോ പ്രതിഫലം അധികം വേണമെന്നോ പറഞ്ഞ് ഒഴിയുകയല്ലായിരുന്നു, പകരം താൽപര്യമില്ലെന്ന് വ്യക്തമായി അയാൾ തുറന്നുപറയും. ക്ഷുഭ്രകോപിയെന്നും കാർക്കശ്യക്കാരനെന്നുമുള്ള വിശേഷണം കൂടികിട്ടാൻ അവ വഴിവെച്ചെങ്കിലും അഭിനയത്തെ ഉള്ളറിഞ്ഞ കലാകാരന്‍റെ മൂല്യവും അത് വെളിവാക്കുന്നുണ്ട്. ചെറിയ നടനായി തുടങ്ങി ദേശീയ ബഹുമതികളുടെ ജേതാവായപ്പോഴും, രോഗബാധിതനായി സിനിമകളുടെ എണ്ണം ചുരുങ്ങിയപ്പോഴുമൊക്കെ ഭരത് ഗോപി തന്‍റെ നിലപാടിനൊപ്പം തന്നെ നിന്നു.

രണ്ടാമത്തെ ചിത്രം കൊടിയേറ്റത്തിന് ദേശീയ അവാർഡ് ലഭിച്ചു

നടൻ മാത്രമല്ല, സംവിധാനത്തിലും നിർമാണത്തിലും സാന്നിധ്യമറിയിച്ചിട്ടുണ്ട് ഭരത് ഗോപി. ഷൂട്ടിങ് കഴിഞ്ഞ് പിറ്റേ ദിവസം തന്‍റെ ഒരു ഭാഗം നിർജീവമായ അവസ്ഥയെ ആകസ്മികമായി ആ കലാകാരന് നേരിടേണ്ടി വന്നു. എന്നാൽ, തനിക്കെന്താണ് സംഭവിച്ചതെന്ന് ഡോക്ടർമാർക്ക് വ്യക്തത നൽകാനാവാത്ത ആരോഗ്യസ്ഥിതിയെ അവഗണിച്ച് ആറ് വർഷങ്ങൾക്ക് ശേഷം 1992ൽ അദ്ദേഹം സിനിമയിൽ തിരിച്ചെത്തി.

ആഗത്, സതഹ് സെ ഉഡ്താ ആദ്മി എന്നീ ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്

പെരുവിരൽ മുതൽ ശീർഷം വരെ ഒരു കഥാപാത്രമായി പൂർണതയിലെത്തിച്ച ഭരത് ഗോപി... ആരോഗ്യസ്ഥിതിക്ക് ആനുപാതികമായ വേഷങ്ങളാണ് അദ്ദേഹത്തിന് പിന്നീട് ചെയ്യാൻ കഴിഞ്ഞതെങ്കിലും പരിമിതികൾക്കിടയിലും ഒരു മഹാനടന്‍റെ വൈഭവം കാണാനാകുമായിരുന്നു ഭരത് ഗോപി ചെയ്യുന്ന ഓരോ കഥാപാത്രങ്ങളിലും.

ഞാറ്റടി, ഉത്സവപ്പിറ്റേന്ന് ചിത്രങ്ങൾ ഭരത് ഗോപിയുടെ സംവിധാനസംരഭങ്ങളാണ്. എന്‍റെ ഹൃദയത്തിന്‍റെ ഉടമ, അന്ന് പുറത്തിറങ്ങാതെ പോയ ആത്മ ചിത്രങ്ങളാവട്ടെ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായതിന് ശേഷം അദ്ദേഹം സംവിധാനം ചെയ്‌തവയാണ്. ഭരതന്‍റെ വിഖ്യാതചിത്രം പാഥേയം നിർമിച്ചതും ഗോപിയാണ്.

ഭരതന്‍റെ വിഖ്യാതചിത്രമായ 'പാഥേയം' നിർമിച്ചത് ഭരത് ഗോപിയാണ്

അഭിനയത്തിന് പുറമെ സൗമിത്രരേഖ, മുത്തുകൾ, ശിക്ഷ നാടകങ്ങൾ എഴുതിയും ഗുരുദക്ഷിണ, തിരുമുടി തുടങ്ങിയ നാടകങ്ങൾ സംവിധാനം ചെയ്‌തും കലാമേഖലക്ക് അദ്ദേഹം സംഭാവന നൽകി.

ഒരു നായകന് വേണ്ട ആകാരഭംഗിയില്ല ഭരത് ഗോപിക്ക്. പക്ഷേ, അയാൾ പയറ്റിത്തെളിഞ്ഞ ഒരു അതുല്യപ്രതിഭയായിരുന്നു. പത്മശ്രീയും ദേശീയ പുരസ്‌കാരങ്ങളും സാംസ്കാരിക ബഹുമതികളും നേടിയ ഇതിഹാസ നടന്‍റെ കലാജീവിതം, അതിജീവിച്ച് മുന്നോട്ട് വരാനുള്ളവർക്ക് പ്രചോദനവും ഊർജവുമാണ്.

2008 ജനുവരി 29ന് ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന നടൻ അന്തരിച്ചു. ഒരു നെടുവീർപ്പോടെ സാംസ്‌കാരിക ലോകം ഭരത് ഗോപിയെ സ്‌മരിക്കുമ്പോഴും പതിറ്റാണ്ടുകൾക്കിപ്പുറവും ഭരത് ഗോപി ജീവിച്ചിരിക്കുന്നു. ഇനിയും മങ്ങലേൽക്കാതെ അസാമാന്യപ്രതിഭയായി.

ABOUT THE AUTHOR

...view details