എറണാകുളം:2018ൽ മികച്ച സിനിമയ്‌ക്കുള്ള സംസ്ഥാന അവാർഡ് നേടിയ 'കാന്തൻ ദി ലവർ ഓഫ് കളറി'ന് ശേഷം ഷെരീഫ് ഈസ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ആണ്ടാൾ'. കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള ശ്രീലങ്കൻ തമിഴരുടെ കഥ വിവരിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് മോഹൻലാലും മമ്മൂട്ടിയും ചേർന്ന് റിലീസ് ചെയ്‌തു.
രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ചരിത്രപരമായ ആഭ്യന്തര പ്രശ്നങ്ങൾ ചിത്രത്തിൽ കഥാപശ്ചാത്തലമാകുന്നു. എൽടിടിഇയും, രാജീവ് ഗാന്ധി വധവും, യുദ്ധവും, തീവ്രവാദവും തുടങ്ങി ലോകമെമ്പാടും നടക്കുന്ന അഭയാർഥി പ്രശ്‌നങ്ങൾ ശ്രീലങ്കൻ തമിഴരെ ഏതുവിധത്തിൽ ബാധിക്കുന്നുവെന്നും ആണ്ടാളിൽ വിശദീകരിക്കുന്നുണ്ട്. കൂടാതെ, ജനിച്ചു കളിച്ചു വളർന്ന മണ്ണിൽ മനസ്സ് ആണ്ടുപോയ മനുഷ്യരുടെ അസ്വസ്ഥതകളും ഷെരീഫ് ഈസ പ്രമേയമാക്കിയിട്ടുണ്ട്.
പ്രമോദ് കൂവേരി രചന നിർവഹിക്കുന്ന ചിത്രത്തിൽ ഇർഷാദ് അലി, അബിജ, ധന്യ, അനന്യ, സാദിഖ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. പ്രിയനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹകൻ. പ്രശോഭ് എഡിറ്റിങ്ങ് നിർവഹിക്കുന്നു. രഞ്ജിൻ രാജുവാണ് സംഗീത സംവിധാനം.
ഹാർട്ടിക്രാഫ്റ്റ് എന്‍റർടൈമെന്‍റ്‌സിന്‍റെ ബാനറിൽ ഇർഷാദ് അലിയും അൻവർ അബ്ദുള്ളയുമാണ് ആണ്ടാൾ നിർമിക്കുന്നത്. നാളെ ഗവിയിൽ സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിക്കും. തുടർന്ന്, ധനുഷ്കോടി, ശ്രീലങ്ക എന്നിവിടങ്ങിലും ചിത്രീകരണം ഉണ്ടാകും.