പനാജി: എട്ടു ദിവസം നീണ്ടു നിന്ന ഗോവൻ ചലച്ചിത്രോത്സവത്തിന് കൊടിയിറങ്ങി. അമ്പതാമത് ഗോവൻ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങിൽ ബോളിവുഡ് താരം പ്രേം ചോപ്ര, കഥക് നര്‍ത്തകന്‍ പണ്ഡിറ്റ് ബിര്‍ജു മഹാരാജ്, ചലച്ചിത്ര സംഗീത സംവിധായകൻ ഇളയരാജ, തമിഴ് നടൻ അരവിന്ദ് സ്വാമി, മഞ്ജു നോറ എന്നിവരെ ആദരിച്ചു. കുണാൽ കപൂറും സോണാലി കുൽക്കർണിയും അവതാരകരായിരുന്ന സമാപന ചടങ്ങിൽ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, ഗോവ ഗവർണർ സത്യ പാൽ മാലിക്, കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ, നടനും രാഷ്ട്രീയക്കാരനുമായ രവി കിഷൻ, രൂപ ഗാംഗുലി എംപി, വാര്‍ത്താവിതരണ പ്രക്ഷേപണ സെക്രട്ടറി അമിത് ഖാരെ, ഗോവ ചീഫ് സെക്രട്ടറി പരിമൽ റായ് എന്നിവർ ചേർന്നാണ് സിനിമാരംഗത്തെ സമഗ്രസംഭാവനക്ക് കലാകാരന്മാരെ ആദരിച്ചത്.
എട്ടു ദിവസം നീണ്ട ഗോവൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് കൊടിയിറങ്ങി
സമാപനചടങ്ങിൽ സിനിമാരംഗത്തെ സമഗ്രസംഭാവനക്ക് ബോളിവുഡ് താരം പ്രേം ചോപ്ര, കഥക് നര്‍ത്തകന്‍ പണ്ഡിറ്റ് ബിര്‍ജു മഹാരാജ്, ചലച്ചിത്ര സംഗീത സംവിധായകൻ ഇളയരാജ, തമിഴ് നടൻ അരവിന്ദ് സ്വാമി, മഞ്ജു നോറ എന്നിവരെ ആദരിച്ചു.
ഇന്ത്യൻ പനോരമ വിഭാഗത്തിൽ 76 രാജ്യങ്ങളിൽ നിന്ന് 190 ചിത്രങ്ങളാണ് ഇപ്രാവശ്യത്തെ ചലച്ചിത്രമേളയിൽ തെരഞ്ഞെടുത്തിരുന്നത്. ഇതിൽ, 26 ഫീച്ചർ സിനിമകളും പതിനഞ്ച് നോൺ-ഫീച്ചർ സിനിമകളും ഉണ്ടായിരുന്നു. മികച്ച സംവിധായകനായി ലിജോ ജോസ് പെല്ലിശേരിയും മികച്ച നടനായി സെയു യോര്‍ഗെയും മികച്ച നടിയായി ഉഷാ ജാദവിനെയും തെരഞ്ഞെടുത്തു. അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആർട്‌സ് ആന്‍റ് സയൻസിന്‍റെ മുൻ അധ്യക്ഷനും പ്രശസ്‌ത ഛായാഗ്രാഹകനുമായ ജോൺ ബെയ്‌ലിയായിരുന്നു ഐഎഫ്‌എഫ്‌ഐ ജൂറിക്ക് നേതൃത്വം നൽകിയിരുന്നത്.