ചെറിയ മകളെക്കൊണ്ട് താന്‍ പാചകവും ക്ലീനിങ്ങും ചെയ്യിക്കാറുണ്ടെന്നും വലുതായി കല്യാണം കഴിഞ്ഞാല്‍ മറ്റൊരു വീട്ടിലേക്ക് കയറി ചെല്ലേണ്ടതാണെന്നുമുള്ള നടി മുക്തയുടെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം. ഒരു വിനോദ ചാനലില്‍ സംപ്രേഷണം ചെയ്‌ത റിയാലിറ്റി ഷോയിലാണ് മുക്തയില്‍ നിന്ന് സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുണ്ടായത്.
സംവിധായകന്‍ ജിയോ ബേബി ഉള്‍പ്പടെ നിരവധി പേര്‍ നടിയ്‌ക്കും പരിപാടി സംപ്രേഷണം ചെയ്‌ത ചാനലിനുമെതിരെ രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട് വനിത കമ്മിഷനും ബാലാവകാശ കമ്മിഷനും വാർത്ത വിതരണ വകുപ്പിനും ഇവര്‍ എഴുതുന്ന തുറന്ന കത്തായി ഫെയ്‌സ്‌ബുക്കില്‍ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.
ലക്ഷക്കണക്കിനാളുകൾ കാണുന്ന ഒരു പരിപാടിയിലാണ് തികച്ചും ബാലവിരുദ്ധവും സ്ത്രീ വിരുദ്ധവുമായ ഉള്ളടക്കമടങ്ങുന്ന ഭാഗം,തനിക്ക് ചുറ്റും എന്താണ് നടക്കുന്നതെന്നറിയാൻ പോലും ശേഷിയില്ലാത്ത ഒരു ബാലികയെ ഉൾപ്പെടുത്തിക്കൊണ്ട് പ്രക്ഷേപണം ചെയ്തിരിക്കുന്നതും യുട്യൂബിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നതെന്നും സംവിധായകന്‍ ഉള്‍പ്പടെ ചൂണ്ടിക്കാട്ടുന്നു. 16 പേരാണ് ഈ തുറന്ന കത്തുമായി രംഗത്തെത്തിയത്.
ജിയോ ബേബിയുടെ ഫെയ്‌സ്‌ബുക്ക് കുറിപ്പിന്‍റെ പൂര്‍ണഭാഗം.
പേര് ചേർത്ത് ഷെയർ ചെയ്യാം
ബഹുമാനപ്പെട്ട വനിതാകമ്മിഷനും ബാലാവകാശ കമ്മിഷനും വാർത്താവിതരണ വകുപ്പിനും ഒരു തുറന്ന കത്ത്. ഇതിൽ താഴെ കൊടുത്തിട്ടുള്ള യു ട്യൂബ് ലിങ്ക്. ഫ്ലവേഴ്‌സ് ചാനലിൽ പ്രക്ഷേപണം ചെയ്യുന്ന സ്റ്റാർ മാജിക്ക് എന്ന ഒരു പരിപാടിയുടെതാണ്.
പ്രസ്തുത പരിപാടിയിൽ ഒരു ചെറിയ പെൺകുട്ടിയുടെ സാന്നിധ്യത്തിൽ അവളുടെ അമ്മ അവളെക്കൊണ്ട് ചെയ്യിപ്പിക്കുന്ന ചില കാര്യങ്ങൾ പറയുന്നുണ്ട്. ആ പെൺകുട്ടിയെ വീട്ടുജോലികളായ ക്ലീനിങ്ങ്, കുക്കിങ്ങ് തുടങ്ങിയ ജോലികൾ ചെയ്യിപ്പിക്കുമെന്നും അത് പെൺകുട്ടിയായതിനാലും മറ്റൊരു വീട്ടിൽ കയറിച്ചെല്ലേണ്ടവളായതിനാലുമാണെന്നാണ് പറയുന്നത്.
ലക്ഷക്കണക്കിനാളുകൾ കാണുന്ന ഒരു പരിപാടിയിലാണ് തികച്ചും ബാലവിരുദ്ധവും സ്ത്രീ വിരുദ്ധവുമായ ഉള്ളടക്കമടങ്ങുന്ന ഭാഗം തനിക്ക് ചുറ്റും എന്താണ് നടക്കുന്നതെന്നറിയാൻ പോലും ശേഷിയില്ലാത്ത ഒരു ബാലികയെയും ഉൾപ്പെടുത്തികൊണ്ട് പ്രക്ഷേപണം ചെയ്തിരിക്കുന്നതും യുട്യൂബിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നതും.
സാമൂഹികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീ സമൂഹത്തിന്‍റെ സാമൂഹികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റത്തിനും , അവരെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താനും നമ്മുടെ വാർഷിക ബജറ്റുകളിൽ കോടിക്കണക്കിന് തുക വകയിരുത്തി പ്രത്യേക പരിപാടികൾ ആസൂത്രണം ചെയ്ത് നടത്തി വരവെയാണ് അതിനെയെല്ലാം തുരങ്കം വയ്ക്കുന്ന രീതിയിൽ സമൂഹത്തിൽ തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്ന ഇത്തരം പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നത്.
പെൺകുട്ടികൾ വിദ്യാഭ്യാസം ചെയ്തിട്ടും കാര്യമില്ലെന്നും അവൾ മറ്റൊരു വീട്ടിൽ പോയി വീട്ടുവേല ചെയ്യേണ്ടവളാണെന്നുമുള്ള പരിപാടിയുടെ ഉള്ളടക്കം ഗുതുതരമായ ബാലവകാശ നിഷേധവും സ്ത്രീ വിരുദ്ധവും സ്ത്രീകളെ സാമൂഹികമായി അപമാനിക്കുന്നതുമാണ്. ആയതിനാൽ പ്രസ്തുത കാര്യത്തിൽ വേണ്ട അന്വേഷണം നടത്തി ഇത്തരം പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നത് തടയാനും നിലവിൽ യുട്യൂബ് വഴി പ്രചരിപ്പിക്കുന്ന പരിപാടി പിൻവലിക്കുന്നതിനും വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
എന്ന്
1. അഡ്വ: ഷഹീൻ പിലാക്കൽ
2. Adv. Sabu Philip