തെന്നിന്ത്യൻ സിനിമാലോകത്തെ പ്രശസ്തരായവരെല്ലാം പങ്കെടുത്ത സൈമ അവാർഡ് വേദിയിൽ വെച്ച് കേരളത്തിനായി പരസ്യമായി സഹായം അഭ്യർത്ഥിച്ച് നടൻ പൃഥ്വിരാജ്. മികച്ച നടനുള്ള ക്രിട്ടിക് അവാർഡ് വാങ്ങാൻ വെള്ളിയാഴ്ച രാത്രി ഖത്തറിൽ നടന്ന പുരസ്കാര ചടങ്ങിനെത്തിയപ്പോഴായിരുന്നു പൃഥ്വിരാജിന്‍റെ സഹായ അഭ്യർത്ഥന.
കേരളത്തെ സഹായിക്കൂ; തെന്നിന്ത്യൻ സിനിമാ ലോകത്തോട് പൃഥ്വിരാജ്
'മലയാള സിനിമ കൈകോർത്ത് ഞങ്ങളാൽ ആവുന്നതൊക്കെ ചെയ്യുന്നുണ്ട്. പക്ഷേ അത് കൊണ്ടുമാവില്ല, നിങ്ങളുടെ സഹായവും ആവശ്യമാണ്', പൃഥ്വി പറഞ്ഞു.
നടി രാധിക ശരത്കുമാറില്‍ നിന്നും പുരസ്കാരം കൈപ്പറ്റിയ ശേഷമുള്ള മറുപടി പ്രസംഗത്തിലായിരുന്നു പൃഥ്വി കേരളത്തിന് വേണ്ടി സംസാരിച്ചത്. “മലയാള സിനിമയെ പ്രതിനിധീകരിച്ച് വന്നിരിക്കുന്നത് കൊണ്ട് കേരളത്തെ കുറിച്ചാണ് എനിക്ക് പറയാനുള്ളത്. രണ്ട് ലക്ഷത്തിലേറെ പേരെ ഈ ദുരന്തം ബാധിച്ചിട്ടുണ്ട്. നാളെ എന്നൊരു സങ്കൽപം പോലുമില്ലാതെ സമയം ചിലവഴിക്കുന്നവരാണ് അവരില്‍ ഭൂരിഭാഗവും. അതിനാൽ നിങ്ങളാൽ കഴിയുന്ന സഹായം കേരളത്തിന് വേണ്ടി ഞാൻ അഭ്യർത്ഥിക്കുകയാണ്'', പൃഥ്വി പറഞ്ഞു.
മലയാള സിനിമ കൈകോർത്ത് ആവുന്നതൊക്കെ ചെയ്യുന്നുണ്ടെങ്കിലും അത് കൊണ്ട് മതിയാവില്ലെന്നും പൃഥ്വി പറഞ്ഞു. എങ്ങനെ സഹായിക്കണം എന്ന് സംശയിക്കുന്നവർക്കുള്ള മാർഗ നിർദേശങ്ങൾ തന്‍റെയോ ലാലേട്ടന്‍റെയോ ടൊവിനോയുടെയോ അമ്മ സംഘടനയുടെയോ ഫേസ്ബുക്ക് പേജുകളിൽ നോക്കിയാൽ മനസിലാകുമെന്നും താരം കൂട്ടിച്ചേര്‍ത്തു. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ‘കൂടെ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പൃഥ്വിയ്ക്ക് മലയാളത്തിലെ മികച്ച നടനുള്ള ക്രിട്ടിക്സ് അവാർഡ് ലഭിച്ചത്.