തിരുവനന്തപുരം: മമ്മൂട്ടി നായാകനാകുന്ന ചിത്രം മാമാങ്കത്തിന് എതിരെ സമൂഹ മാധ്യമങ്ങള്‍ വഴി വ്യാജപ്രചരണം നടത്തിയെന്ന പരാതിയില്‍ ഏഴ് പേര്‍ക്കെതിരെ കേസ് എടുത്തു. ചിത്രത്തിന്‍റെ മുന്‍ സംവിധായകന്‍ അടക്കം ഏഴ് പേര്‍ക്കെതിരെയാണ് പൊലീസ് കേസ് എടുത്തത്. സംവിധായകനായിരുന്ന സജീവ് പിള്ള അടക്കമുള്ളവര്‍ക്കെതിരെയാണ് വിതുര പൊലീസ് കേസെടുത്തത്. സിനിമയെ തകര്‍ക്കാന്‍ സജീവ് പിള്ളയുടെ നേതൃത്വത്തില്‍ ക്രിമിനല്‍ ഗൂഡാലോചന നടക്കുന്നുവെന്ന് കാണിച്ച് ചിത്രത്തിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആന്‍റണി ജോസ് നല്‍കിയ പരാതിയിലാണ് നടപടി. സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ സിനിമയെക്കുറിച്ച് മോശം റിവ്യൂ വരുന്നതിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നും ഇതിന് പിന്നില്‍ ചില ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഏജന്‍സികളാണെന്നും തിരുവനന്തപുരം റേഞ്ച് ഐജിക്ക് നല്‍കിയ പരാതിയിൽ പറയുന്നു.