വേദനയുണ്ട്, ആരോടും പരാതിയില്ല: മാമാങ്കത്തിലെ അഭാവത്തെക്കുറിച്ച് നടൻ നീരജ് മാധവ്
സിനിമയോട് യോജിക്കാത്ത തന്‍റെ സംഘട്ടന രംഗങ്ങള്‍ മാറ്റിവയ്ക്കുകയാണെന്ന് സിനിമയുടെ അണിയറപ്രവർത്തകർ അറിയിച്ചതായി നീരജ് പറഞ്ഞു. അൽപം വേദനയുണ്ടെങ്കിലും നല്ല തീരുമാനമെന്ന് വിശ്വസിക്കാനാണ് താൽപര്യമെന്നും താരം വ്യക്തമാക്കി.
മാമാങ്കം സിനിമയുടെ പ്രഖ്യാപന സമയത്ത് താരനിരയിൽ ഉൾപ്പെട്ടിരുന്ന ആളായിരുന്നു നീരജ് മാധവ്. എന്നാൽ, ചിത്രം റിലീസ് ചെയ്‌തതിനു ശേഷം താരത്തെ സീനുകളിലൊന്നും കാണാത്തതിനാൽ നീരജ് മാധവ് എവിടെയെന്ന ചോദ്യവുമായി ആരാധകർ എത്തിയിരുന്നു. മാമാങ്കത്തിലെ തന്‍റെ അഭാവത്തെക്കുറിച്ച് നീരജ് തന്നെ മറുപടിയുമായെത്തിയിരിക്കുകയാണിപ്പോൾ.
"മാമാങ്കത്തില്‍ ഞാനെവിടെയെന്ന് ചോദിച്ചവർക്കുള്ള ഉത്തരം ഇതാണ്. നിങ്ങള്‍ക്കെല്ലാവർക്കും അറിയാവുന്നതു പോലെ തനിക്കൊരു അതിഥി വേഷമായിരുന്നു ഉണ്ടായിരുന്നത്. കഴിഞ്ഞ ഏപ്രില്‍ മാസത്തിൽ ഒരാഴ്ചയോളം അതിന്‍റെ ചിത്രീകരണവുമുണ്ടായിരുന്നു. അതിഥി വേഷമാണെങ്കിലും ആ കഥാപാത്രം വളരെ പ്രാധാന്യമുണ്ടായിരുന്നതാണ്. അതിനാൽ ചിത്രത്തിന് വേണ്ടി ശരിക്കും കഠിനാദ്ധ്വാനം ചെയ്തു. ഒപ്പം ഒരുമാസത്തോളം കളരിപ്പയറ്റും മറ്റ് ആയോധനമുറകളും പഠിച്ചു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മാറുകയായിരുന്നു. അവസാന നിമിഷം തിരക്കഥയിലും സംവിധാനത്തിലും താരനിരയിലും മാറ്റങ്ങള്‍ ഉണ്ടായി. എന്‍റെ സംഘട്ടന രംഗങ്ങള്‍ സിനിമയോട് യോജിക്കാത്തതു കൊണ്ട് അത് മാറ്റിവയ്ക്കുകയാണെന്ന് അറിയിച്ചു. അങ്ങനെ ഫൈനല്‍ കട്ടില്‍ നിന്നും ആ രംഗങ്ങൾ ഒഴിവാക്കി," നീരജ് കുറിച്ചു.