മഹാരാഷ്ട്ര മുഖ്യമന്ത്രിക്കെതിരെ മോശം പരാമര്‍ശം, കങ്കണ റണാവത്തിനെതിരെ കേസ് - kangana ranaut at her office
ബിഎംസിക്കെതിരെ കങ്കണ നല്‍കിയ അപേക്ഷയിൽ വാദം കേൾക്കുന്നത് ബോംബെ ഹൈക്കോടതി സെപ്റ്റംബർ 22ലേക്ക് മാറ്റി. കങ്കണയും സഹോദരി രംഗോലിയും മുംബൈയിലെ പാലി ഹില്ലിലെ പൊളിച്ചുമാറ്റിയ ഓഫീസ് സന്ദര്‍ശിച്ചു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ അപമാനിച്ചതിന് ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ എതിരെ കേസ്. ബോളിവുഡ് മാഫിയയുമായി ഉദ്ദവ് താക്കറെയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് കങ്കണ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെ ആരോപിച്ചിരുന്നു. ഇതില്‍ അഭിഭാഷകന്‍ നിതിന്‍ മാനേ നല്‍കിയ പരാതിയിലാണ് വിഖ്രോലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അനധികൃത നിര്‍മാണമാണെന്ന് ചൂണ്ടിക്കാട്ടി ബ്രിഹന്‍ മുംബൈ കോര്‍പറേഷന്‍ ഓഫീസ് കെട്ടിടം പൊളിച്ചതിന് പിന്നാലെയാണ് മഹാരാഷ്ട്ര സര്‍ക്കാരിന് എതിരെ നടി രൂക്ഷ പ്രതികരണം നടത്തിയത്. കങ്കണയുടെ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ പൊളിച്ച് നീക്കല്‍ നടപടികള്‍ക്ക് മുംബൈ ഹൈക്കോടതി സ്‌റ്റേ അനുവദിച്ചിട്ടുണ്ട്. അതേസമയം ബിഎംസിക്കെതിരെ കങ്കണ നല്‍കിയ അപേക്ഷയിൽ വാദം കേൾക്കുന്നത് ബോംബെ ഹൈക്കോടതി സെപ്റ്റംബർ 22ലേക്ക് മാറ്റി. കങ്കണയും സഹോദരി രംഗോലിയും മുംബൈയിലെ പാലി ഹില്ലിലെ പൊളിച്ചുമാറ്റിയ ഓഫീസ് സന്ദര്‍ശിച്ചു. ബുധനാഴ്ചയാണ് ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ നടിയുടെ ഉടമസ്ഥതയിലുള്ള ഓഫീസ് കെട്ടിടം പൊളിച്ചത്. 2018ലെ രേഖകളടക്കം 14 അനധികൃത നിർമാണങ്ങളുണ്ടെന്നാണ് ബിഎംസി വാദിക്കുന്നത്.