ന്യൂഡല്‍ഹി: പുലിറ്റ്സര്‍ പുരസ്‌കാരം സ്വീകരിക്കാന്‍ അമേരിക്കയിലേക്ക് പുറപ്പെട്ട കശ്‌മീരി ഫോട്ടോ ജേണലിസ്റ്റ് സന്ന ഇർഷാദ് മട്ടൂവിന് യാത്രാവിലക്ക്. വിസയും ടിക്കറ്റും ഉള്‍പ്പെടെ മതിയായ രേഖകള്‍ ഉണ്ടായിട്ടും ഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് ഇമിഗ്രേഷൻ അധികൃതർ സന്ന ഇർഷാദ് മട്ടൂവിനെ തടയുകയായിരുന്നു.
കശ്‌മീരി ഫോട്ടോ ജേണലിസ്റ്റ് സന്ന ഇർഷാദ് മട്ടൂവിന് യാത്രാവിലക്ക്; തടഞ്ഞത് പുലിറ്റ്സര്‍ സമ്മാനം സ്വീകരിക്കാനുള്ള യാത്രക്കിടെ
മതിയായ രേഖകള്‍ കൈവശം ഉണ്ടായിരുന്നിട്ടും ഡല്‍ഹി വിമാനത്താവളത്തില്‍ സന്ന ഇർഷാദ് മട്ടൂവിനെ ഇമിഗ്രേഷന്‍ അധികൃതർ തടയുകയായിരുന്നു
'ഞാൻ ന്യൂയോർക്കിൽ പുലിറ്റ്‌സർ അവാർഡ് സ്വീകരിക്കാൻ പോകുകയായിരുന്നു. എന്നാൽ സാധുവായ യുഎസ് വിസയും ടിക്കറ്റും കൈവശം വച്ചിട്ടും എന്നെ ഇമിഗ്രേഷൻ സമയത്ത് ഡൽഹി വിമാനത്താവളത്തിൽ തടഞ്ഞ് യാത്രയിൽ നിന്ന് വിലക്കി', സന്ന ട്വീറ്റ് ചെയ്‌തു. കഴിഞ്ഞ നാല് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് തന്‍റെ വിദേശയാത്ര തടയുന്നതെന്ന് അവർ പറഞ്ഞു. 'ഇത് രണ്ടാം തവണയാണ് കാര്യമോ കാരണമോ ഇല്ലാതെ എന്നെ യാത്രയില്‍ നിന്നും വിലക്കുന്നത്.
മാസങ്ങൾക്ക് മുമ്പ് നടന്ന സമാനമായ ഒരു സംഭവത്തിന് ശേഷം നിരവധി ഉദ്യോഗസ്ഥരെ സമീപിച്ചിട്ടും എനിക്ക് ഒരു വിശദീകരണവും ലഭിച്ചില്ല. അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ കഴിയുന്നത് ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരമാണ്', അവർ കൂട്ടിച്ചേർത്തു. ഇന്ത്യയിലെ കൊവിഡ് പ്രതിസന്ധിയുടെ ചിത്രത്തിനാണ് 28കാരിയായ സന്നയ്‌ക്ക് പുലിറ്റ്സര്‍ സമ്മാനം ലഭിച്ചത്.