കേരളം

kerala

തുർക്കിയിൽ വീണ്ടും ഭൂചലനം; തീവ്രത 5 രേഖപ്പെടുത്തി

By

Published : Feb 24, 2023, 10:59 AM IST

ഇന്നലെ വൈകിട്ട് പ്രാദേശിക സമയം 6.53നാണ് ഭൂചലനം ഉണ്ടായത്. മരണസംഖ്യ 47,000 കടന്നു എന്നാണ് കണക്ക്.

magnitude 5 quake hits Turkey  turkey  turkey earthquake  quake hits Turkey  syria  earthquake death toll  death toll turkey  syria death toll  തുർക്കി  തുർക്കിയിൽ വീണ്ടും ഭൂചലനം  ഭൂചലനം  തുർക്കി ഭൂചലനം  സിറിയ  ഭൂചലനം മരണസംഖ്യ  ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്‌മെന്‍റ്  ഡെഫ്‌നെ
തുർക്കി

അങ്കാറ: ഭൂകമ്പത്തിന്‍റെ നടുക്കം വിട്ടുമാറാത്ത തുർക്കിയിൽ വീണ്ടും ഭൂചലനം. സിറിയയുമായി അതിർത്തി പങ്കിടുന്ന തെക്കൻ തുർക്കി പ്രവിശ്യയായ ഹതേയിൽ റെക്‌ടർ സ്‌കെയിലിൽ 5 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായത്. ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്‌മെന്‍റ് അതോറിറ്റിയുടെ റിപ്പോർട്ട് അനുസരിച്ച് ഇന്നലെ വൈകിട്ട് പ്രാദേശിക സമയം 6.53നാണ് 9.76 കിലോമീറ്റർ ആഴത്തിൽ ചലനം സംഭവിച്ചത്.

ഡെഫ്‌നെ ജില്ലയായിരുന്നു ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഫെബ്രുവരി 6ന് തുർക്കിയിലും സിറിയയിലും ഉണ്ടായ വൻ ഭൂചലനങ്ങൾക്ക് ശേഷം കഴിഞ്ഞ തിങ്കളാഴ്‌ച രാത്രിയും ഇവിടങ്ങളിൽ ഭൂകമ്പം ഉണ്ടായതായി റിപ്പോർട്ട് ചെയ്‌തിരുന്നു. റെക്‌ടർ സ്‌കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായത്.

അപ്രതീക്ഷിത ചലനത്തിൽ തകർന്ന് തുർക്കിയും സിറിയയും: ഫെബ്രുവരി 6 ന്, പ്രാദേശിക സമയം പുലർച്ചെ 4:17 നാണ് തുർക്കിയുടെ തെക്കൻ പ്രവിശ്യയായ കഹ്‌റാമൻമാരസിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. തുടർന്ന് ഉച്ചയ്‌ക്ക് 1.24ന് 7.6 തീവ്രത രേഖപ്പെടുത്തിയ തുടർചലനം ഉണ്ടായി.

ആദ്യത്തെ ചലനം പുലർച്ചെ ആളുകൾ ഉറങ്ങുന്ന സമയത്ത് സംഭവിച്ചതാണ് ദുരന്തത്തിന്‍റെ വ്യാപ്‌തി കൂട്ടിയത്. ഭൂചനം ഉണ്ടായി ആഴ്‌ചകൾ പിന്നിടുമ്പോൾ മരണസംഖ്യ 47,000 കടന്നു. തകർന്ന കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ നിന്നും ദിവസങ്ങൾ കഴിയുംതോറും കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

ഭൂകമ്പം ബാധിച്ച ചിലപ്രദേശങ്ങളിലെ തെരച്ചിൽ ഇതിനോടകം അവസാനിപ്പിച്ചു എന്നും കുറഞ്ഞത് 164,000 കെട്ടിടങ്ങളെങ്കിലും ഭൂകമ്പത്തിൽ തകർന്നുവീണു എന്നുമാണ് റിപ്പോർട്ട്. ഭൂകമ്പത്തെ അതിജീവിച്ച പതിനായിരക്കണക്കിന് ആളുകൾ കൊടുംശൈത്യത്തിൽ കാറുകളിലും ടെന്‍റുകളിലും അഭയം പ്രാപിച്ചിരിക്കുകയാണ്.

'നൂറ്റാണ്ടിലെ ദുരന്തം':രാജ്യം സ്ഥാപിതമായതിന് ശേഷമുള്ള ഏറ്റവും വലിയ ദുരന്തത്തിലൂടെയാണ് തുർക്കി കടന്നുപോകുന്നത്. അതീജിവിച്ചവർ ഭവനരഹിതരായി അടിസ്ഥാന ആവശ്യങ്ങൾ പോലും ലഭ്യമാകാതെ തെരുവുകളിലാണ്. 'നൂറ്റാണ്ടിലെ ദുരന്തം' എന്നാണ് ഭൂകമ്പത്തെ തുർക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉർദുഗാൻ വിശേഷിപ്പിച്ചത്.

തുർക്കിയിലും സിറിയയിലും രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിൽ പല വിലങ്ങുതടികൾ ഉണ്ടായിരുന്നു. കാലാവസ്ഥയായിരുന്നു ഏറെ പ്രതിസന്ധി സൃഷ്‌ടിച്ചത്. സിറിയയിൽ 12 വർഷമായി നടക്കുന്ന ആഭ്യന്തരയുദ്ധവും രക്ഷാപ്രവർത്തനത്തിന് ഏറെ തടസ്സമായി. സിറിയയിലെ പല പ്രദേശങ്ങളിലേക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വേണ്ടി സാമഗ്രികൾ എത്തിക്കാനും രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാനും കഴിയാത്ത അവസ്ഥയായിരുന്നു നിലനിന്നത്.

അതിജീവനം ഇനി എങ്ങനെയാണ് എന്ന് അറിയാതെ ഒരു കൂട്ടം ജനതയാണ് തെരുവിൽ കഴിയുന്നത്. തുർക്കിയെ സംബന്ധിച്ച് ഏകദേശം 13.5 ദശലക്ഷം ആളുകൾ താമസിക്കുന്ന 10 പ്രവിശ്യകളെ ഭൂകമ്പം ബാധിച്ചതിനാൽ അതിജീവനം അതികഠിനമാകാനാണ് സാധ്യത. ആഭ്യന്തരയുദ്ധം തകർത്ത സിറിയയിൽ അപ്രതീക്ഷിതമായി എത്തിയ ഭൂകമ്പം ദുരന്തത്തിന്‍റെ തോത് വർധിപ്പിക്കുകയാണ് ഉണ്ടായത്.

ദുരന്തഭൂമിയിൽ ആശ്വാസമായി ഓപ്പറേഷൻ ദോസ്‌ത്:ഭൂകമ്പം നാശം വിതച്ച തുർക്കിക്കും സിറിയയ്‌ക്കും സഹായഹസ്‌തവുമായി ലോകരാജ്യങ്ങളെത്തിയിരുന്നു.ദുഷ്‌കരമായ സമയത്ത് തുർക്കിക്കും സിറിയയ്‌ക്കും ഇന്ത്യ നൽകിയ പിന്തുണ വളരെ വലുതായിരുന്നു. ഭക്ഷണം, മരുന്ന് ഉൾപ്പെടെയുള്ള ദുരിതാശ്വാസ സാമഗ്രികൾ ഇന്ത്യൻ സൈന്യം സിറിയയിലെ അലപ്പോയിൽ എത്തിച്ച് നൽകിയിരുന്നു. കൂടാതെ ഓപ്പറേഷൻ ദോസ്‌ത് എന്ന പേരിൽ വൈദ്യസഹായവും എത്തിച്ചുനൽകി. വസുധൈവ കുടുംബകം എന്ന ആശയം ഉയർത്തിപ്പിടിച്ചാണ് തുർക്കിക്കും സിറിയയ്‌ക്കും ഇന്ത്യ സഹായം എത്തിച്ച് നൽകുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ട്വിറ്ററിൽ കുറിച്ചിരുന്നു.

ABOUT THE AUTHOR

...view details