കേരളം

kerala

By

Published : Nov 15, 2022, 9:35 AM IST

ETV Bharat / international

കമ്പ്യൂട്ടര്‍ ഇല്ലായിരുന്നെങ്കിലോ?; ലോക്‌ഡൗണ്‍ കാലത്ത് യുവജനങ്ങളുടെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കമ്പ്യൂട്ടര്‍ മരുന്നായതെങ്ങനെ

കൊവിഡിനെ തുടര്‍ന്നുള്ള ലോക്‌ഡൗണില്‍ കൗമാരക്കാര്‍ക്കിടയിലും യുവജനങ്ങള്‍ക്കിടയിലും വര്‍ധിച്ച മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ കമ്പ്യൂട്ടര്‍ മരുന്നായതെങ്ങനെയെന്ന് പഠനം പറയുന്നു

Computer access  mental health  Scientific study  youth  mental health issues among young people  Covid  Lockdown  കമ്പ്യൂട്ടര്‍  ലോക്ക്‌ഡൗണ്‍  യുവാക്കളിലെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍  മാനസികാരോഗ്യ  യുവാക്കള്‍  കൗമാരക്കാര്‍  പഠനം  കേംബ്രിഡ്‌ജ്  ഗവേഷകസംഘം  കൊവിഡ്  യുവ  മഹാമാരി  ചെറുപ്പക്കാര്‍
കമ്പ്യൂട്ടര്‍ ഇല്ലായിരുന്നെങ്കിലോ?: ലോക്ക്‌ഡൗണ്‍ സമയത്ത് യുവാക്കളിലെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കമ്പ്യൂട്ടര്‍ മരുന്നായതെങ്ങനെ

കേംബ്രിഡ്‌ജ്:കൊവിഡ് കാലം കൗമാരക്കാരുടെയും യുവജനങ്ങളുടെയും മാനസികാരോഗ്യത്തിന് വലിയ രീതിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചുവെന്ന് പഠനം. കൊവിഡിനെ തുടര്‍ന്നുള്ള ലോക്‌ഡൗണില്‍ കൗമാരക്കാരും യുവജനങ്ങളും ഏറെ മാനസിക ബുദ്ധിമുട്ടുകള്‍ നേരിട്ടുവെന്നാണ് കേംബ്രിഡ്‌ജ് നിന്നുള്ള ഗവേഷകരുടെ വിലയിരുത്തല്‍.

ഈ സമയത്ത് കമ്പ്യൂട്ടര്‍ ഉപയോഗിച്ചിരുന്ന കൗമാരക്കാരും യുവജനങ്ങളും ഒരു പരിധി വരെ ഇതിനെ അതിജീവിച്ചുവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. സയന്‍റിഫിക്ക് റിപ്പോർട്‌സ് എന്ന ജേര്‍ണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2020 ന്‍റെ അവസാനങ്ങളിലാണ് യുവജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുകള്‍ നേരിട്ടത്.

ലോക്‌ഡൗണ്‍ അടച്ചിടലുകളും മറ്റുള്ളവരുമായി സാമൂഹികമായി ഇടപെടാവുന്നതില്‍ വന്ന തടസവുമെല്ലാം യുവജനങ്ങളെ അലട്ടി. ഈ സമയത്ത് കമ്പ്യൂട്ടർ ഉപയോഗിക്കാത്തതോ ലഭ്യമല്ലാത്തതോ ആയ യുവജനങ്ങളുടെ മാനസികാരോഗ്യം സമപ്രായക്കാരായ കമ്പ്യൂട്ടര്‍ ഉപയോഗിച്ചിരുന്നവരുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെയധികം മോശമായിരുന്നുവെന്ന് ഗവേഷക സംഘം കണ്ടെത്തി.

കൗമാരം എന്ന 'സൂക്ഷിക്കേണ്ട കാലഘട്ടം': കൊവിഡ് മഹാമാരി ഉത്കണ്‌ഠ, വിഷാദം, മാനസിക ക്ലേശം തുടങ്ങി യുവജനങ്ങളുടെ മാനസികാരോഗ്യത്തില്‍ വലിയ രീതിയില്‍ മാറ്റം വരുത്തി. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ പിടിപെടാനുള്ള അപകട സാധ്യത നിറഞ്ഞ കാലഘട്ടമാണ് കൗമാരമെന്നും ഇതുവഴി യൗവനത്തിലേയ്ക്ക് കടക്കുമ്പോള്‍ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ സംഭവിക്കാമെന്നും ഗവേഷകര്‍ വിലയിരുത്തുന്നു. കൗമാര പ്രായക്കാര്‍ക്കിടയില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ പിടിപെടാനുള്ള സാധ്യത 2017 ല്‍ 11 ശതമാനമാണെങ്കില്‍ 2020 ജൂലൈ എത്തിയപ്പോഴേക്കും 16 ശതമാനമായി വര്‍ധിച്ചതായും പഠനത്തില്‍ പറയുന്നു.

പഠനവും മുടങ്ങി: കൊവിഡ് മഹാമാരിയെ തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചിട്ട് ലോകം ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലേക്ക് മാറി. ഇവിടെയും കമ്പ്യൂട്ടര്‍ ലഭ്യമല്ലാത്ത കൗമാരക്കാർ തടസം നേരിട്ടു. ഇതുസംബന്ധിച്ച ഒരു പഠനത്തില്‍ ഇടത്തരം സാമ്പത്തികശേഷിയുള്ള കുടുംബത്തിലെ 30 ശതമാനം വിദ്യാര്‍ഥികളാണ് ലോക്‌ഡൗണ്‍ കാലത്ത് ഓണ്‍ലൈനായി തത്സമയ ക്ലാസുകളിലോ റെക്കോഡ് ചെയ്‌ത ക്ലാസുകളിലോ പങ്കെടുത്തതതെന്നും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലെ 16 ശതമാനം മാത്രം വിദ്യാര്‍ഥികള്‍ക്കാണ് ഇത് സാധ്യമായതെന്നും വിശദമാക്കുന്നുണ്ട്.

ഡാര്‍ക്ക് ഡെയ്‌സ്:കൊവിഡിനെ തുടര്‍ന്ന് അടച്ചിടലിലേയ്ക്ക് നീങ്ങിയപ്പോള്‍ സാമൂഹികമായുള്ള സൗഹൃദം പങ്കിടല്‍ തടസപ്പെട്ടു. ഒരു പരിധി വരെ ഇത് ഏറെ ബുദ്ധിമുട്ടിച്ചത് യുവജനങ്ങളെയും കൗമാരക്കാരെയും തന്നെയാണ്. സുഹൃത്തുക്കളെ നേരില്‍ കാണുന്നതില്‍ തടസം നേരിട്ടപ്പോള്‍ താത്‌കാലിക ആശ്വസമായത് ഓണ്‍ലൈനായുള്ള കൂടിച്ചേരലുകളും വീഡിയോ ഗെയിമുകളും സമൂഹ മാധ്യമങ്ങളുമായിരുന്നു. ഈ സമയത്ത് ഡിജിറ്റല്‍ രൂപേണ സൗഹൃദം പങ്കിടാന്‍ സാധിച്ച യുവജനങ്ങള്‍ക്ക് അതിന് സാധിക്കാതെ വന്ന സമപ്രായക്കാരെ അപേക്ഷിച്ച് മാനസിക ആഘാതങ്ങള്‍ കുറയ്‌ക്കാനായതായും പഠനം പറയുന്നു.

അനുഭവസ്ഥന്‍ പറയുന്നതിങ്ങനെ:കൊവിഡ് ഭീതിയുണര്‍ത്തിയ സമയത്ത് കമ്പ്യൂട്ടറിന്‍റെ ഉപയോഗം കൊണ്ട് അനേകം ചെറുപ്പക്കാര്‍ക്ക് സ്‌കൂളില്‍ പങ്കെടുക്കാനും വിദ്യാഭ്യാസം തുടരാനും സാധിച്ചു. ഈ സമയത്ത് കമ്പ്യൂട്ടറില്ലാതിരുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ എവിടെയൊക്കെയോ പോരായ്‌മകളുണ്ടായിരുന്നുവെന്നും ഇവര്‍ക്കിടയില്‍ ഒറ്റപ്പെടല്‍ ബോധം വര്‍ധിച്ചിരുന്നതായും കേംബ്രിഡ്‌ജ് സർവകലാശാലയിലെ ഫിറ്റ്‌സ്‌വില്യം കോളജിലെ ബിരുദ വിദ്യാര്‍ഥിയായിരുന്ന ടോം മെതറെൽ പറഞ്ഞു.

ഡിജിറ്റില്‍ സൗകര്യങ്ങളുടെ പരിമിതി (Digital Exclusion) യുവജനങ്ങളുടെ മാനസികാരോഗ്യത്തിലുണ്ടാക്കിയ ആഘാതം വിശദമായി പരിശോധിക്കുന്നതിനായി ടോം മെതറെലും സുഹൃത്തുക്കളും യുകെ വ്യാപകമായി സര്‍വേ നടത്തി. ഇതിലൂടെ 10 മുതല്‍ 15 വയസുവരെ പ്രായമുള്ള 1,378 വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ശേഖരിച്ചു.

പഠനാനുബന്ധ ജോലികള്‍ കമ്പ്യൂട്ടര്‍ മുഖേന മാത്രമെ സാധ്യമായിരുന്നുള്ളു എന്നതിനാല്‍ ഇതില്‍ തന്നെ പഠനത്തിനായി സ്‌മാര്‍ട്ട് ഫോണുകളെക്കാള്‍ കമ്പ്യൂട്ടറിനെ ആശ്രയിക്കുന്നവരെ പ്രത്യേകം ശ്രദ്ധിച്ചു. ഇവര്‍ക്കിടയില്‍ കുട്ടിക്കാലത്ത് പൊതുവായി കണ്ടുവരാറുള്ള മാനസിക ബുദ്ധിമുട്ടുകളെ വിലയിരുത്താനായി ചോദ്യാവലിയും തയ്യാറാക്കി.

പഠനം പ്രതീക്ഷ നല്‍കുന്നതോ?:ചോദ്യാവലിയുടെ അടിസ്ഥാനത്തില്‍ ഇവര്‍ വിദ്യാര്‍ഥികളെ ഹൈപ്പർ ആക്‌റ്റിവിറ്റി/ശ്രദ്ധയില്ലായ്‌മ, സാമൂഹികമായുള്ള പെരുമാറ്റം, വൈകാരികത, സ്വഭാവം, സമപ്രായക്കാരുമായുള്ള ബന്ധങ്ങളിലെ പ്രശ്‌നങ്ങള്‍ എന്നീ അഞ്ച് മേഖലകളിലായി സ്‌കോറിങിന് വിധേയമാക്കി. ഇതില്‍ നിന്ന് ഓരോരുത്തര്‍ക്കുമുള്ള 'ആകെ ബുദ്ധിമുട്ടുകളുടെ' സ്കോർ കണ്ടെത്തി. കൊവിഡിന്‍റെ തുടക്ക നാളുകളില്‍ ആകെ ബുദ്ധിമുട്ടുകളുടെ സ്‌കോര്‍ നാല്‍പത് പേരില്‍ 10.7 ആയിരുന്നുവെങ്കില്‍ ലോക്‌ഡൗണ്‍ കടുത്ത നാളുകളില്‍ 11.4 ല്‍ എത്തി. എന്നാല്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ നേരിയ അയവ് വന്ന 2021 മാര്‍ച്ചില്‍ ഇത് 11.1 ആയി കുറഞ്ഞു.

ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ കമ്പ്യൂട്ടര്‍: ഇതേ മാനദണ്ഡങ്ങള്‍ കമ്പ്യൂട്ടറിന്‍റെ ലഭ്യതയില്ലാത്ത യുവജനങ്ങളില്‍ പരിഗണിച്ചപ്പോള്‍ ആകെയുള്ള ബുദ്ധിമുട്ടുകളുടെ സ്‌കോറില്‍ വലിയ രീതിയിലുള്ള വര്‍ധന കണ്ടെത്തി. കൊവിഡിന്‍റെ തുടക്കത്തില്‍ രണ്ട് വിഭാഗക്കാര്‍ക്കിടയിലും ഏതാണ്ട് സമാനമായ സ്‌കോറുകളാണുണ്ടായിരുന്നതെങ്കില്‍ പിന്നീട് ഇതില്‍ മാറ്റം വരികയാണുണ്ടായത്.

കമ്പ്യൂട്ടര്‍ സൗകര്യം ഇല്ലാത്തവരില്‍ ആകെയുള്ള ബുദ്ധിമുട്ടുകളുടെ സ്‌കോര്‍ 17.8 ഉം കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരില്‍ ഇത് 11.2 മായിരുന്നു. കമ്പ്യൂട്ടര്‍ ഉപയോഗിക്കാത്തതോ അതിന്‍റെ ലഭ്യതയില്ലാത്തതോ ആയ വിഭാഗത്തിലെ നാലില്‍ ഒരാള്‍ക്ക് (24 ശതമാനം) മൊത്തം ബുദ്ധിമുട്ടുകളുടെ സ്‌കോര്‍ ഉയര്‍ന്നതോ അല്ലെങ്കിൽ വളരെ ഉയർന്നതോ ആയിരുന്നു. എന്നാല്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരില്‍ ഏഴില്‍ ഒരാള്‍ക്ക് മാത്രമായിരുന്നു (14 ശതമാനം) സ്‌കോര്‍ ഉയര്‍ന്നതോ അല്ലെങ്കിൽ വളരെ ഉയർന്നതോ ആയിരുന്നത്.

'നന്മ കാണാന്‍' ശ്രമിക്കൂ: എപ്പോഴും ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ദൂഷ്യവശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം യുവജനങ്ങളുടെ മാനസികാരോഗ്യത്തിൽ ഇവയ്ക്കുള്ള സ്വാധീനം തിരിച്ചറിയേണ്ടതുണ്ടെന്നാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയ കേംബ്രിഡ്‌ജ് സർവകലാശാലയിലെ മെഡിക്കൽ റിസർച്ച് കൗൺസിലിലെ (എംആർസി) കോഗ്നിഷൻ ആൻഡ് ബ്രെയിൻ സയൻസ് വിഭാഗത്തിലെ ഡോ. ആമി ഓർബെനിന് പറയുന്നത്.

ഭാവിയിൽ മറ്റൊരു ലോക്‌ഡൗൺ എപ്പോൾ സംഭവിക്കുമെന്ന് തങ്ങൾക്കറിയില്ല. എന്നാൽ ഡിജിറ്റൽ സാങ്കേതികവിദ്യയിലെ ലഭ്യതയും ലഭ്യതക്കുറവും എങ്ങനെ കൈകാര്യം ചെയ്യാമെന്നും നമ്മുടെ യുവജനങ്ങളുടെ മാനസികാരോഗ്യം സംരക്ഷിക്കാൻ നാം അടിയന്തരമായി എന്തു ചെയ്യുമെന്നതിനെക്കുറിച്ച് ചിന്തിക്കണമെന്നും ഗവേഷകർ പറയുന്നു.

ABOUT THE AUTHOR

...view details