ബെയ്‌റൂട്ട്: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ലെബനനിന്‍റെ തലസ്ഥാനമായ ബെയ്‌റൂട്ടിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭകരും ലെബനൻ സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു. പ്രക്ഷോഭകർ പൊലീസിന് നേരെ കല്ലും പടക്കങ്ങളും എറിഞ്ഞതിനെ തുടർന്ന് പൊലീസ് കണ്ണീർ വാതകം പ്രായോഗിച്ചു. തുടര്‍ന്ന് നിരവധി പ്രക്ഷോഭകർ സംഘടിക്കുകയും ഏറ്റുമുട്ടൽ ശക്തമാകുകയുമായിരുന്നു.
സാമ്പത്തിക പ്രതിസന്ധി; ലെബനനിൽ പ്രക്ഷോഭം രൂക്ഷം
ദേശീയ കറൻസി മൂല്യത്തകർച്ചയും സാമ്പത്തിക പ്രതിസന്ധിയും മൂലം രാജ്യവ്യാപകമായി പ്രക്ഷോഭകർ തെരുവിലിറങ്ങുകയായിരുന്നു
ദേശീയ കറൻസി മൂല്യത്തകർച്ചയും സാമ്പത്തിക പ്രതിസന്ധിയും മൂലം രാജ്യവ്യാപകമായി പ്രക്ഷോഭകർ തെരുവിലിറങ്ങുകയായിരുന്നു. പ്രക്ഷോഭകർ റോഡുകൾ ഉപരോധിക്കുകയും റോഡില്‍ ടയറുകൾ കൂട്ടിയിട്ട് കത്തിച്ച് ഗതാഗതം തടയുകയും ചെയ്തതിനെ തുടർന്ന് വെള്ളിയാഴ്ച ലെബനൻ പ്രധാനമന്ത്രി അടിയന്തര ക്യാബിനറ്റ് യോഗം വിളിച്ചുചേർത്തിരുന്നു.
വിനിമയ നിരക്ക് നിയന്ത്രിക്കുന്നതിനായി പുതിയ ഡോളറുകൾ വിപണിയിൽ എത്തിക്കുമെന്ന് സർക്കാരും സെൻട്രൽ ബാങ്കും വാഗ്ദാനം ചെയ്തിട്ടുണ്ട്. കറൻസിക്ക് 70 ശതമാനത്തോളം മൂല്യത്തകർച്ചയായിരുന്നു കഴിഞ്ഞ ആഴ്‌ചകളിൽ നേരിട്ടത്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് പിന്നിൽ ഉദ്യോഗസ്ഥരാണെന്നാണ് ജനങ്ങൾ ആരോപിക്കുന്നത്. സർക്കാരിനെ ദുർബലപ്പെടുത്താൻ മനപ്പൂർവം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് ലെബനൻ പ്രസിഡന്‍റ് മിഷേൽ ഔൺ ആരോപിച്ചു.