ലണ്ടൻ: കൊവിഡ് വാക്‌സിന് പൂർണമായും ലൈസൻസ് ലഭിക്കുന്നതിന് മുമ്പ് അടിയന്തര ഘട്ടങ്ങളിൽ കൊവിഡ് വാക്‌സിനുകൾ ഉപയോഗപ്രദമാക്കുന്ന രീതിയിൽ നിയമ നിർമാണത്തിനൊരുങ്ങി ബ്രിട്ടൺ. സുരക്ഷിതമായതും, ഗുണനിലവാരവും പാലിക്കുന്നുണ്ടെങ്കിൽ കൊവിഡ് വാക്‌സിന് താൽക്കാലിക അംഗീകാരം നൽകാൻ രാജ്യത്തെ മെഡിസിൻ റെഗുലേറ്ററി ഏജൻസിയെ അനുവദിക്കുന്നതിനുള്ള മാർഗങ്ങൾ സ്വീകരിക്കുമെന്ന് സർക്കാർ പ്രസ്‌താവനയിറക്കി.
അടിയന്തര ഘട്ടങ്ങളിൽ കൊവിഡ് വാക്‌സിൻ ഉപയോഗപ്പെടുത്താനൊരുങ്ങി ബ്രിട്ടൺ
പൊതുജനാരോഗ്യ സുരക്ഷയുടെ അവസാന മാർഗമായി മാത്രമേ ഇത് ഉപയോഗിക്കാവൂ എന്നാണ് നിർദേശം. വിഷയത്തിൽ ആരോഗ്യ രംഗത്തെ വിദഗ്‌ധരിൽ നിന്നും മറ്റുള്ളവരിൽ നിന്നുമുള്ള അഭിപ്രായങ്ങൾക്കായി മൂന്ന് ആഴ്‌ചത്തെ സമയം സർക്കാർ അനുവദിച്ചിട്ടുണ്ട്
സാധാരണയായി മാസങ്ങൾ നീണ്ടു നിൽക്കുന്ന ലൈസൻസ് വിശകലനത്തിന് ശേഷമാണ് വാക്‌സിനുകൾ ഉപയോഗിക്കുക. എന്നാൽ പുതിയ മാർഗനിർദേശ പ്രകാരം ലൈസൻസ് പ്രക്രിയക്ക് ശേഷം അടിയന്തര സാഹചര്യങ്ങളിൽ വാക്‌സിൻ ഉപയോഗിക്കാനാകുമെന്നാണ് റിപ്പോർട്ട്. മുൻകരുതൽ നടപടിയായാണ് ഈ തീരുമാനമെന്നും പൊതുജനാരോഗ്യ സുരക്ഷയുടെ അവസാന മാർഗമായി മാത്രമേ ഇത് ഉപയോഗിക്കാവൂ എന്നും നിർദേശമുണ്ട്.
വിഷയത്തിൽ ആരോഗ്യ രംഗത്തെ വിദഗ്‌ധരിൽ നിന്നും മറ്റുള്ളവരിൽ നിന്നുമുള്ള അഭിപ്രായങ്ങൾക്കായി മൂന്ന് ആഴ്‌ചത്തെ സമയം സർക്കാർ അനുവദിച്ചിട്ടുണ്ട്. ഒക്ടോബർ ആദ്യത്തിൽ നടപടികൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ബ്രിട്ടണിൽ ഇതുവരെ 41,500 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്. കഴിഞ്ഞ ആഴ്‌ച മുതൽ ബ്രിട്ടണിലെ ദിനം പ്രതി കൊവിഡ് നിരക്ക് 1000ത്തിൽ എത്തിയിട്ടുണ്ട്.