കേരളം

kerala

പാകിസ്ഥാന്‍ എഫ്എടിഎഫ് ഗ്രേ പട്ടികയില്‍; മുന്നിലുള്ളത് വന്‍ സാമ്പത്തിക പ്രതിസന്ധി

By

Published : Feb 27, 2020, 1:41 PM IST

സാമ്പത്തിക തട്ടിപ്പിനും, ഭീകരതയ്ക്കുള്ള ധനസഹായത്തിനെതിരെയും രാജ്യങ്ങൾ സ്വീകരിക്കുന്ന നടപടികളെ നിരീക്ഷിക്കുന്ന സംഘടനയാണ് എഫ്‌എ‌ടി‌എഫ്. ഗ്രേ പട്ടികയില്‍ തുടരുകയാണെങ്കില്‍ രാജ്യത്തിന്‍റെ വ്യാപാര, വാണിജ്യ ഇടപാടുകൾ കുഴപ്പത്തിലേക്കു നീങ്ങും

Pakistan in FATF gray list;  FATF  എഫ്എടിഎഫ്  പാകിസ്ഥാന്‍
പാകിസ്ഥാന്‍ എഫ്എടിഎഫ് ഗ്രേ പട്ടികയില്‍; മുന്നിലുള്ളത് വന്‍ സാമ്പത്തിക പ്രതിസന്ധി

സാമ്പത്തിക കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനായി ജി 7 രാജ്യങ്ങളുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്) 2020 ജൂൺ വരെ പാകിസ്ഥാനെ “മോണിറ്റേർഡ് ജൂറിസ്ഡിക്ഷൻ”, അതായത് ഗ്രേ ലിസ്റ്റ് പട്ടികയിൽ നിലനിര്‍ത്തുമെന്ന് അറിയിച്ചു. ജൂണില്‍ എഫ്എടിഎഫിന്‍റെ ആസ്ഥാനമായ പാരീസില്‍ ചേരുന്ന പ്ലീനറി യോഗത്തിലെ പാകിസ്ഥാനെ പട്ടികയില്‍ നിന്നും നീക്കുന്ന വിഷയം വീണ്ടും പരിഗണിക്കുകയുള്ളൂ. 2018 ജൂണില്‍ പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തുകയും പിന്നീട് എഫ്‌എ‌ടിഎഫ്ന്‍റെ മാർഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുന്നതിൽ പുരോഗതി തെളിയിക്കാൻ 2019 ഒക്ടോബർ വരെ സമയം നൽകുകയും ചെയ്യുകയുമായിരുന്നു. എഫ്‌എ‌ടി‌എഫിലെ അംഗത്വം, അതിന്‍റെ കര്‍ത്തവ്യം, നടപടിക്രമങ്ങൾ തുടങ്ങിയ വശങ്ങളെക്കുറിച്ച് പരിശോധിച്ചാല്‍ ഗ്രേ ലിസ്‌റ്റില്‍ ഉള്‍പ്പെട്ടത് പാകിസ്ഥാനെ എങ്ങനെ ബാധിക്കുമെന്ന് മനസിലാക്കാനാകും. 1989ല്‍ ആണ് എഫ്‌എ‌ടി‌എഫ് നിലവില്‍ വന്നത്. സാമ്പത്തിക തട്ടിപ്പ്, ഹവാല , തീവ്രവാദ ധനസഹായം, അന്താരാഷ്ട്ര ധനകാര്യ വ്യവസ്ഥയ്‌ക്കെതിരായ ഭീഷണികൾ എന്നിവയെ നേരിടുന്നതും, കൃത്യമായ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിനും, അനുബന്ധമായ പ്രവർത്തനങ്ങളുടെ മേല്‍നോട്ടവുമായിരുന്നു എഫ്‌എ‌ടി‌എഫിന്‍റെ ലക്ഷ്യങ്ങള്‍.

സാമ്പത്തിക തട്ടിപ്പിനും, ഭീകരതയ്ക്കുള്ള ധനസഹായത്തിനെതിരെയും രാജ്യങ്ങൾ സ്വീകരിക്കുന്ന നടപടികളെ എഫ്‌എ‌ടി‌എഫ് നിരീക്ഷിക്കുന്നു. ഒരു നയരൂപീകരണ സ്ഥാപനം എന്നനിലയ്‌ക്ക് മേല്‍പ്പറഞ്ഞ പ്രശ്നങ്ങളെ ചെറുക്കാന്‍ സംഘടന ലോക സമൂഹത്തിന് ശക്തമായ നിര്‍ദേശങ്ങളും നല്‍കി വരുന്നു. നിലവിൽ സംഘടനയില്‍ 39 അംഗങ്ങളുണ്ട് (37 രാജ്യങ്ങളും, പ്രാദേശിക സംഘടനകളായ യൂറോപ്യൻ കമ്മീഷനും, ഗൾഫ് കോർഡിനേഷൻ കൗൺസിലും). ലോകത്തെ എല്ലാ പ്രധാന സാമ്പത്തിക ശക്തികളും ഇതില്‍ അംഗങ്ങളാണെങ്കിലും, ഏഷ്യയിൽ നിന്ന് ജപ്പാൻ, ഇന്ത്യ, മലേഷ്യ എന്നീ രാജ്യങ്ങള്‍ മാത്രമാണ് അംഗങ്ങൾ. കള്ളപ്പണം വെളുപ്പിക്കൽ പോലുള്ള സാമ്പത്തിക തട്ടിപ്പ്, ഭീകരവാദ ധനസഹായം എന്നീ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പ്രാദേശിക സംഘടനകളായ എട്ട് അസോസിയേറ്റ് അംഗങ്ങളും എഫ്‌എ‌ടി‌എഫിലുണ്ട്. ഇന്ത്യയും പാകിസ്ഥാനും അത്തരത്തിലുള്ള ഒരു സംഘടനയായ ഏഷ്യ പസിഫിക് ഗ്രൂപ്പില്‍ (എപിജി) അംഗങ്ങളാണ്. കൂടാതെ, ലോകബാങ്ക് പോലുള്ള സാമ്പത്തിക, ബാങ്കിങ് സ്ഥാപനങ്ങളായ പത്ത് നിരീക്ഷക സംഘടനകളും എഫ്‌എ‌ടി‌എഫിലെ അംഗങ്ങളാണ്. അംഗരാജ്യങ്ങള്‍ സംഘടനയുടെ പ്രസിഡന്‍റിനെ നാമനിർദ്ദേശത്തിലൂടെ ഒരു വർഷത്തേക്ക് (ജൂലൈ മുതൽ ജൂൺ വരെ) നിയമിക്കുന്നു. എല്ലാ വർഷവും ഫെബ്രുവരി, ജൂൺ, ഒക്ടോബർ മാസങ്ങളിൽ എഫ്‌എ‌ടി‌എഫ് പ്ലീനറി യോഗങ്ങള്‍ നടത്തിവരുന്നു.

നാൽപ്പത് “അവശ്യ മാനദണ്ഡങ്ങളും” ഒമ്പത് “അധിക മാനദണ്ഡങ്ങളും” ഉപയോഗിച്ചാണ് രാജ്യങ്ങള്‍ എത്രമാത്രം കാര്യക്ഷമമായി സാമ്പത്തിക തട്ടിപ്പിനും ഭീകരതയ്ക്കുള്ള ധനസഹായത്തിനും തടയിടുന്നു എന്നു എഫ്‌എ‌ടി‌എഫ് അളക്കുന്നത്. അവശ്യ മാനദണ്ഡങ്ങൾ പാലിക്കേണ്ടത് അനിവാര്യമാണെങ്കിലും അധിക മാനദണ്ഡങ്ങൾ നിര്‍ബന്ധമല്ല. പക്ഷേ അധിക മാനദണ്ഡങ്ങൾ പലപ്പോഴും തീരുമാനങ്ങള്‍ എടുക്കുന്നതില്‍ സഹായകമാവാറുണ്ട്. സാമ്പത്തിക തട്ടിപ്പ്, സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നിവ പരിശോധിക്കുന്നതിനുള്ള സംവിധാനം, സാമ്പത്തിക ഇടപാടുകളുടെ സുതാര്യത, ശരിയായ രേഖകൾ സൂക്ഷിക്കൽ, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കല്‍, സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളിലേക്കുള്ള അന്വേഷണങ്ങള്‍ മുതലായവയാണ് എഫ്‌എ‌ടി‌എഫ് പരിശോധിക്കുന്ന പ്രധാന കാര്യങ്ങള്‍. മുകളിൽ സൂചിപ്പിച്ചതുപോലെ, അവശ്യ മാനദണ്ഡങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് ഒരു രാജ്യത്തെ ഗ്രേ ലിസ്റ്റ് അല്ലെങ്കിൽ ബ്ലാക്ക് ലിസ്റ്റ് (കരിമ്പട്ടിക)ചെയ്യണോ എന്ന് എഫ്‌എ‌ടി‌എഫ് തീരുമാനിക്കുന്നത്. നിലവിൽ ഗ്രേ ലിസ്റ്റില്‍ പാകിസ്ഥാൻ ഉൾപ്പെടെ പതിനാല് രാജ്യങ്ങളാണുള്ളത്. കരിമ്പട്ടികയിൽ ഇറാനും ഉത്തര കൊറിയയും മാത്രമേയുള്ളൂ.

ഗ്രേ ലിസ്റ്റില്‍ ഏതെങ്കിലും രാജ്യത്തെ ഉൾപ്പെടുത്താനോ നീക്കം ചെയ്യാനോ, കുറഞ്ഞത് പന്ത്രണ്ട് രാജ്യങ്ങളുടെ വോട്ടുകൾ ആവശ്യമാണ്. ഒപ്പം ഗ്രേ ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യുന്നതിന് നേരിട്ടുള്ള പരിശോധനയും എഫ്‌എ‌ടി‌എഫിന്‍റെ അനുകൂല കുറിപ്പും ആവശ്യമാണ്. ഗ്രേ ലിസ്റ്റിലുള്ള ഏതെങ്കിലും രാജ്യത്തെ കരിമ്പട്ടികയിലേക്ക് മാറ്റുന്നതിന് കുറഞ്ഞത് 37 അംഗ രാജ്യങ്ങളുടെ വോട്ടുകൾ ആവശ്യമാണ്. ഇതുകൊണ്ടാണ് പാകിസ്ഥാനെ ഇതുവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താത്തത്. 2019 ഒക്ടോബറിലും 2020 ഫെബ്രുവരിയിലും ചൈന, മലേഷ്യ, തുർക്കി എന്നീ രാജ്യങ്ങള്‍ പാക്കിസ്ഥാനെ കരിമ്പട്ടികയിലേക്ക് മാറ്റുന്നതിനെതിരെ വോട്ട് ചെയ്തു. 2019 ഒക്ടോബറിൽ ഗ്രേ ലിസ്റ്റില്‍ നിന്നു നീക്കം ചെയ്യാന്‍ നിര്‍ദേശിക്കുന്ന 27 ആക്ഷൻ പോയന്‍റുകളിൽ 22 എണ്ണം പാകിസ്ഥാന് ഇല്ലായിരുന്നു. പക്ഷേ 2020 ഫെബ്രുവരിയില്‍, 27 ആക്ഷൻ പോയന്‍റുകളിൽ 14 എണ്ണവും പാകിസ്ഥാൻ നേടിയതായി എഫ്എടിഎഫ് നിരീക്ഷിച്ചു. അതുകൂടാതെ, ബാക്കിയുള്ള ആക്ഷന്‍ പോയന്‍റുകളില്‍ വ്യത്യസ്ത തലത്തിലുള്ള പുരോഗതി പാകിസ്ഥാന്‍ കൈവരിച്ചിട്ടുണ്ടെന്നും എഫ്‌എ‌ടി‌എഫ് നിരീക്ഷിച്ചു. ജൂണിനുള്ളില്‍ കർമപദ്ധതി പൂർത്തിയാക്കണമെന്നും അല്ലാത്തപക്ഷം മറ്റ് രാജ്യങ്ങളിലെ ധനകാര്യ സ്ഥാപനങ്ങളോട് പാകിസ്ഥാനുമായുള്ള എടപ്പാടുകള്‍ പുനപരിശോധിക്കാന്‍ അറിയിക്കുമെന്നും എഫ്‌എ‌ടി‌എഫ് കൂട്ടിച്ചേര്‍ത്തു. ഇതിനർത്ഥം വാൾ ഇപ്പോഴും പാകിസ്ഥാനുമേള്‍ തൂങ്ങിക്കിടക്കുകയാണ് എന്നാണ്. അടുത്ത പ്ലീനറി യോഗത്തിന് മുമ്പായി പാകിസ്ഥാന് എഫ്‌എ‌ടി‌എഫിന്‍റെ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ പറ്റിയില്ലെങ്കില്‍ അതിന്‍റെ വ്യാപാര, വാണിജ്യ ഇടപാടുകൾ കുഴപ്പത്തിലേക്കു നീങ്ങും. ഇതുകൊണ്ടാണ് പാകിസ്ഥാന്‍ തങ്ങളുടെ മൂന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ ഈ പ്രശ്നത്തില്‍ നിന്ന് കരകയറാന്‍ തീവ്രമായി ശ്രമിക്കുന്നത്.

പാകിസ്ഥാനില്‍ പുരോഗതിക്ക് വിലങ്ങുതടിയാകുന്നത് അവിടുത്തെ സായുധ സേനയും തീവ്രവാദ സംഘടനകളും തമ്മിലുള്ള കുപ്രസിദ്ധമായ അവിശുദ്ധ ബന്ധമാണ്. ജയ്ഷെ ഇ മുഹമ്മദിന്‍റെ സ്ഥാപക മേധാവി അസ്ഹർ മസൂദിനെ കാണാനില്ലെന്നു പാകിസ്ഥാൻ എഫ്‌എ‌ടി‌എഫ് പ്ലീനറി യോഗത്തില്‍ നടത്തിയ വാദം ബാലിശമായിരുന്നു. പാകിസ്ഥാന്‍റെ നുണ ഇന്ത്യ തുറന്നുകാട്ടി. അമേരിക്ക ഉൾപ്പെടെയുള്ള മറ്റെല്ലാ അംഗങ്ങളും ഇന്ത്യയ്‌ക്കൊപ്പം നിന്നപ്പോള്‍ പാകിസ്ഥാൻ ഒരു അവസരം കൂടി അർഹിക്കുന്നു എന്ന കാരണം പറഞ്ഞ് ചൈന പാകിസ്ഥാനെ പിന്തുണച്ചു. പാകിസ്ഥാന് തീവ്രവാദ ഗ്രൂപ്പുകളെ അടിച്ചമര്‍ത്താനും, ജൂണിനുള്ളില്‍ എഫ്‌എ‌ടി‌എഫ് മാനദണ്ഡങ്ങള്‍ പാലിക്കാനും കഴിയുമോയെന്ന് കണ്ടറിയണം. വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു രക്ഷപെടാന്‍ പാകിസ്ഥാന് മറ്റ് മാര്‍ഗങ്ങളില്ലെന്നതാണ് യാഥാര്‍ഥ്യം.

ABOUT THE AUTHOR

...view details