ബ്രസീലിയ: പതിനൊന്നാമത് ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങും ഉഭയകക്ഷി ചർച്ച നടത്തി. 2020 ൽ ചൈനയിൽ നടക്കാന്‍ പോകുന്ന മൂന്നാമത് അനൗപചാരിക ഉച്ചകോടിക്ക് മോദിയെ ഷി ജിന്‍പിങ് ക്ഷണിച്ചു. ഡബ്ല്യുടിഒ, ബ്രിക്സ്, ആർസിഇപി എന്നിവയുൾപ്പെടെയുള്ള ബഹുരാഷ്ട്ര വിഷയങ്ങളിൽ ഇരു നേതാക്കളും അഭിപ്രായങ്ങൾ കൈമാറിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ചെന്നൈയിൽ നടന്ന രണ്ടാം അനൗപചാരിക ഉച്ചകോടിയിൽ ഷി ജിന്‍പിങിനെ ക്ഷണിച്ചതിന് പ്രധാനമന്ത്രിയെ അദ്ദേഹം അഭിനന്ദിച്ചു. മോദിയും ഇന്ത്യയിലെ ജനങ്ങളും നൽകിയ സ്വാഗതം താൻ മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
"പ്രസിഡന്‍റ് ഷി ജിന്‍പിങുമായി ചർച്ച നടത്തി. ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ടു. ഇന്നത്തെ ചർച്ചകൾ ഇന്ത്യ-ചൈന ബന്ധത്തിന് പുതിയ ഊർജ്ജം പകരും, ”ജിൻപിങുമായുള്ള ഫലപ്രദമായ ചർച്ചക്ക് ശേഷം പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
വ്യാപാരം, നിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ചര്‍ച്ച നടത്തേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ഇരുവരും സംസാരിച്ചു. അതിർത്തി പ്രദേശങ്ങളിൽ സമാധാനവും സുരക്ഷയും നിലനിർത്തേണ്ടതിന്‍റെ പ്രാധാന്യവും ചര്‍ച്ചയില്‍ ആവര്‍ത്തിച്ചു. ഷാങ്ഹായിൽ നടന്ന ചൈന ഇറക്കുമതി കയറ്റുമതി എക്‌സ്‌പോയിൽ ഇന്ത്യ പങ്കെടുത്തതിന് ഷി ജിന്‍പിങ് നന്ദി അറിയിച്ചു.
രാജ്യങ്ങൾ തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ, ബ്രസീൽ പ്രസിഡന്‍റ് ജെയർ ബോൾസോനാരോ എന്നിവരുമായി വിപുലമായ ചർച്ചകൾ നടത്തിയിരുന്നു.