സാൻ ഫ്രാൻസിസ്കോ: ഫോട്ടോ-മെസ്സേജിങ് ആപ്ലിക്കേഷനായ സ്‌നാപ്ചാറ്റിൽ യു എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെ പ്രചരിപ്പിക്കുകയില്ലെന്ന് തീരുമാനം. സ്‌നാപ്ചാറ്റിന്‍റെ ഡിസ്കവർ പേജിൽ ട്രംപിന്‍റെ അക്കൗണ്ട് പ്രൊമോട്ട് ചെയ്യില്ലെന്നാണ് അധികൃതരുടെ തീരുമാനം.
വിവാദപരമായ പ്രസ്താവനകൾ ട്വിറ്ററിലും ഫേസ്‌ബുക്കിലും പോസ്റ്റ് ചെയ്യുമ്പോൾ അത് സ്നാപ്ചാറ്റിൽ അനുവദിക്കാതിരിക്കുക എന്നതാണ് ലക്ഷ്യം. വംശീയ അതിക്രമങ്ങളെയും അനീതിയെയും പ്രോത്സാഹിപ്പിക്കുന്ന ശബ്ദങ്ങൾക്ക് 'ഡിസ്കവറിലൂടെ' സൗജന്യ പ്രൊമോഷൻ നൽകേണ്ടതിന്‍റെ ആവശ്യകത സ്നാപ്ചാറ്റിനില്ലെന്ന് കമ്പനിയുടെ വക്താവ് വ്യക്തമാക്കി. അതേസമയം ട്രംപിന്‍റെ സ്നാപ്ചാറ്റ് അക്കൗണ്ട് ബ്ലോക്ക് ചെയ്തിട്ടില്ലെന്നും മറിച്ച് പ്രൊമോട്ട് ചെയ്യുകയില്ലെന്ന തീരുമാനം മാത്രമാണ് എടുത്തതെന്നും അധികൃതർ അറിയിച്ചു.
ആഫ്രിക്കൻ-അമേരിക്കനായ ജോർജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തിൽ യുഎസിൽ പ്രതിഷേധം വ്യാപകമായപ്പോൾ അക്രമത്തെ മഹത്വവൽക്കരിക്കുന്നതും വംശീയതയെ പ്രോത്സാഹിപ്പിക്കുന്നതുമായ
ട്വീറ്റുകൾ ട്രംപ് പോസ്റ്റ് ചെയ്തതിനാലാണ് സ്നാപ്ചാറ്റിന്‍റെ നടപടി.