ബുട്ടെമ്പോ:അഗ്നിപർവ്വത സ്ഫോടനത്തിന് ശേഷം ഭൂചലന ഭീഷണി നേരിട്ട് കോംഗോ. ചൊവ്വാഴ്ച കോംഗോയുടെയും റുവാണ്ട അതിർത്തിയിൽ റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ശനിയാഴ്ച നൈരാഗോംഗോ അഗ്നിപർവ്വത സ്ഫോടനം ഉണ്ടാകുകയും മൂന്നാം ദിവസവും പൊട്ടിത്തെറി തുടരുന്നതായി അധികൃതർ അറിയിച്ചിരുന്നു. അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് ഇതുവരെ 32 പേർ മരിച്ചു. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് ഡിആർസി അധികൃതർ പറഞ്ഞു. ഗോമയിൽ നിന്ന് 3,000ത്തോളം പേരാണ് സമീപ പ്രദേശങ്ങളിലേക്ക് പലായനം ചെയ്‌തത്. രണ്ട് മില്യൺ ആളുകൾ താമസിക്കുന്ന പ്രദേശമാണ് ഗോമ. പ്രദേശത്തെ നിരവധി കെട്ടിടങ്ങൾ സ്ഫോടനത്തിൽ നശിച്ചു.
Also Read:നൈരാഗോംഗോ അഗ്നിപർവത സ്‌ഫോടനം; മരണം 13 ആയി
കോംഗോയുടെ ദു:ഖത്തിൽ പങ്ക് ചേരുന്നതായി യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസിന്‍റെ ചീഫ് വക്താവ് സ്റ്റീഫൻ ഡുജാറിക് പറഞ്ഞു. അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് ലാവയുടെ പ്രവാഹത്തിൽ 15 പേർ കൊല്ലപ്പെട്ടു. റുവാണ്ടയിൽ നിന്ന് മാറ്റി പാർപ്പിച്ച ആളുകൾ തിരികെ എത്താൻ തുടങ്ങിയതായി റുവാണ്ടയിലെ മാനേജ്മെന്‍റ് മന്ത്രാലയം അറിയിച്ചു. ഇന്ന് പുലർച്ചെ നാല് മണിയോടെ ഗോമയുടെ പ്രാന്തപ്രദേശത്ത് ലാവാ പ്രവാഹം നിലച്ചു. മെയ് 22ന് രാത്രി ഏഴ് മണിയോടെയാണ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്.