വാഷിങ്ടൺ: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ആണവയുദ്ധം ഉണ്ടായാല്‍ 100 ദശലക്ഷം പേരോളം കൊല്ലപ്പെടുമെന്ന് പഠനറിപ്പോര്‍ട്ട്. ആഗോള ദുരന്തത്തിലേക്ക് നയിച്ചേക്കാവുന്ന ഒരു "ന്യൂക്ലിയർ വിന്‍റർ" എന്നാണ് ഇന്ത്യ- പാക് ആണവയുദ്ധത്തെ പഠനം വിശേഷിപ്പിക്കുന്നത്. സയൻസ് അഡ്വാൻസസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ വിവരങ്ങൾ സൂചിപ്പിക്കുന്നത്. 2025 ൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഉണ്ടായേക്കാവുന്ന യുദ്ധസാഹചര്യത്തെയാണ് പഠനം പരിശോധിച്ചത്. കശ്മീരിന് വേണ്ടി നിരവധി യുദ്ധങ്ങൾ രണ്ട് രാജ്യങ്ങളും നടത്തിയിട്ടുണ്ടെങ്കിലും 2025 ഓടെ ആണവയുദ്ധം ഉണ്ടായാല്‍ അത് വൻനാശനഷ്‌ടങ്ങളുണ്ടാക്കുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ആ സമയം 400 മുതൽ 500 വരെ ആണവായുധങ്ങൾ വരെ കൈവശം വയ്ക്കുന്ന രാജ്യങ്ങളായി ഇരുവരും വളര്‍ന്നിരിക്കുമെന്നും പഠനം പറയുന്നു.
ആണവയുദ്ധത്തിന്‍റെ പരിണിതഫലമായി ഭൂമിയിൽ സസ്യങ്ങളുടെ വളർച്ച ആഗോളതലത്തിൽ 15 മുതൽ 30 ശതമാനം വരെ കുറയുമെന്നും സമുദ്രങ്ങളിൽ ഉൽപാദന ക്ഷമത അഞ്ച് മുതൽ 15 ശതമാനം വരെ കുറയുമെന്നും ഗവേഷകർ പറയുന്നു. ഈ പ്രത്യാഘാതങ്ങളിൽ നിന്ന് കരകയറാൻ പത്ത് വർഷത്തിലധികം എടുക്കുമെന്നും പഠനം വെളിപ്പെടുത്തുന്നു. ഒമ്പത് രാജ്യങ്ങളിൽ ആണവായുധങ്ങളുണ്ടെങ്കിലും പാകിസ്ഥാനും ഇന്ത്യയും മാത്രമാണ് തങ്ങളുടെ ആയുധശേഖരം അതിവേഗം വർദ്ധിപ്പിക്കുന്നതെന്ന് ഗവേഷകൻ റോബോക്ക് പറയുന്നു.