കൊല്ലം: ഭാര്യയുടെ ആത്മഹത്യയെ തുടർന്ന് അറസ്റ്റിലായ നടൻ ഉണ്ണി രാജൻ പി ദേവിനെ കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. നെടുമങ്ങാട് ഡിവൈഎസ്പി ജെ. ഉമേഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം അങ്കമാലിയിലെ വീട്ടിൽ നിന്നാണ് ഇന്നലെ രാവിലെ പ്രതിയെ അറസ്റ്റ് ചെയ്‌തത്.
ഭാര്യയുടെ മരണം, ഉണ്ണി പി ദേവിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു തെളിവെടുപ്പിന് ശേഷം തിരുവനന്തപുരത്തെത്തിച്ച പ്രതിയെ വീഡിയോ കോൺഫറൻസിംഗ് വഴി നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയായിരുന്നു. കേസിൽ രണ്ടാം പ്രതിയായ ഉണ്ണിയുടെ അമ്മ ശാന്തമ്മയെ കൊവിഡ് പോസിറ്റീവ് ആയതിനാൽ അറസ്റ്റ് ചെയ്‌തിട്ടില്ല. സ്ത്രീധന പീഡനവും ആത്മഹത്യാ പ്രേരണാകുറ്റവുമാണ് പ്രതികളുടെ പേരിൽ ചുമത്തിയിട്ടുള്ളത്.
READ MORE:ഭാര്യയുടെ മരണം, നടൻ ഉണ്ണിയുടെ അറസ്റ്റ് രേഖപ്പെടുത്തി
ഉണ്ണിയുടെ ഭാര്യ പ്രിയങ്ക തിരുവനന്തപുരം വട്ടപ്പാറയിലെ വീട്ടില്‍ വച്ചാണ് ആത്മഹത്യ ചെയ്‌തത്. കഴിഞ്ഞ 13നാണ് പ്രിയങ്കയെ വെമ്പായത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രിയങ്കയുടെ ആത്മഹത്യയ്ക്ക് കാരണം സ്ത്രീധനത്തെ ചൊല്ലിയുള്ള ഗാര്‍ഹിക പീഡനമാണെന്ന് ആരോപിച്ച് സഹോദരന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് തലേ ദിവസം പ്രിയങ്കയും വട്ടപ്പാറ പൊലീസില്‍ ഉണ്ണിക്കെതിരെ പരാതി നല്‍കിയിരുന്നു. മർദനമേറ്റതിന്‍റെയും അസഭ്യം പറയുന്നതിന്‍റെയും ദൃശ്യങ്ങള്‍ സഹിതമാണ് പരാതി നല്‍കിയത്. ഇതിന് പിന്നാലെ പ്രിയങ്ക വീട്ടില്‍ തൂങ്ങി മരിക്കുകയായിരുന്നു. മുൻപ് പ്രിയങ്ക അങ്കമാലി പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.
READ MORE:രാജന്‍ പി.ദേവിന്‍റെ മകന്‍റെ ഭാര്യയുടെ ആത്മഹത്യയിൽ ആരോപണവുമായി ബന്ധുക്കൾ
ഉണ്ണിയുടെ ഭീഷണിയെ തുടര്‍ന്നാണ് പ്രിയങ്ക ആത്മഹത്യ ചെയ്‌തതെന്ന് കുടുംബം ആരോപിക്കുന്നു. പരാതി ലഭിച്ചിട്ടും പൊലീസിന്‍റെ ഭാഗത്ത് നിന്നും നടപടിയുണ്ടായില്ലെന്നും സ്വാധീനം ഉപയോഗിച്ച് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നും കുടുംബം ആരോപിച്ചു.