ചെന്നൈ:തമിഴ് ചലച്ചിത്ര രംഗത്തെ പ്രമുഖ ഹാസ്യ താരം ബോണ്ട മണി അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്നാണ് അന്ത്യം. 60 വയസായിരുന്നു (Renowned Tamil Actor and Comedian Bonda Mani Passes Away).
ശനിയാഴ്‌ച രാത്രി ചെന്നൈ പൊഴിച്ചലൂരിലെ വസതിയിൽ കുഴഞ്ഞു വീണ ഇദ്ദേഹത്തെ ഉടൻ തന്നെ ക്രോംപേട്ടിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ഒരു വർഷത്തോളമായി ചികിത്സയിലായിരുന്നു ഇദ്ദേഹം. അവിസ്‌മരണീയമായ പ്രകടനങ്ങളിലൂടെ സിനിമാസ്വാദകരെ കുടുകുടെ ചിരിപ്പിച്ച പ്രിയ താരത്തിന്‍റെ വിയോഗം തമിഴ് സിനിമാലോകത്തെയാകെ വേദനിപ്പിക്കുന്നതാണ്.
ഏറെ നാളായി ആരോഗ്യ പ്രശ്‌നങ്ങളുമായി മല്ലിടുകയായിരുന്ന ബോണ്ട മണിയുടെ മരണവാർത്ത സിനിമ പി ആർ ഒ ഗോവിന്ദരാജ് ആണ് പുറത്തുവിട്ടത്. നടന്‍റെ ഭൗതിക ശരീരം നിലവിൽ പൊഴിച്ചാലൂരിലെ വസതിയിൽ പൊതുദർശനത്തിന് വച്ചിരിക്കുകയാണ്. വൈകുന്നേരം 5 മണിക്ക് ക്രോംപേട്ടിലെ ശ്‌മശാനത്തിൽ സംസ്‌കാരം നടക്കും.
ശ്രീലങ്കയിലെ മാന്നാർ ജില്ല സ്വദേശിയായ ബോണ്ട മണി 1991ൽ ഭാഗ്യരാജ് സംവിധാനം ചെയ്‌ത 'പാവുന്നു പവുനുതാൻ' (Pavunnu Pavunudhaan) എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറുന്നത്. 'പൊങ്കാലൊ പൊങ്കൽ', 'സുന്ദര ട്രാവൽസ്', 'മരുദമല', 'വിന്നർ', 'വേലായുധം' തുടങ്ങിയ നിരവധി സിനിമകളിലെ ഹാസ്യ വേഷങ്ങളിലൂടെ അദ്ദേഹം പ്രശസ്‌തിയാർജിച്ചു. ഏകദേശം മൂന്ന് പതിറ്റാണ്ടോളം നീണ്ട സിനിമ കരിയറിൽ 270 ചലച്ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചത്.
കോമഡി ടൈമിംഗിലൂടെയും അസാമാന്യ പ്രകടനങ്ങളിലൂടെയും തമിഴ് സിനിമാ പ്രേമികളുടെ ഹൃദയത്തിൽ തന്‍റെ പേര് പതിപ്പിക്കാൻ അദ്ദേഹത്തിനായി. 2023ൽ പുറത്തിറങ്ങിയ 'വാ വരലാം വാ' എന്ന തമിഴ് ചിത്രത്തിലാണ് ബോണ്ട മണി അവസാനമായി അഭിനയിച്ചത്. നിരവധി നാടക പ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുള്ള "സായി കലൈ കൂടം" എന്ന ഒരു സ്റ്റേജ് ഡ്രാമ ട്രൂപ്പും ബോണ്ട മണി നടത്തിയിരുന്നു.
ടെലിവിഷൻ സീരിയലുകളിലും ബോണ്ട മണി വേഷമിട്ടിരുന്നു. 'എങ്ക വീട്ടു മീനാക്ഷി' (2021) എന്ന സീരിയയിലെ പാമ്പാട്ടിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. വെള്ളിത്തിരയിൽ പകർന്നാടിയ കഥാപാത്രങ്ങളിലൂടെ, സമ്മാനിച്ച നിലയ്‌ക്കാത്ത പൊട്ടിച്ചിരികളിലൂടെ ഐതിഹാസിക ഹാസ്യനടൻ പ്രേക്ഷകരുടെ ഉള്ളിൽ എക്കാലവും ജീവിക്കും. മാലതിയാണ് ബോണ്ട മണിയുടെ ഭാര്യ. ഒരു മകനും മകളുമുണ്ട്.
ALSO READ:കാക്കയിലെ പഞ്ചമിക്ക് ഷാര്‍ജയില്‍ അന്ത്യം; ഹൃദയം നുറുങ്ങുന്ന വേദനയില്‍ സഹപ്രവര്‍ത്തകര്‍