മലയാളത്തിന്‍റെ ഹിറ്റ് സംവിധായകന്‍ സിദ്ദിഖിന് രാഷ്‌ട്രീയ നേതൃത്വത്തിന്‍റെ ആദരാഞ്ജലി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെ നിരവധി പ്രമുഖര്‍ സിദ്ദിഖിന്‍റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. ജനപ്രിയ ചലച്ചിത്രകാരനെയാണ് നഷ്‌ടമായതെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
ഗൗരവതരമായ ജീവിത പ്രശ്‌നങ്ങളെ നര്‍മ്മ മധുരമായ ശൈലിയില്‍ അവതരിപ്പിക്കുന്നതില്‍ സിദ്ദിഖ് ശ്രദ്ധേയമായ മികവ് പുലര്‍ത്തിയിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ രാജന്‍, സ്‌പീക്കര്‍ എഎന്‍ ഷംസീര്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങി രാഷ്‌ട്രീയ മേഖലയിലെ നിരവധി പ്രമുഖരും സിദ്ദിഖിന് സോഷ്യല്‍ മീഡിയയിലൂടെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
'മലയാളക്കരയാകെ ചിരിയുടെ മായാത്ത ഓർമ്മകൾ സമ്മാനിച്ച് സിദ്ദിഖ് യാത്ര ആവുകയാണ്. സിദ്ദിഖ് എന്ന സംവിധായകനെ ഓർക്കുമ്പോൾ തന്നെ അദ്ദേഹത്തിന്‍റെ ഓരോ സിനിമകളിലെയും കഥാപാത്രങ്ങൾ വന്ന് നമ്മെ ചിരിപ്പിക്കുന്ന കാഴ്‌ചകളാണ് കാണാനാവുക. അത്രമേൽ നമ്മുടെയെല്ലാം ഹൃദയങ്ങളിൽ സ്ഥാനം പിടിച്ച അനശ്വര പ്രതിഭയാണ് സിദ്ദിഖ്. ഒട്ടേറെ കലാകാരൻമാരെ അവരുടെ കഴിവുകൾ തിരിച്ചറിഞ്ഞ് മുഖ്യധാരയിലേക്ക് കൊണ്ടുവരികയും ചെയ്‌തു.
സിദ്ദിഖിന്‍റെ വിയോഗം മലയാള ചലച്ചിത്ര ലോകത്തിന് മാത്രമല്ല മറിച്ച് നമുക്ക് ഓരോരുത്തരക്കും തന്നെ വലിയ നഷ്‌ടമാണ്. രണ്ടര മണിക്കൂർ സിനിമാജാലകത്തിൽ നിന്ന് പുറത്തുവന്നാലും അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങൾ നമ്മോടൊപ്പം കൂടെ വരും. അത്തരത്തിൽ സിനിമ ഒരുക്കുന്നതിൽ മികവ് കാണിച്ച ഒരു കലാകാരനാണ് ഇല്ലാതായിരിക്കുന്നത്. സിദ്ദിക്കാ വിട ചൊല്ലുന്നു. ആദരാഞ്ജലികൾ അർപ്പിക്കുന്നു' - മന്ത്രി കെ.രാജന്‍ കുറിച്ചു.
'സംവിധായകൻ സിദ്ദിഖിന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. പച്ചയായ ജീവിതങ്ങളെ നർമ്മത്തിൽ ചാലിച്ച് സിനിമാസ്വാദകർക്ക് മുന്നിൽ അവതരിപ്പിക്കുന്നതിൽ അദ്ദേഹം എന്നും മികച്ചുനിന്നിരുന്നു. കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്നും മായാതെ നിൽക്കുന്ന ഒരുപാട് ഹാസ്യ രംഗങ്ങൾ സിദ്ദിഖിന്‍റെ എല്ലാ ചിത്രങ്ങളിലും ഉണ്ട്. ലാൽ എന്ന സംവിധായകനോടൊപ്പം ചേർന്ന് അദ്ദേഹം ഒരുക്കിയ ചിത്രങ്ങൾ, ഏറെ ശ്രദ്ധേയമായിരുന്നു. അദ്ദേഹത്തിന്‍റെ ചിത്രത്തിലെ ചില ഡയലോഗുകൾ നമ്മൾ നിത്യ ജീവിതത്തിൽ പലപ്പോഴും ഉപയോഗിക്കാറുണ്ട്.
ഹാസ്യത്തിന്‍റെ പുതിയ മുഖം മലയാളിക്ക് പരിചയപ്പെടുത്തിയ സിദ്ദിഖിന്‍റെ വിയോഗം മലയാള സിനിമയ്ക്ക് കനത്ത നഷ്‌ടമാണ്. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുഗുവിലും ഹിന്ദിയിലും ചലച്ചിത്ര മേഖലയ്ക്ക് സംഭാവന നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞു. ചലച്ചിത്ര ആസ്വാദകരുടെയും അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു ' - സ്‌പീക്കര്‍ എഎന്‍ ഷംസീര്‍ കുറിച്ചു.
'മലയാള ചലച്ചിത്ര രംഗത്തെ അതുല്യനായ കലാകാരനും സംവിധായകനുമായ സിദ്ദിഖിന് പ്രണാമം. ഹാസ്യാനുകരണ കലയിലൂടെ രംഗപ്രവേശം നടത്തി ഒരു മുഴം നീളെ ഹാസ്യ ചിത്രങ്ങൾക്ക് അകമ്പടിക്കാരനായി നിന്ന സിദ്ദിഖ് തന്‍റേതായ ശൈലിയിലൂടെ വ്യത്യസ്‌ത ഭാവങ്ങളിൽ ചലച്ചിത്ര ലോകത്ത് കളം നിറഞ്ഞാടുകയായിരുന്നു.
മനുഷ്യബന്ധങ്ങളുടെ ആഴവും പരപ്പും ഇത്ര തന്മയത്വത്തോടെ അവതരിപ്പിച്ച കലാകാരന്‍റെ സംവിധാന മികവിലും ആസ്വാദകരെ പിടിച്ചുനിർത്താനുള്ള കഴിവിന് മുൻപിലും ഒരു നിമിഷം ആരും നമിച്ചുപോകും. സിദ്ദിഖിന്‍റെ വിടവാങ്ങലോടെ മലയാള ചലച്ചിത്ര ലോകത്തിന് ഉണ്ടാകുന്ന നഷ്‌ടം ചെറുതായിരിക്കില്ല. അദ്ദേഹത്തിന്‍റെ വേർപാടിൽ സങ്കടപ്പെടുന്ന കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു, പ്രണാമം. ആദരാഞ്ജലികൾ' - രമേശ് ചെന്നിത്തല കുറിച്ചു.
'മലയാളത്തിന്‍റെ പ്രിയപ്പെട്ട സംവിധായകൻ സിദ്ദിഖിന് ആദരാഞ്ജലികൾ. മലയാള സിനിമയിൽ വേറിട്ട ശൈലി ആവിഷ്‌കരിച്ച് നടപ്പിലാക്കിയ സംവിധായകനായിരുന്നു സിദ്ദിഖ്. അദ്ദേഹത്തിന്‍റെ വിയോഗം സിനിമ മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടം തന്നെയാണ്. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും അഗാധമായ ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ...' - ചാണ്ടി ഉമ്മന്‍ കുറിച്ചു.
'സംവിധായകൻ എന്ന പേരിനൊപ്പം സിദ്ദിഖ്-ലാൽ എന്ന് കണ്ടാൽ ആദ്യ ദിവസം തന്നെ ആ സിനിമ കാണണമെന്ന നിർബന്ധം ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു മലയാളിക്ക്. പിൽക്കാലത്ത് ആ കൂട്ടുകെട്ട് വേർപിരിഞ്ഞപ്പോൾ സിനിമാപ്രേമികളായ മലയാളികൾ ഒന്നടങ്കം വേദനിച്ച നിമിഷം ഉണ്ടായിരുന്നു. മലയാളികളുടെ മനസ്സിൽ അത്രയ്ക്ക് ആ പേരുകൾ ചിരപ്രതിഷ്‌ഠ നേടിയ ഒരു കാലമായിരുന്നു അത്.
മിമിക്രിയെ പ്രൊഫഷണലായി ചിട്ടപ്പെടുത്തി ജനപ്രിയം ആക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് സിദ്ദിഖ്. സിനിമ തന്‍റെ കലയാക്കാൻ അദ്ദേഹത്തിന് വലിയ കാലമൊന്നും വേണ്ടിവന്നില്ല. ആ മനുഷ്യന്‍റെ വിടവാങ്ങൽ വലിയ വിടവ് തന്നെയാണ് മലയാള കലാലോകത്തിന്. ഏറെ പ്രിയപ്പെട്ട കലാകാരന് ആദരാഞ്ജലികൾ. അദ്ദേഹത്തിന്‍റെ സഹപ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും വേദനയിൽ പങ്കുചേരുന്നു' -എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ കുറിച്ചു.
Also Read:താരങ്ങളുടെ പ്രിയ സംവിധായകന്‍ ; സിദ്ദിഖിനെ അനുസ്‌മരിച്ച് മലയാള സിനിമാലോകം
'മലയാളികൾക്ക് എക്കാലവും ഓർക്കാൻ നല്ല ചിത്രങ്ങൾ സമ്മാനിച്ച അതുല്യ സംവിധായകന്മാരിൽ ഒരാളായിരുന്നു സിദ്ദിഖ്. സുഖം ഇല്ലാതെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന വാർത്ത കണ്ടപ്പോഴും ജീവിതത്തിലേക്ക് മടങ്ങി വരുമെന്ന് എല്ലാവരെയും പോലെ ആഗ്രഹിച്ചിരുന്നു. നിര്യാണത്തിൽ അനുശോചിക്കുന്നു. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ' - മുന്‍ മന്ത്രി ജി.സുധാകരന്‍ കുറിച്ചു.