Justin Bieber diagnosed with Ramsay Hunt syndrome: ലോകമൊട്ടാകെ ആരാധകരുള്ള കനേഡിയന്‍ പോപ് ഗായകനാണ് ജസ്‌റ്റിന്‍ ബീബര്‍. അടുത്തിടെയാണ് തനിക്ക് റാംസി ഹണ്ട് സിന്‍ഡ്രോം ഉണ്ടെന്ന വെളിപ്പെടുത്തലുമായി ഗായകന്‍ രംഗത്തെത്തിയത്. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് താരം തന്‍റെ ജസ്‌റ്റിസ് വേള്‍ഡ് ടൂര്‍ നിര്‍ത്തിവച്ചിരുന്നു. ടൊറന്‍റോയിലെ സംഗീത പരിപാടിക്ക് മണിക്കൂറുകള്‍ ശേഷിക്കവെയായിരുന്നു ബീബറുടെ ഈ വെളിപ്പെടുത്തല്‍. താരത്തിന്‍റെ ഈ വെളിപ്പെടുത്തല്‍ സംഗീത പ്രേമികളെ ഒന്നടങ്കം നിരാശരാക്കിയിരുന്നു.
Justin Bieber back to stage: എന്നാല്‍ ഇപ്പോഴിതാ ആരാധകര്‍ക്ക് സന്തോഷമേകുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഊര്‍ജ്ജസ്വലനായി ബീബര്‍ സ്‌റ്റേജിലേക്ക് മടങ്ങിയെത്തി. റാംസി ഹണ്ട് സിന്‍ഡ്രോം ബാധിച്ചതിനെ തുടര്‍ന്ന് സ്‌റ്റേജ് ഷോകള്‍ റദ്ദാക്കിയതിന് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് താരം വീണ്ടും സ്‌റ്റേജിലെത്തുന്നത്.
ഇറ്റലിയില്‍ ഞായറാഴ്‌ച(31.07.2022) രാത്രി നടന്ന ലൂക്ക സമ്മര്‍ ഫെസ്‌റ്റിവലിലാണ് നീണ്ട ഇടവേളയ്‌ക്ക് ശേഷം താരം പ്രകടനം നടത്തിയത്. ബീബറുടെ ഊര്‍ജ്ജസ്വലമായുള്ള ഈ മടങ്ങിവരവിന്‍റെ ദൃശ്യങ്ങളും പ്രകടനങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. ഷര്‍ട്ടിടാതെ താരം നൃത്തം ചെയ്യുന്നതിന്‍റെ വീഡിയോ ക്ലിപ്പുകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
വര്‍ഷാവസാനത്തോടെ മിഡില്‍ ഈസ്‌റ്റ്, ഏഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലായി 12ലധികം പ്രകടനങ്ങള്‍ ബീബര്‍ നടത്തും. ശേഷം ദക്ഷിണാഫ്രിക്കയിലും താരം രണ്ട് ഷോകള്‍ അവതരിപ്പിക്കും.
തനിക്ക് റാംസി ഹണ്ട് സിൻഡ്രോം ഉണ്ടെന്നും അതിന്‍റെ ചികിത്സയ്‌ക്കായി കുറച്ച് സമയമെടുക്കുമെന്നും ബീബര്‍ പറഞ്ഞു. തന്‍റെ ഷോകൾ റദ്ദാക്കിയതിൽ നിരാശരായവരോട് ജസ്‌റ്റിന്‍ വീഡിയോ സന്ദേശം പങ്കുവച്ചിരുന്നു. വേള്‍ഡ് ടൂറിലെ ഏതാനും ഷോകള്‍ റദ്ദാക്കിയ വിവരം തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജിലൂടെ ജൂണിലാണ് ഗായകന്‍ വെളിപ്പെടുത്തിയത്.
'നിങ്ങള്‍ക്ക് കാണാനാകുന്നത് പോലെ, എന്‍റെ കണ്ണ് ചിമ്മാനാകുന്നില്ല. മുഖത്തെ ഒരു വശം കൊണ്ട് ചിരിക്കാന്‍ പോലും സാധിക്കുന്നില്ല. ഈ മൂക്ക് ചലിക്കില്ല. ഇത് വളരെ ഗൗരവമുള്ളതാണ്. രോഗം ഗുരുതരമാകരുത് എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ശാരീരികമായി എനിക്കത് ചെയ്യാന്‍ കഴിയില്ല. വ്യക്തമായും, ഞാന്‍ വേഗത കുറയ്‌ക്കണമെന്ന് എന്‍റെ ശരീരം എന്നോട് പറയുന്നു. നിങ്ങള്‍ മനസ്സിലാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
ഞാന്‍ ഈ സമയം പൂര്‍ണമായും അതിന് ശേഷം പഴയത് പോലുള്ള ജീവിതത്തിലേക്ക് മടങ്ങാനും ഉപയോഗിക്കും. അതേസമയം സുഖം പ്രാപിക്കാന്‍ എത്ര സമയമെടുക്കുമെന്ന് എനിക്ക് ഉറപ്പില്ല. മുഖം സാധാരണ നിലയിലാക്കാന്‍ ഞാന്‍ മുഖത്തെ വ്യായാമം ചെയ്യുന്നുണ്ട്. ഞാന്‍ ദൈവത്തെ വിശ്വസിക്കുന്നു. ഇതെല്ലാം ഒരു നിമിത്തമാണ്. എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ എനിക്കറിയില്ല', ജസ്‌റ്റിന്‍ ബീബര്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.
റാംസി ഹണ്ട് സിന്‍ഡ്രോം ഒരു ചെവിക്ക് സമീപമുള്ള മുഖത്തെ നാഡിയെ ബാധിക്കുമ്പോള്‍ അത് മുഖത്തെ പക്ഷാഘാതത്തിന് കാരണമാകും. ഇത് കേള്‍വി കുറവിനും കാരണമാകും. ചിക്കന്‍പോക്‌സിന് കാരണമാകുന്ന അതേ വൈറസ് മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്.
Also Read: 'പുഞ്ചിരിക്കാനാവുന്നില്ല, കണ്ണ് ചിമ്മാനും' ; രോഗത്തെക്കുറിച്ച് വെളിപ്പെടുത്തി ജസ്‌റ്റിന്‍ ബീബര്‍