കേരളം

kerala

പിന്‍വാങ്ങിയത് വലിയൊരു പാഠപുസ്‌തകമെന്ന് ജോണ്‍ ബ്രിട്ടാസ്; അനുശോചനവുമായി സീനത്തും ദീപ നിശാന്തും

രാജ്യസഭ എംപി ജോണ്‍ ബ്രിട്ടാസ്, എഴുത്തുകാരി ദീപ നിശാന്ത്, നടി സീനത്ത്, നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍ എന്നിവർ പ്രിയ നടന് അനുശോചനം രേഖപ്പെടുത്തി.

By

Published : Mar 27, 2023, 3:22 PM IST

Published : Mar 27, 2023, 3:22 PM IST

Malayalam legend actor Innocent  John Brittas remembers  John Brittas  ജോണ്‍ ബ്രിട്ടാസ്  മരണം മാത്രമാണ് സത്യമെന്ന് സീനത്ത്  രസിപ്പിക്കാൻ ഇന്നസെന്‍റിന് മാത്രമേ കഴിഞ്ഞിട്ടു  ജോണ്‍ ബ്രിട്ടാസ് കുറിച്ചു  ആന്‍റണി പെരുമ്പാവൂര്‍ കൂറിച്ചു  ആന്‍റണി പെരുമ്പാവൂര്‍  എഴുത്തുകാരി ദീപ നിശാന്ത് കുറിച്ചു  എഴുത്തുകാരി ദീപ നിശാന്ത്
പിന്‍വാങ്ങിയത് വലിയൊരു പാഠപുസ്‌തകമെന്ന് ജോണ്‍ ബ്രിട്ടാസ്

ഇന്നസെന്‍റിന് അനുശോചനം രേഖപ്പെടുത്തി സിനിമ- സാംസ്‌കാരിക- രാഷ്‌ട്രീയ പ്രമുഖര്‍. പ്രമുഖ മാധ്യമ പ്രവര്‍ത്തകനും രാജ്യസഭ എംപിയുമായ ജോണ്‍ ബ്രിട്ടാസും ഇന്നസെന്‍റിന് അനുശോചനം രേഖപ്പെടുത്തി. പഠനത്തിൽ പിന്നോട്ടായിരുന്നുവെന്ന് സ്വയം പറഞ്ഞിരുന്ന ഇന്നസെന്‍റ് ചേട്ടൻ എല്ലാവർക്കും ഒരു വലിയ പാഠപുസ്‌തകമാണെന്നാണ് ജോണ്‍ ബ്രിട്ടാസ് പറയുന്നത്. എഴുത്തുകാരി ദീപ നിശാന്ത്, നടി സീനത്ത്, നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍ എന്നിവരും പ്രിയ നടന് അനുശോചനം രേഖപ്പെടുത്തി.

'വലിയൊരു പാഠപുസ്‌തകമാണ് പിൻവാങ്ങുന്നത്... ഇന്നസെന്‍റ് ചേട്ടനുമായുള്ള ഹൃദയബന്ധത്തിന് ഒരുപാട് വർഷങ്ങളുടെ പഴക്കവും ആഴവുമുണ്ട്... എങ്ങനെയാണ് ഇന്നസെന്‍റ് ചേട്ടനെ നിർവചിക്കേണ്ടത്? അഭിനേതാവ്, ചലച്ചിത്ര സംഘാടകൻ, സാമൂഹ്യ-രാഷ്ട്രീയ നേതാവ്, മനുഷ്യ സ്‌നേഹി... ഈ കളങ്ങൾ മാത്രം പോരാ ഇന്നസെന്‍റിനെ അടയാളപ്പെടുത്താൻ.

രണ്ടു തവണയാണ് അർബുദത്തെ അതിജീവിച്ചത്, തളർന്നു പോയേക്കാവുന്ന രോഗാവസ്ഥയിൽ എല്ലാവരെയും ചിരിപ്പിച്ചിച്ചത്, കാൻസർ വാർഡിൽ പോലും ചിരി കണ്ടെത്തിയത്, ഏവരെയും ചിന്തിപ്പിച്ചത്. അസാമാന്യ മനോധൈര്യമുള്ളവർക്കേ ഇതൊക്കെ സാധിക്കൂ. സ്വന്തം പരാജയങ്ങളെ, അബദ്ധങ്ങളെ ഏറ്റവും ആസ്വദിച്ച് പറഞ്ഞ് മറ്റുള്ളവരെ രസിപ്പിക്കാൻ ഇന്നസെന്‍റിന് മാത്രമേ കഴിഞ്ഞിട്ടുള്ളൂ. പഠനത്തിൽ പിന്നോട്ടായിരുന്നു എന്ന് എപ്പോഴും പറയുമായിരുന്ന ഇന്നസെന്‍റ് ചേട്ടൻ എല്ലാവർക്കും ഒരു വലിയ പാഠപുസ്‌തകമാണ്.

ജീവിതത്തിൽ നിന്നും അദ്ദേഹം നേടിയ അനുഭവങ്ങൾ ഒന്നും അദ്ദേഹം സ്വകാര്യ സ്വത്താക്കിയില്ല. എല്ലാം മറ്റുള്ളവർക്കായി പങ്കുവെച്ചു. പലതും എനിക്ക് പുതിയ അറിവുകളായി. ഞങ്ങൾക്കിടയിലെ സംസാരത്തിന് ഒരിക്കലും അതിരുകൾ ഉണ്ടായിരുന്നില്ല... എവിടെയൊക്കെയോ പോയി. ഓരോ വർത്തമാനവും സ്നേഹത്തിന്‍റെയും പരസ്‌പര വിശ്വാസത്തിന്‍റെയും തിരിച്ചറിവുകൾ ആയിരുന്നു ... മറക്കാത്ത ഓർമകൾക്ക് മരണമില്ല... പ്രണാമം.' -ജോണ്‍ ബ്രിട്ടാസ് കുറിച്ചു.

'മലയാള സിനിമയുടെ ചിരി മാഞ്ഞു. ആദരാഞ്ജലികള്‍ ഞങ്ങളുടെ ഇന്നച്ചന്‍ ഇനി ഇല്ല. എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല, ഒന്നും പറയാൻ കഴിയാത്ത അവസ്ഥ. ആരെയും വേദനിപ്പിക്കാത്ത ആളായിരുന്നു ഞങ്ങളുടെ ഇന്നച്ചൻ. എന്ത് വലീയ കാര്യവും തമാശയോടെ മാത്രം പറയുന്ന ഇന്നച്ചൻ ഇനി ഇല്ല. മരണം -മരണം മാത്രമാണ് സത്യം. ഇന്ന് നീ നാളെ ഞാൻ' -നടി സീനത്ത് കുറിച്ചു.

'പ്രിയപ്പെട്ട ഇന്നസെന്‍റ് ചേട്ടൻ ഇനിയില്ലെന്ന് മനസ്സിനെ പറഞ്ഞു വിശ്വസിപ്പിക്കുവാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.. എനിക്ക് അദ്ദേഹം തന്ന സ്നേഹത്തിനു പകരം വെയ്ക്കാൻ ഒന്നും ഇല്ല.. പ്രണാമം.' -ആന്‍റണി പെരുമ്പാവൂര്‍ കൂറിച്ചു.

'പോയെന്നറിഞ്ഞ സമയം മുതൽ ഇന്നേരം വരെ പല ചിത്രങ്ങളിലെ ഇന്നസെൻ്റ് രംഗങ്ങൾ കണ്ടിരിക്കുകയായിരുന്നു... മിഥുനത്തിലെ കഥാപാത്രമാണ് വ്യക്തിപരമായി ഏറെയിഷ്‌ടം. കയ്യും കെട്ടിയുള്ള ആ നിൽപ്പ്! ബിഗ് ബിയിലെ ഒരൊറ്റ രംഗം കണ്ട് ചിരിച്ചതിന് കണക്കില്ല.. "ആഴ്ചേലൊരിക്കൽ മുണ്ടുടുക്കണന്നാണ് മുഖ്യമന്ത്രി പറയണത്. മുണ്ടുടുപ്പിക്കാൻ എംഎൽഎ മാരെ പറഞ്ഞയക്കോ? ബാറുള്ളോടത്തോളം കാലം ഒരു ഡബിൾമുണ്ട് ഒറ്റക്കൊരാൾക്കുടുക്കാൻ പറ്റില്ല.." എന്നും പറഞ്ഞ് റോഡിൽ നിലത്തു കിടന്നുരുളുന്ന ആ ഒരൊറ്റ രംഗം!

റാംജിറാവുവിലെ ഉടനീള പ്രകടനം... കിലുക്കത്തിലെ കിട്ടുണ്ണിയേട്ടൻ... ഡോക്‌ടർ പശുപതി.. വിയറ്റ്നാം കോളനി... ഡയലോഗിലൂടെയും ശരീരഭാഷയിലൂടെയും ഇങ്ങനെ ചിരിപ്പിച്ചൊരാൾ വേറെയില്ലെന്ന് തോന്നിപ്പോകും... മരിച്ചെന്നിപ്പോഴും തോന്നുന്നില്ല... ഇനിയും ചിരിപ്പിക്കാനായി ആ ചിത്രങ്ങൾ ബാക്കിയുണ്ടല്ലോ...' -എഴുത്തുകാരി ദീപ നിശാന്ത് കുറിച്ചു.

Also Read:'ഈ സെല്‍ഫി എന്നുടെ പെരിയ അച്ചീവ്മെന്‍റ്'; ഇന്നസെന്‍റിനെ കുറിച്ച് സൂര്യ

ABOUT THE AUTHOR

...view details