കോഴിക്കോട്: നാദാപുരത്ത് കള്ളവോട്ടും, ഇരട്ട വോട്ടും തടയാൻ 26 ബൂത്തുകളിൽ കേന്ദ്ര സേന വിന്യസിക്കുകയും വെബ് ക്യാമറകളും സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർഥി അഡ്വ കെ. പ്രവീൺ കുമാർ. പാർട്ടി കേന്ദ്രങ്ങളിലെ പ്രശ്നബാധിത ബൂത്തുകൾ, പ്രശ്നബാധിത ഗണത്തിൽപ്പെടുത്താൻ കലക്ടർ തയ്യാറായില്ലെന്നും സ്ഥാനാർഥി ആരോപിച്ചു. നാദാപുരത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാദാപുരത്ത് കേന്ദ്രസേനയെ വിന്യസിപ്പിക്കണമെന്ന് ആവശ്യം
പാർട്ടി കേന്ദ്രങ്ങളിലെ പ്രശ്നബാധിത ബൂത്തുകൾ, പ്രശ്നബാധിത ഗണത്തിൽപ്പെടുത്താൻ കലക്ടർ തയ്യാറായില്ലെന്നും സ്ഥാനാർഥി ആരോപിച്ചു
സിപിഎം കേന്ദ്രങ്ങളിൽ യുഡിഎഫ് ബൂത്ത് ഏജന്‍റുമാർക്ക് ബൂത്തിലിരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. സിപിഎം പാർട്ടി അംഗങ്ങളുടെയും ബന്ധുക്കളുടെയും വോട്ടുകൾ വ്യാപകമായി ഇരട്ടവോട്ടുകളായി ചേർത്തിട്ടുണ്ട്. കഴിഞ്ഞ തവണ നാദാപുരത്ത് തോറ്റത് സിപിഎമ്മിന്‍റെ കള്ളവോട്ടുകളും ഇരട്ടവോട്ടുകളും കാരണമാണെന്നും പ്രവീൺ കുമാർ പറഞ്ഞു .എടച്ചേരി, വളയം, വാണിമേൽ, നരിപ്പറ്റ എന്നീ പാർട്ടി ഗ്രാമങ്ങളിലാണ് 26 പ്രശ്നബാധിത ബൂത്തുകൾ. ഇവിടങ്ങളിൽ കേന്ദ്ര സേനയെയും വെബ് ക്യാമറയും സ്ഥാപിക്കണം .
96% വോട്ടുകളാണ് ഇവിടങ്ങളിൽ പോളിംഗ് രേഖപ്പെടുത്തുന്നത്. ഈ കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് കലക്ടർക്ക് നിവേദനം നൽകിയെങ്കിലും കലക്ടർ പരാതി ഇലക്ഷൻ കമ്മിഷന് ഫോർവ്വേഡ് ചെയ്തിട്ടില്ലെന്നും പ്രവീൺ പറഞ്ഞു. കലക്ടറുടെ നടപടിക്കെതിരെ ഇന്ന് ഹൈക്കോടതിയെ സമീപിക്കുമെന്നും സ്ഥാനാർഥി പറഞ്ഞു.