തിരുവനന്തപുരം:സംസ്ഥാനത്താകമാനം പ്രവർത്തിക്കുന്ന ആയിരത്തോളം ഔട്ട്ഡോർ അഡ്വർടൈസിങ് സ്ഥാപനങ്ങളും ലോക്‌ഡൗണിനെ തുടർന്ന് പ്രതിസന്ധിയിലാണ്. പ്രളയത്തിനും സർക്കാരിന്‍റെ ഫ്ലക്സ് നിരോധനത്തിനും പിന്നാലെ ഈ മേഖലയിൽ പ്രതിസന്ധി ഇപ്പോൾ കൂടുതല്‍ രൂക്ഷമാണ്. നിലവിൽ പരസ്യബോർഡുകൾ എല്ലാം ഒഴിഞ്ഞു കിടക്കുന്ന അവസ്ഥയാണ്. വ്യവസായമേഖല സ്തംഭിച്ച അവസ്ഥയിലായതിനാൽ വരുന്ന മാസങ്ങളിൽ ഒന്നും തന്നെ ഇവർക്ക് പുതിയ ഓര്‍ഡറുകള്‍ ലഭിക്കാൻ സാധ്യതയില്ല. സീസൺ അടിസ്ഥാനത്തിൽ ബിസിനസ് നടത്തുന്ന ഈ മേഖലയിൽ ഇപ്പോൾ ഇലക്ട്രോണിക് ഉപകരണങ്ങളുടെ പരസ്യങ്ങൾ ഏറെ എത്തേണ്ട സമയമാണ്. കുറഞ്ഞത് ഒരു വർഷമെങ്കിലും എടുക്കും ഈ മേഖല അൽപമെങ്കിലും കരകയറാൻ.
ലോക്‌ഡൗണിൽ ലോക്കായി ഔട്ട്ഡോർ അഡ്വർടൈസിങ് മേഖല
വ്യവസായമേഖല സ്തംഭിച്ച അവസ്ഥയിലായതിനാൽ വരും മാസങ്ങളിലും ഇവർക്ക് പുതിയ ഓര്‍ഡറുകള്‍ ലഭിക്കാൻ സാധ്യതയില്ല
ഔട്ട്ഡോർ അഡ്വർടൈസിങ്
ഈ മേഖലയിൽ പണിയെടുക്കുന്ന പതിനായിരക്കണക്കിന് ജീവനക്കാരാണ് ഇതോടെ ദുരിതത്തിലായിരിക്കുന്നത്. സംഘടിതമായ രൂപമില്ലാത്ത ഇവർക്ക് യാതൊരു വിധത്തിലുള്ള സർക്കാർ സഹായവും ലഭിക്കില്ല. സ്ഥിരം ജീവനക്കാർക്ക് ഏജൻസികൾ ശമ്പളം നൽകുന്നുണ്ട്. എന്നാൽ ദിവസവേതനത്തിൽ ജോലി ചെയ്‌തിരുന്നവർ ദുരിതത്തിലാണ്.