തിരുവനന്തപുരം: ജനവിധിയെ മാനിച്ച് പ്രതിപക്ഷം സര്‍ക്കാരിനെതിരെ നടത്തിയ അപവാദ പ്രചാരണങ്ങളില്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്ലാ ദിവസവും 11 മണിക്ക് കെ.സുരേന്ദ്രനും 12 മണിക്ക് രമേശ് ചെന്നിത്തലയും മാധ്യമങ്ങൾക്ക് മുന്നിൽ എത്തി അപവാദ പ്രചാരണങ്ങള്‍ നടത്തി, എന്നാൽ ജനങ്ങൾ ഇതെല്ലാം തള്ളികളഞ്ഞുവെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു.
അപവാദ പ്രചാരണങ്ങളില്‍ പ്രതിപക്ഷം മാപ്പ് പറയണമെന്ന് കാനം രാജേന്ദ്രന്‍
എൽഡിഎഫിനെ പരാജയപ്പെടുത്താൻ യുഡിഎഫ് ബിജെപിയെ സഹായിക്കുകയായിരുന്നുവെന്നും ജോസ്.കെ.മാണിയുടെ മുന്നണിയിലേക്കുള്ള വരവ് ഗുണം ചെയ്തിട്ടുണ്ടെന്നും കാനം രാജേന്ദ്രന്‍
സർക്കാരിന്‍റെ ക്ഷേമപ്രവർത്തനങ്ങൾക്കാണ് ജനങ്ങൾ വോട്ട് ചെയ്‌തതെന്നും ഇടത് വിജയത്തെ വിലകുറച്ച് കാണുകയും തങ്ങളാണ് മുന്നിലെന്ന് പറയുകയും ചെയ്യുന്ന കോൺഗ്രസിനെ കുറിച്ച് താന്‍ ഒന്നും പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആങ്ങള മരിച്ചാലും നാത്തൂന്‍റെ കണ്ണീർ കണ്ടാൽ മതി എന്നതാണ് യുഡിഎഫ് നിലപാടെന്നും എൽഡിഎഫിനെ പരാജയപ്പെടുത്താൻ യുഡിഎഫ് ബിജെപിയെ സഹായിക്കുകയായിരുന്നുവെന്നും കാനം പറഞ്ഞു. ജോസ്.കെ.മാണിയുടെ മുന്നണിയിലേക്കുള്ള വരവ് ഗുണം ചെയ്‌തിട്ടുണ്ട്. ഇടത് മുന്നണിയിൽ കേരള കോൺഗ്രസ് എമ്മിനേക്കാൾ വലിയ കക്ഷി സിപിഐ തന്നെയാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.