തിരുവനന്തപുരം :ടിപ്പർ ലോറി ഇടിച്ച് കലക്‌ടറേറ്റ് അഗ്രികൾച്ചറല്‍ വിഭാഗം മുൻ സൂപ്രണ്ട് രാധാകൃഷ്‌ണൻ നായര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. ചിറയിൻകീഴ് അയന്തിപന്തുവിള കീഴേകുത്ത് വിളഭാഗം വീട്ടിൽ ഉണ്ണി എന്ന സുധിക്കാണ് തിരുവനന്തപുരം സബ്കോടതി-3 ജഡ്‌ജി ജി. ഹരീഷ് ശിക്ഷ വിധിച്ചത്. പിഴത്തുക മരിച്ച രാധാകൃഷ്‌ണൻ നായരുടെ കുടുംബത്തിന് നൽകാനും വിധിയില്‍ പറയുന്നു.
2012 മാർച്ച് 22 നാണ് കേസിനാസ്‌പദമായ സംഭവം. രാവിലെ 10.15 മണിയോടെ ജോലിക്ക് പോകുന്ന വഴിക്കാണ് രാധാകൃഷ്‌ണൻ നായർ അപകടത്തിൽപ്പെടുന്നത്. കുടപ്പനക്കുന്ന് എസ്.ബി.ഐ ജംഗ്‌ഷന് സമീപത്തായി നിറുത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിനെ ഓവർടേക്ക് ചെയ്ത് സ്‌കൂട്ടർ ഓടിച്ച് പോകാൻ ശ്രമിച്ച രാധാകൃഷ്‌ണൻ നായരെ പുറകിലൂടെ അമിത വേഗതയിൽ വന്ന ടിപ്പർ ഇടിക്കുകയായിരുന്നു.