പാലക്കാട് : മഹാകവി ഒളപ്പമണ്ണയുടെ പേരിലുള്ള സ്‌മാരക മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. കോൺഗ്രസ് നേതാവ് എ.വി ഗോപിനാഥിൻ്റെ നേതൃത്വത്തിൽ പെരിങ്ങോട്ടുകുറുശ്ശിയിൽ മുഖ്യമന്ത്രിയ്ക്ക് വൻ സ്വീകരണമാണ് ഒരുക്കിയത്. മുഖ്യമന്ത്രിയെ വരവേൽക്കാൻ പെരിങ്ങോട്ടുകുറിശ്ശി ഗ്രാമം മുഴുവൻ പരുത്തിപ്പുള്ളി ഒളപ്പമണ്ണ സ്‌മാരകത്തിലേക്ക് ഒഴുകിയെത്തി.
ഉദ്‌ഘാടനം തുടങ്ങുന്നതിന് അര മണിക്കൂർ മുന്‍പ് തന്നെ ഇരിപ്പിടങ്ങൾ നിറഞ്ഞു. പതിനായിരങ്ങൾ തിങ്ങിനിറഞ്ഞ സദസിൽ ഉദ്‌ഘാടനം മുതൽ അവസാനം വരെ ആവേശം അലതല്ലി. കഥകളി വേഷവും തെയ്യവും തിറയും നാടൻ പാട്ടുമായി ആഘോഷ നിറവിലാണ് ഒളപ്പമണ്ണ സ്‌മാരക മന്ദിരം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചത്.
നിര്‍മാണ ചിലവ് 1.20 കോടി : സാംസ്‌കാരിക വകുപ്പിന്‍റെ ഒരു കോടിയും പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിന്‍റെ തനത് ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപയും ചെലവഴിച്ചാണ് ഇരു നിലകളിലായി സ്‌മാരക മന്ദിരം നിര്‍മാണം പൂര്‍ത്തീകരിച്ചത്. 3,675 ചതുരശ്ര അടിയില്‍ നിര്‍മിച്ച കെട്ടിടത്തില്‍ വരാന്ത, ഓഫിസ്, ലൈബ്രറി, കോണ്‍ഫറന്‍സ് ഹാള്‍, ഗ്രീന്‍ റൂം, ശുചിമുറി, മ്യൂസിയം, കോര്‍ട്ടിയാര്‍ഡ് സൗകര്യങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. മന്ദിരത്തിന് പുറത്ത് ഓപ്പണ്‍ ഓഡിറ്റോറിയവും ഒരുക്കിയിട്ടുണ്ട്.