എറണാകുളത്ത് സ്ഥാനാര്‍ഥികളായി; യുഡിഎഫിനും എല്‍ഡിഎഫിനും അപരന്മാര്‍
ഇടതു സ്വതന്ത്രൻ മനു റോയിക്ക് അപരനായി കെ.എം.മനുവും, യു.ഡി.ഫ് സ്ഥാനാർഥി ടി.ജെ.വിനോദിന്‍റെ അപരനായി സ്വതന്ത്രന്‍ എ.പി.വിനോദും മത്സരിക്കുന്നു
എറണാകുളം: മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രികളുടെ സൂക്ഷ്‌മപരിശോധന പൂര്‍ത്തിയായി. രണ്ട് അപരന്മാരുള്‍പ്പടെ പത്ത് സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. സ്വതന്ത്ര സ്ഥാനാർഥികൾ ഉൾപ്പടെ പതിനൊന്ന് പേരായിരുന്നു പത്രിക സമർപ്പിച്ചത്.
ബി.ജെ.പി.സ്ഥാനാർഥി സി.ജി രാജഗോപാലിന്‍റെ പത്രിക സ്വീകരിച്ചതോടെ പാര്‍ട്ടിയുടെ ഡമ്മി സ്ഥാനാർഥി ബാലഗോപാല ഷേണായിയുടെ നാമനിർദേശ പത്രിക സ്വമേധയാ അസാധുവായി. ഇടതു സ്വതന്ത്രൻ മനു റോയിക്ക് അപരനായി കെ.എം.മനു സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു. യു.ഡി.ഫ് സ്ഥാനാർഥി ടി.ജെ.വിനോദിന്‍റെ അപരനായി സ്വതന്ത്രന്‍ എ.പി.വിനോദുമുണ്ട്.
അബ്‌ദുല്‍ ഖാദർ വാഴക്കാല (സമാജ് വാദി ഫോർവേഡ് ബ്ലോക്ക്), സി.ജി രാജഗോപാൽ (ബി.ജെ.പി ), ബോസ്കോ കളമശ്ശേരി (യുണൈറ്റഡ് കോൺഗ്രസ് ), ജെയ്‌സണ്‍ തോമസ് (സ്വതന്ത്രന്‍), അശോക് (സ്വതന്ത്രന്‍), പി.ആർ. റെനീഷ് എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍.
റിട്ടേണിങ് ഓഫീസർ എസ്.ഷാജഹാന്‍റെ സാന്നിധ്യത്തിലാണ് കലക്‌ട്രേറ്റില്‍ നാമനിർദേശ പത്രികകളുടെ സൂക്ഷ്‌മപരിശോധന നടന്നത്. നിരീക്ഷക മാധ്വി കടാരിയ, ഡെപ്യൂട്ടി കലക്‌ടര്‍ ആർ. രേണു എന്നിവരും സന്നിഹിതരായിരുന്നു. പത്രിക പിൻവലിക്കാനുള്ള സമയപരിധി ഒക്‌ടോബര്‍ മൂന്നാം തീയതി വൈകിട്ട് മൂന്നിന് അവസാനിക്കും.