കേരളം

kerala

പാലാരിവട്ടം അഴിമതി : പിണറായി സര്‍ക്കാരും കുറ്റക്കാരെന്ന് ബിഡിജെഎസ്

By

Published : Sep 19, 2019, 6:45 PM IST

പാലത്തിന് തകരാര്‍ ഉണ്ടെന്നറിഞ്ഞിട്ടാണ് മുഖ്യമന്ത്രി പാലം ഉദ്‌ഘാടനം ചെയ്‌തത്. നിര്‍മാണ ചെലവിനുള്ള 40 ശതമാനം തുക കരാറുകാരന് കൈമാറിയത് നിലവിലെ സർക്കാരാണെന്നും ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.ഗോപകുമാർ

പാലാരിവട്ടം അഴിമതി : പിണറായി സര്‍ക്കാരും കുറ്റക്കാരെന്ന് ബിഡിജെഎസ്

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആരോപണവുമായി ബിഡിജെഎസ്. മുഖ്യമന്ത്രി പാലം ഉദ്ഘാടനം ചെയ്യുന്നതിന് ആറുമാസം മുൻപ് പാലത്തിൽ തകരാറുകൾ കണ്ടെത്തിയതാണെന്നും, പിയർക്യാപ്പും, എക്സ്പാൻഷൻ ജോയിന്റും, ബെയറിംഗുകളും തകരാറിലാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് തിരക്കിട്ട് എൽഡിഎഫ് സർക്കാർ പാലം ഉദ്ഘാടനം ചെയ്തതെന്നും ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.ഗോപകുമാർ ആരോപിച്ചു.
നിര്‍മാണ ചിലവിനുള്ള 40 ശതമാനം തുക കരാറുകാരന് കൈമാറിയത് നിലവിലെ സർക്കാരാണ്. ആയതിനാൽ പ്രശ്‌നത്തിന്‍റെ ഉത്തരവാദിത്വത്തിൽ നിന്നും മുഖ്യമന്ത്രിക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും ഒഴിഞ്ഞുമാറാൻ കഴിയില്ല. മുൻ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞടക്കം സംശയത്തിന്‍റെ നിഴലിൽ നിലനിൽക്കുന്നതിനാൽ നിലവിലെ സർക്കാർ നീതി നടത്തുമെന്ന വിശ്വാസമില്ലെന്നും ഗോപകുമാർ ചൂണ്ടിക്കാട്ടി.
പാലത്തിന്‍റെ കരാറുകാരനെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് മുഖ്യമന്ത്രി അടിയന്തരമായി വാർത്താസമ്മേളനം പോലും നടത്തിയത്. പുനർനിർമ്മാണത്തിന് വരുന്ന ചിലവ് സംസ്ഥാന ഖജനാവിൽ നിന്നും എടുക്കാതെ കുറ്റാരോപിതരായ ഭരണാധികാരികള്‍, ഉദ്യോഗസ്ഥർ, കരാറുകാർ എന്നിവരിൽനിന്നും ഈടാക്കണമെന്നും ബിഡിജെഎസ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
നിർമാണ കരാർ അനുസരിച്ച് മൂന്ന് വർഷത്തിനകം പാലം അപകടത്തിലായാൽ നഷ്‌ടപരിഹാരം കരാർ കമ്പനിയിൽനിന്ന് ഈടാക്കണമെന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടി ഹൈകോടതിയിൽ കേസ് ഫയൽ ചെയ്യാൻ ഒരുങ്ങുകയാണ് ബിഡിജെഎസ്.

ABOUT THE AUTHOR

...view details