എറണാകുളം: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ വിചാരണ നടപടികൾ ഇന്നും പുനരാരംഭിക്കാൻ കഴിഞ്ഞില്ല. എട്ടാം പ്രതി ദിലീപിന്‍റെ അഭിഭാഷകന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നായിരുന്നു വിചാരണ നടപടികൾ നിർത്തി വെച്ചത്. കേസ് ഇന്ന് പരിഗണിച്ചെങ്കിലും പ്രതിഭാഗം ആവശ്യപ്പെട്ടതിനെ തുടർന്ന് കേസ് ബുധനാഴ്ചത്തേക്ക് മാറ്റി വെക്കുകയായിരുന്നു. ബുധനാഴ്ച കേസ് വീണ്ട് പരിഗണിച്ച് സാക്ഷിവിസ്താരം എന്ന് തുടങ്ങണമെന്ന കാര്യത്തിൽ തീരുമാനമെടുക്കും.
നടിയെ ആക്രമിച്ച കേസ്; വിചാരണ നടപടികൾ ആരംഭിച്ചില്ല - ദിലീപ് കേസ്
ദിലീപിന്‍റെ അഭിഭാഷകന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നായിരുന്നു വിചാരണ നടപടികൾ നിർത്തിവച്ചത്.

കൊവിഡ് നിയന്ത്രണങ്ങളെ തുടർന്നും, സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ രാജി വെച്ചതിനെ തുടർന്നുമാണ് വിചാരണ മുടങ്ങിയത്. ഇരയായ നടിയും സർക്കാരും ഹൈക്കോടതിയിലും, സുപ്രീം കോടതിയിലും വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ കോടതി തളളിയിരുന്നു. ഇതേതുടർന്നാണ് പുതിയ പ്രോസിക്യൂട്ടറെ നിയമിച്ച് കഴിഞ്ഞ മാസം ഇരുപത്തിമൂന്നിന് വിചാരണ പുനരാരംഭിച്ചത്.
എന്നാൽ പ്രതിഭാഗം അഭിഭാഷകന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വീണ്ടും വിചാരണ നിർത്തി വെക്കുകയായിരുന്നു. എട്ടാം പ്രതി ദിലീപിന്‍റെ ഭാര്യ സഹോദരൻ മിഥുൻ, മിഥുന്‍റെ ഭാര്യ റിയ എന്നിവരെയാണ് അവസാനം വിസ്തരിച്ചത്. നടി കാവ്യ മാധവൻ, നാദിർഷ ഉൾപ്പടെയുള്ളവരുടെ വിസ്താരമായിരുന്നു മുടങ്ങിയത്. ഇവർ ഉൾപ്പടെയുള്ള സാക്ഷികളുടെ വിസ്താരം സംബന്ധിച്ച് ബുധനാഴ്ച കോടതി തീരുമാനിക്കും.