മലപ്പുറം : മോദി സർക്കാർ രാജ്യത്തിന്‍റെ സാമ്പത്തിക ഭദ്രത തകർത്തുവെന്ന് രാഹുൽ ഗാന്ധി എംപി. നോട്ട് നിരോധനത്തിലൂടെയും ജി.എസ്.ടിയിലൂടെയും ഇത് പൂര്‍ണമായി. ജനങ്ങളുടെ അഭിപ്രായം തേടാതെ മോദി സ്വന്തം അഭിപ്രായങ്ങളും, തീരുമാനങ്ങളും ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. യു.ഡി.എഫ് നിലമ്പൂർ നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എടക്കര പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ് ഉദ്ഘാടനവും രാഹുല്‍ ഗാന്ധി നിർവഹിച്ചു.
ഉള്ളിവിലയെ പറ്റി ചോദിച്ചാൽ താൻ ഉള്ളി ഉപയോഗിക്കില്ലെന്ന് പറയുന്ന ധനകാര്യ മന്ത്രിയാണ് നമുക്കുള്ളതെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. ജനങ്ങളെ മനസിലാക്കാനുള്ള വിവേകം നരേന്ദ്ര മോദി കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രളയബാധിതർക്ക് നഷ്ടപരിഹാരം നൽക്കുന്നതോടൊപ്പം, പുനരധിവാസവും, വേഗത്തിലാക്കണം. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറിന്‍റെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലുകളുണ്ടാകണം. വയനാട്ടിലെ രാത്രി യാത്ര നിരോധനം നീക്കുന്നതിനും, നിലമ്പൂർ - നഞ്ചൻകോട് പാത യഥാർഥ്യമാക്കാനും ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് പാർലമെന്‍റിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി ശ്രമം തുടരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഒരേ ഒരു ഇന്ത്യ, യോജിപ്പുള്ള ഇന്ത്യ ഇതാണ് നമ്മുടെ ആവശ്യം. വിവിധ മതങ്ങളും ഭാഷയും, ജാതിയുമുള്ള രാജ്യത്തെ അതേ മനസോടെ ഉള്‍ക്കൊള്ളാൻ മോദി സര്‍ക്കാരിന് കഴിയുന്നില്ലെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.