വയനാട്:വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ കൊവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററില്‍ രോഗികൾക്കു വേണ്ടി ശുചീകരണ തൊഴിലാളി നൃത്തം ചെയ്തത് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. നൃത്താധ്യാപകനായിരുന്ന സുൽത്താൻ ബത്തേരി കൈപ്പഞ്ചേരി സ്വദേശി ക്ലിന്‍റണ്‍ റാഫേലാണ് നൃത്തം അവതരിപ്പിച്ചത്. കൊവിഡ് വ്യാപനത്തെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടതോടെയാണ് ക്ലിന്‍റണ്‍ കൊവിഡ് കെയര്‍ സെന്‍ററില്‍ ജോലിയ്ക്ക് കയറിയത്.
കൊവിഡ് സെന്‍ററില്‍ നൃത്തം ചെയ്ത് ശുചീകരണ തൊഴിലാളി
ചിലങ്കയും ചമയവുമൊന്നുമില്ലാതെ പിപിഇ കിറ്റ് ധരിച്ചുള്ള കൈപ്പഞ്ചേരി സ്വദേശി ക്ലിന്‍റണ്‍ റാഫേലിന്‍റെ നൃത്തം മണിക്കൂറുകൾക്കുള്ളിലാണ് സോഷ്യൽ മീഡിയയിൽ വൈറലായത്
ചിലങ്കയും ചമയവുമൊന്നുമില്ലാതെ പിപിഇ കിറ്റിനുള്ളിൽ ക്ലിന്‍റണ്‍ ആടിത്തിമിർത്തത് മണിക്കൂറുകൾക്കുള്ളിലാണ് വൈറലായത്. ആരോഗ്യ ജാഗ്രത ഫേസ്‌ബുക്ക് പേജിൽ അപ്‌ലോഡ് ചെയ്ത നൃത്തത്തിന് ഒരു ദിവസത്തിനകം 77,000 കാണികളെയാണ് ലഭിച്ചത്. രോഗികളുടെ മാനസിക സമ്മർദം കുറയ്ക്കാൻ ഡോക്ടർമാരും, നഴ്സുമാരും, മറ്റു സഹപ്രവർത്തകരും ആവശ്യപ്പെട്ടതനുസരിച്ചാണ് നൃത്തം ചെയ്തതെന്ന് ക്ലിന്‍റണ്‍ പറയുന്നു.
പിപിഇ കിറ്റ് ധരിച്ച് നൃത്തം ചെയ്യാൻ ഏറെ ബുദ്ധിമുട്ടിയെങ്കിലും സന്തോഷമുണ്ടെന്നും ക്ലിന്‍റണ്‍ പറയുന്നു. ഭരതനാട്യത്തിൽ ബിരുദമുള്ള ക്ലിന്‍റണ്‍ കുച്ചിപ്പുടി ഡിപ്ലോമ വിദ്യാർഥി കൂടിയാണ്. കൊവിഡ് വ്യാപനത്തെ തുടർന്ന് നൃത്തം പഠിക്കാൻ വിദ്യാർത്ഥികൾ ഇല്ലാതായതോടെ വരുമാനം നിലയ്ക്കുകയായിരുന്നു. മാതാപിതാക്കൾക്കളുടെ ആരോഗ്യ പ്രശ്നങ്ങളും പ്രതിസന്ധിയായി. പത്തു ദിവസത്തെ ജോലിക്ക് ശേഷം സ്വയംനിരീക്ഷണത്തിൽ കഴിയുകയാണ് ക്ലിന്‍റണ്‍ ഇപ്പോൾ.