ന്യൂഡല്‍ഹി:ഇന്ത്യന്‍ സര്‍ക്കാറില്‍ നിന്ന് നികുതിയിനത്തില്‍ ഇളവുകള്‍ ലഭിക്കാതെ ഉത്പാദന യൂണിറ്റുകള്‍ എന്നല്ല ടെസ്‌ലയുടെ കാറുകള്‍ പോലും ഇന്ത്യയില്‍ ലഭ്യമാകില്ല എന്ന് സൂചിപ്പിച്ച് കമ്പനിയുടെ സിഇഒ ഇലോണ്‍ മസ്‌ക്. ഇലക്‌ട്രിക് കാര്‍ നിര്‍മാണത്തില്‍ വിപ്ലവകരമായ തുടക്കം സൃഷ്‌ടിക്കുമെന്നുള്ള പ്രഖ്യാപനവുമായാണ് ഇലോണ്‍ മസ്‌ക് ടെസ്‌ല രൂപീകരിക്കുന്നത്. ഇന്ത്യയില്‍ ടെസ്‌ലയുടെ ഉത്പാദന യൂണിറ്റ് ഭാവിയില്‍ ഉണ്ടാകുമോ എന്നുള്ള ഒരു ട്വിറ്റര്‍ ഉപയോക്‌താവിന്‍റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഇലോണ്‍ മസ്‌ക്.
ആദ്യം കാറുകള്‍ വില്‍ക്കാനും അവയുടെ സര്‍വീസ് നടത്താനും അനുവദിക്കാത്ത ഒരു സ്ഥലത്തും തങ്ങള്‍ ഉത്പാദന യൂണിറ്റ് തുടങ്ങില്ല എന്നാണ് മസ്‌ക് ഇതിനുള്ള ഉത്തരമായി നല്‍കിയത്. ഇന്ത്യയില്‍ സബ്‌സിഡറി കമ്പനിയുണ്ടെങ്കില്‍ ഒരു വാഹന നിര്‍മാണ കമ്പനിക്ക് മുന്‍കൂട്ടിയുള്ള അനുമതിയില്ലാതെ പൂര്‍ണമായും വിദേശത്ത് നിര്‍മിക്കപ്പെട്ട കാറുകള്‍ ഒരു നിശ്‌ചിത എണ്ണം ഇന്ത്യയില്‍ വില്ക്കാൻ കഴിയും. മേഴ്‌സിഡസ് ബെന്‍സ്, ഓഡി, ബിഎംഡബ്ല്യു തുടങ്ങിയ ആഡംബരകാറുകള്‍ ഇങ്ങനെയാണ് ഇവിടെ വില്‍ക്കുന്നത്.
ഇറക്കുമതി ചുങ്കം കുറയ്‌ക്കണമെന്നാവശ്യം: എന്നാല്‍ ഇതിന് ഉയര്‍ന്ന ഇറക്കുമതി ചുങ്കമാണ് ഉള്ളത്. ഈ ഉയര്‍ന്ന ഇറക്കുമതി ചുങ്കം കൊടുക്കാന്‍ ടെസ്‌ല തയ്യാറല്ല എന്നുള്ളതാണ് പ്രശ്‌നം. നാല്‍പ്പതിനായിരം യുഎസ് ഡോളറില്‍ കൂടുതല്‍ വരുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇന്ത്യയില്‍ നൂറ് ശതമാനമാണ് ഇറക്കുമതി ചുങ്കം. നാല്‍പ്പതിനായിരം ഡോളറില്‍ കുറവുള്ളതിന് അറുപത് ശതമാനവുമാണ് ഇറക്കുമതി ചുങ്കം.