ന്യൂഡൽഹി: രാജ്യത്ത് ടെലികോം സേവനങ്ങൾ ലഭ്യമാക്കുന്നതിന് അദാനി ഡാറ്റ നെറ്റ്‌വർക്കിന് അനുമതി. എല്ലാതരത്തിലുള്ള ടെലികോം സേവനങ്ങളും ലഭ്യമാക്കാനുള്ള ഏകീകൃത ലൈസൻസ് ലഭിച്ചതായാണ് വിവരം. അടുത്തിടെ നടന്ന ലേലത്തിൽ സ്‌പെക്‌ട്രം വാങ്ങിയ ശേഷമാണ് അദാനി ഗ്രൂപ്പ് ടെലികോം മേഖലയിലേക്ക് പ്രവേശിച്ചത്.
ഗൗതം അദാനിയുടെ കടന്നു വരവ് ഇത്തവണ ഇന്ത്യയുടെ 5ജി ലേലത്തെ രാജ്യാന്തര ശ്രദ്ധാകേന്ദ്രമാക്കി മാറ്റിയിരുന്നു. അംബാനി വാഴുന്ന ടെലികോം മേഖലയിൽ അദാനിക്ക് എന്തു കാര്യമെന്ന തരത്തിൽ വരെയായിരുന്നു ചർച്ചകൾ. മൊത്തം ലേലം ചെയ്‌ത 5ജി എയർവേവുകളിൽ 50 ശതമാനത്തിനു മുകളിൽ അംബാനി സ്വന്തമാക്കിയപ്പോൾ അദാനി സ്വന്തമാക്കിയത് ഒരു ശതമാനത്തിൽ താഴെ മാത്രമാണ്.
എന്നാൽ ഇതിനായി അദ്ദേഹം ചെലവഴിച്ചത് 212 കോടിയാണ്. അടുത്ത 20 വർഷത്തേക്ക് 26GHz മില്ലിമീറ്റർ വേവ് ബാൻഡിൽ 400MHz സ്പെക്‌ട്രം ഉപയോഗിക്കാനുള്ള അവകാശമാണ് അദാനി ഡാറ്റ നെറ്റ്‌വർക്ക് സ്വന്തമാക്കിയത്. ഡാറ്റാ സെന്‍സറുകൾക്കു പുറമേ, വൈദ്യുതി വിതരണം മുതൽ വിമാനത്താവളങ്ങൾ വരെയുള്ള ബിസിനസുകളെ പിന്തുണയ്ക്കുന്നതിനും തുറമുഖങ്ങളിലേക്കുള്ള ഗ്യാസ് റീട്ടെയ്‌ലിങ്ങിനായി നിർമിക്കുന്ന സൂപ്പർ ആപ്പിനും എയർവേവ് ഉപയോഗിക്കുമെന്നാണു വിലയിരുത്തൽ.
പുതിയതായി ഏറ്റെടുത്ത 5ജി സ്‌പെക്‌ട്രം ഒരു ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം സൃഷ്‌ടിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു. ഗ്രൂപ്പിന്‍റെ പ്രധാന അടിസ്ഥാന സൗകര്യങ്ങൾ, പ്രാഥമിക വ്യവസായം, B2C ബിസിനസ് പോർട്ട്ഫോളിയോ എന്നിവയുടെ ഡിജിറ്റലൈസേഷന്‍റെ വേഗതയും വ്യാപ്‌തിയും വർധിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും അദാനി ഗ്രൂപ്പ് പറഞ്ഞു.